കൊച്ചി: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ എഡിജിപി എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി.
കേസിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിനെതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. പരാതിക്കാരനായ ദിപിൻ ഇടവരയുടെ മൊഴി എസ്. ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ വിശദമായി വീണ്ടും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും വിദേശ യൂണിഫോം ധരിച്ച് പരിപാടികളിൽ പങ്കെടുത്തുവെന്നുമാണ് ശ്രീജിത്തിനെതിരായ പ്രധാന ആരോപണങ്ങൾ. എന്നാൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുന്നതിൽ ഉൾപ്പെടെ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ ക്ലീൻ ചിറ്റ് നൽകിയതെന്ന് കോടതി നിരീക്ഷിച്ചു.
എഡിജിപി എം.ആർ. അജിത് കുമാർ സസ്‌പെൻഷനിലായ പശ്ചാത്തലത്തിൽ, ഡിജിപി റാങ്കിലേക്ക് എസ്. ശ്രീജിത്തിന് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകൾ നിലനിൽക്കെയാണ് ഈ കോടതി നടപടി ഉണ്ടായിരിക്കുന്നത്. നിതിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലേക്ക് ശ്രീജിത്തിനെ പരിഗണിക്കാൻ സർക്കാർ തലത്തിൽ നീക്കങ്ങൾ സജീവമായിരുന്നു. നേരത്തെ ഇതേ ആരോപണങ്ങൾ ഉന്നയിച്ച കെ.എം. ഷാജഹാനെതിരെ എസ്. ശ്രീജിത്ത് നൽകിയ മാനനഷ്ടക്കേസിൽ തിരുവനന്തപുരം കോടതി അദ്ദേഹത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു.
എങ്കിലും, ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് ശ്രീജിത്തിന്റെ പ്രമോഷൻ സാധ്യതകളെ ഏതു തരത്തിൽ ബാധിക്കുമെന്ന കാര്യത്തിൽ ഇനി സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. വിധിപ്പകർപ്പിന്റെ പൂർണ്ണരൂപം പരിശോധിച്ച ശേഷമേ സ്ഥാനക്കയറ്റ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.