വാഷിങ്ടൻ :യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും ഭാര്യ ഉഷ വാൻസിനും നാലാമത്തെ കുട്ടി ജനിച്ചു.
അലക് നീൽ വാൻസ് എന്നാണ് ആൺകുഞ്ഞിനു പേരിട്ടിരിക്കുന്നത്. ഞായറാഴ്ചയാണ് വാൻസ് ദമ്പതികൾ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള വാൾട്ടർ റീഡ് നാഷനൽ മിലിട്ടറി മെഡിക്കൽ സെന്ററിലായിരുന്നു കുഞ്ഞിന്റെ ജനനം.‘‘ഉഷയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നു. കുഞ്ഞനിയനെ വരവേറ്റതിന്റെ സന്തോഷത്തിലാണ് മറ്റ് മക്കൾ’’ – എക്സിൽ പങ്കുവച്ച കുറിപ്പിൽ ജെ.ഡി. വാൻസ് കുറിച്ചു. ഒപ്പം മികച്ച പരിചരണം നൽകിയ വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലെയും വൈറ്റ് ഹൗസ് മെഡിക്കൽ യൂണിറ്റിലെയും ഡോക്ടർമാർക്കും ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ 150 വർഷത്തിനിടെ, ഔദ്യോഗിക പദവിയിലിരിക്കെ ഒരു യുഎസ് വൈസ് പ്രസിഡന്റിനു കുഞ്ഞ് ജനിക്കുന്നത് ഇതാദ്യമായാണ്.
ഇവാൻ (2017), വിവേക് (2020), മിരാബെൽ (2021) എന്നിവരാണ് മറ്റ് മക്കൾ. യേൽ ലോ സ്കൂളിലെ പഠനകാലത്താണ് ഒഹായോ സ്വദേശിയായ ജെ.ഡി. വാൻസും ഇന്ത്യൻ വംശജരായ ദമ്പതികളുടെ മകളായ ഉഷയും പരിചയപ്പെടുന്നത്. 2013ൽ ബിരുദം നേടിയ ഇവർ 2014ൽ വിവാഹിതരായി. ഈ വർഷം ആദ്യം മിഷിഗണിൽ നടന്ന ഒരു വൈറ്റ് ഹൗസ് ചടങ്ങിനിടെ, നാലാമതൊരു കുഞ്ഞ് വേണമെന്ന തന്റെ ആഗ്രഹത്തിന് ഭാര്യയെ സമ്മതിപ്പിച്ചതിനെക്കുറിച്ച് വാൻസ് രസകരമായ ഒരു ഓർമ പങ്കുവച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനു മുൻപായിരുന്നു ആ സംഭാഷണം. ‘‘എനിക്ക് നാലാമതൊരു കുട്ടി കൂടി വേണമെന്ന് ഞാൻ ഉഷയോട് പറഞ്ഞു.
ഒന്നുകിൽ നിനക്ക് അമേരിക്കയുടെ വൈസ് പ്രസിഡന്റാകാം, അല്ലെങ്കിൽ നാലാമതൊരു കുഞ്ഞ് എന്നായിരുന്നു അവളുടെ മറുപടി. രണ്ടും കൂടി ഒരുമിച്ചു നടക്കില്ലെന്നും പറഞ്ഞു. എന്നാൽ വിചാരിച്ച കാര്യം സാധിച്ചെടുക്കുന്നതിൽ ഞാൻ മിടുക്കനായതുകൊണ്ട്, ഇന്ന് എനിക്ക് വൈസ് പ്രസിഡന്റ് പദവിയും നാലാമത്തെ കുഞ്ഞും ഉണ്ട്’’ – എന്നായിരുന്നു വാൻസ് പറഞ്ഞത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.