കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ ബോർഡ് എടുക്കാൻ പാടില്ലെന്നും മൂലധന ചെലവുകൾ ഉണ്ടാക്കരുതെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വഖഫ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും തൽക്കാലം ബോർഡിന്റെ പ്രവർത്തനമെന്നും കോടതി നിർദേശിച്ചു.
കേരള വഖഫ് ബോർഡിൽ മുസ്‌ലിംകൾ അല്ലാത്ത രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിന് എതിരെയുള്ള പൊതുതാൽപര്യഹർജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. 2025ലെ നിയമഭേദഗതി പ്രകാരം മുസ്‌ലിംകൾ അല്ലാത്ത, കുറഞ്ഞത് രണ്ട് അംഗങ്ങൾ വഖഫ് ബോർഡിൽ വേണമെന്നാണു വ്യവസ്ഥയെന്നായിരുന്നു ഹർജിക്കാരുടെ വാദം.
നിയമഭേദഗതി അനുസരിച്ചുള്ള വ്യവസ്ഥ അനുസരിച്ച് രണ്ട് അംഗങ്ങളുടെ ഒഴിവ് നികത്താതെയാണ് സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. മുസ്‌ലിംകൾ അല്ലാത്ത രണ്ട് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ഉത്തരവിടണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിംകൾ അല്ലാത്ത അംഗങ്ങൾ ഇല്ലാതെയുളള വഖഫ് ബോർഡിന്റെ പ്രവർത്തനം തടയണമെന്ന ഇടക്കാല ആവശ്യവും ഹർജിയിൽ ഉന്നയിച്ചു. വഖഫ് (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടല്ല വഖഫ് ബോർഡിന്റെ രൂപീകരണമെന്നും ഹർജിക്കാർ വാദിച്ചു.
സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും അത് പരിശോധിക്കാൻ സമയം അനുവദിക്കണമെന്നും വഖഫ് ബോർഡിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ സമാന വിഷയങ്ങൾ പരിഗണനയിൽ ആയതിനാലാണ് രണ്ട് മുസ്‍ലിം ഇതര അംഗങ്ങളെ നിയമിക്കാതിരുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഈ വിശദീകരണം നിലനിൽക്കാത്തതാണെന്ന് വാദിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ ഇത്തരമൊരു തടസ്സമോ വിലക്കോ ഇല്ലെന്നും അതിനാൽ ബോർഡിന്റെ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
വാദങ്ങൾ പരിഗണിച്ച കോടതി, രണ്ട് മുസ്‍ലിം ഇതര അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് തർക്കമില്ലാത്ത കാര്യമാണെന്ന് നിരീക്ഷിച്ചു. ഒരു ഷിയാ പ്രതിനിധിയെയും ഉൾപ്പെടുത്തണമെന്ന ഹർജിക്കാരുടെ വാദവും ശ്രദ്ധയിൽപ്പെട്ടതായി കോടതി രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ, നിലവിലെ ബോർഡിന്റെ രൂപീകരണം വകുപ്പ് 14ന്റെ വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.