ന്യൂഡൽഹി: യു.ജി.സി. നെറ്റ് പരീക്ഷയുടെ സോഷ്യോളജി ചോദ്യപേപ്പർ ചോർന്നെന്ന് ആരോപണം. സാമൂഹികമാധ്യമങ്ങളിൽ പി.ഡി.എഫ്. ആയി പ്രത്യക്ഷപ്പെട്ട ചോദ്യപേപ്പറിലെ ചോദ്യങ്ങൾ തന്നെയാണ് പരീക്ഷയ്ക്ക് വന്നതെന്ന് പരീക്ഷാർഥികൾ ആരോപിച്ചു. എന്നാൽ, ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് എൻ.ടി.എ.യുടെ വിശദീകരണം.
നൂറു ചോദ്യങ്ങളടങ്ങുന്ന ചോദ്യപേപ്പറാണ് ഇപ്പോൾ പുറത്തുവന്നത്. ഇതിൽ 96 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ആവർത്തിച്ചിരുന്നുവെന്നാണ് സാമൂഹികമാധ്യമങ്ങളിൽ ഉയരുന്ന ആരോപണം.
ഉത്തർപ്രദേശ്, ബിഹാർ, ഹരിയാണ, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ 2.5 ലക്ഷം രൂപയ്ക്കാണ് ഈ ചോദ്യങ്ങളടങ്ങിയ പി.ഡി.എഫ്. ഫയൽ വിറ്റിരുന്നതെന്നും ആരോപണമുണ്ട്.
ആരോപണം കോൺഗ്രസും ഏറ്റെടുത്തു. എക്സിൽ വന്ന കുറിപ്പ് രാഹുൽ ഗാന്ധിയും പങ്കുവെച്ചിട്ടുണ്ട്. ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ വിവാദങ്ങളുയർന്നിരുന്നു. ചോദ്യപേപ്പറിലുണ്ടായിരുന്ന പിഴവുകൾ അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെടുകയും ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
ഇതേ പരീക്ഷയുടെ പേപ്പറാണ് ഇപ്പോൾ ചോർന്നുവെന്ന ആരോപണവും പുറത്തുവരുന്നത്. എന്നാൽ, ചോദ്യപേപ്പർ ചോർച്ച എൻ.ടി.എ. നിഷേധിച്ചു. ചോദ്യപേപ്പർ പുറത്തുവന്നത് പരീക്ഷ നടന്ന് ആറുദിവസത്തിന് ശേഷമാണെന്നും ചോർന്നിട്ടില്ലെന്നുമാണ് എൻ.ടി.എ.യുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.