തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐ.എൻ.ടി.യു.സി. സംസ്ഥാനപ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതിനൽകും. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡി. കെ.എ. രതീഷിനെയടക്കം പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.
സി.ബി.ഐ. കുറ്റപത്രം നൽകിയ കേസിൽ പിണറായിസർക്കാർ മൂന്നുതവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദേശമുണ്ടായിട്ടും ഇടതു സർക്കാർ ആർ. ചന്ദ്രശേഖരനെയടക്കം സംരക്ഷിക്കുകയുണ്ടായി. ഇതിന്റെപേരിൽ വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി. മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂട്ട് ചെയ്യാൻ പുതിയ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെ ബുധനാഴ്ച വൈകിട്ടാണ് സർക്കാർ അനുമതി നൽകിയത്.
നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങൾ മാത്രമാണ് സി.ബി.ഐ. കണ്ടെത്തിയിട്ടുള്ളതെന്നും ഈ സാഹചര്യത്തിൽ അനുമതി നൽകാനാവില്ലെന്നുമായിരുന്നു പിണറായിസർക്കാർ സ്വീകരിച്ച നിലപാട്. എന്നാൽ, ഹൈക്കോടതി നിർദേശം പാലിക്കണമെന്ന നിലപാടാണ് യുഡിഎഫ് അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിച്ചത്. ഐ.എൻ.ടി.യു.സി. നേതാവിനെ സംരക്ഷിക്കാൻ പിണറായിസർക്കാർ എന്തിന് ശ്രമിക്കുന്നുവെന്നത് സിപിഎമ്മിലും സംശയങ്ങൾക്കിടയാക്കിയിരുന്നു. ആശ സമരത്തിൽ സർക്കാരിനൊപ്പം ചേർന്നാണ് ആർ. ചന്ദ്രശേഖരൻ നിന്നത്. ഇത് പ്രോസിക്യൂഷൻ അനുമതി നൽകാത്തതിലുള്ള പ്രത്യുപകാരമാണെന്നും വിമർശനമുണ്ടായി.
ഐ.എൻ.ടി.യു.സി.യുടേത് കോൺഗ്രസ് നിലപാടല്ലെന്നുവരെ നേതാക്കൾക്കുപറയേണ്ടിവന്നു. അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രിത്തർക്കത്തിൽ സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചന്ദ്രശേഖരൻ സ്വീകരിച്ചിരുന്നത്. 2006 മുതൽ 2015 വരെയുള്ള കാലത്ത് കശുവണ്ടി വികസനകോർപ്പറേഷൻ അസംസ്‌കൃത കശുവണ്ടി ഇറക്കുമതിചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തൽ. കോർപ്പറേഷൻ മുൻ ചെയർമാനായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി. കെ.എ. രതീഷ് എന്നിവരാണ് പ്രതികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.