മലപ്പുറം: ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ കയറി തെരുവുനായ ക്രൂരമായി ആക്രമിച്ചു. ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ജൂലൈ 18-ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബന്ധുവീട്ടിൽ വിവാഹ ആവശ്യങ്ങൾക്കായി എത്തിയ മുഹമ്മദ് റാഫി-ജൗഹറ ദമ്പതികളുടെ മകൻ ഹനി അസീമിനാണ് കടിയേറ്റത്.
വീടിനുള്ളിലെ മുറിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ അപ്രതീക്ഷിതമായി കടന്നുകയറിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ മുഖത്തും, ചെവിയിലും, തലയിലും കൈകളിലും സാരമായ പരിക്കുകളുണ്ട്. കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് നായയെ ഓടിച്ചുവിട്ടത്. ഉടൻ തന്നെ കുഞ്ഞിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒറ്റപ്പെട്ട സംഭവമായിരുന്നില്ല ഇത്. ശനിയാഴ്ച രാവിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ മറ്റത്തൂരങ്ങാടി, മുസ്ലിയാരങ്ങാടി, മുനമ്പത്ത് എന്നിവിടങ്ങളിൽ വെച്ച് മറ്റു മൂന്നുപേർക്ക് കൂടി ഇതേ തെരുവുനായയുടെ കടിയേറ്റു. മദ്രസയിലേക്ക് പോവുകയായിരുന്ന മറ്റത്തൂരങ്ങാടി പുളിക്കൽ റിഷാദ് അലി, മുസ്ലിയാരങ്ങാടി സ്വദേശി നാരായണൻ, മുനമ്പത്ത് സൈനബ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കറുത്ത നിറത്തിലുള്ള ഒരേ നായയാണ് തുടർച്ചയായി ആളുകളെ ആക്രമിച്ചതെന്ന് വാർഡ് അംഗം സി.കെ. റഹൂഫ് സ്ഥിരീകരിച്ചു. വീടിനുള്ളിൽ കടന്നുപോലും കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായത് പ്രദേശവാസികളിൽ കടുത്ത ഭീതിയും പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്. തെരുവുനായ ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.