മെൽബൺ: ഇന്ത്യയുടെ ആണവോർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായകമായി ഓസ്‌ട്രേലിയയുമായുള്ള വ്യാപാരകരാർ. ഇന്ത്യയുടെ ആണവ പദ്ധതിക്കായി ഓസ്‌ട്രേലിയ യുറേനിയം കൈമാറും. ഓസ്‌ട്രേലിയയിൽ നിന്നുള്ള യുറേനിയം ഇന്ത്യയുടെ ഊർജ്ജ ലക്ഷ്യങ്ങൾക്ക് പുതിയ വഴിത്തിരിവ് നൽകുമെന്ന് പ്രധാനമന്ത്രി മോദി മെൽബണിൽ പറഞ്ഞു.
അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസിയുടെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമാധാനപരമായ ആവശ്യങ്ങൾക്കായി മാത്രമായിരിക്കും ഓസ്‌ട്രേലിയയിൽ നിന്നുള്ള യുറേനിയം ഉപയോഗിക്കുന്നത്. ഓസ്‌ട്രേലിയയും യുറേനിയം സമ്പത്തും ലോകത്തിലെ മൊത്തം യുറേനിയം ശേഖരത്തിന്റെ ഏകദേശം 28 ശതമാനവും ഓസ്ട്രേലിയയുടെ കൈവശമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശേഖരമാണിത്. മുൻപ് ആണവ നിർവ്യാപന കരാറിൽ (NPT) ഒപ്പിട്ട രാജ്യങ്ങൾക്ക് മാത്രമേ യുറേനിയം നൽകാവൂ എന്ന കർശന നിലപാട് ഓസ്ട്രേലിയക്ക് ഉണ്ടായിരുന്നു. ഇന്ത്യ ഈ കരാറിൽ ഒപ്പിടാത്തതിനാൽ ഓസ്ട്രേലിയൻ യുറേനിയം ലഭിക്കുന്നത് തടസ്സപ്പെട്ടു. എന്നാൽ 2008-ലെ ആണവ വിതരണ ഗ്രൂപ്പിന്റെ (NSG) ഇളവുകൾക്കും ഇന്ത്യ-അമേരിക്ക സിവിൽ ആണവ കരാറിനും ശേഷം ഈ സാഹചര്യത്തിൽ മാറ്റം വരികയും ഇന്ത്യയ്ക്ക് യുറേനിയം നൽകാൻ ഓസ്ട്രേലിയ തയ്യാറാവുകയും ചെയ്തു. 2047-ഓടെ ആണവോർജ ഉത്പാദന ശേഷി നിലവിലുള്ള 8 GW-ൽ നിന്ന് 100 GW ആയി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ പുതിയ റിയാക്ടറുകൾ പ്രവർത്തിപ്പിക്കാൻ ഗുണമേന്മയുള്ള യുറേനിയം വിതരണം അത്യാവശ്യമാണ്. പുതിയ കരാറിലൂടെ അത് സാധ്യമാവും. നിലവിൽ കസാഖസ്താൻ, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ യുറേനിയത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. രാഷ്ട്രീയമായി സുസ്ഥിരമായ ഒരു ജനാധിപത്യ രാജ്യമായ ഓസ്ട്രേലിയയെ കൂടി വിതരണക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് വഴി വിതരണത്തിലെ തടസ്സങ്ങൾ കുറയ്ക്കാൻ ഇന്ത്യക്ക് സാധിക്കും. ഇന്ത്യയിലും യുറേനിയം നിക്ഷേപങ്ങൾ ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ ഏതാനും സംസ്ഥാനങ്ങളിൽ ഉണ്ടെങ്കിലും, ഓസ്ട്രേലിയയിലെ ശേഖരവുമായി താരതമ്യം ചെയ്യുമ്പോൾ അവ വളരെ കുറവാണ്. കൂടാതെ, ഇന്ത്യയിലെ യുറേനിയം അയിരുകൾ ഗുണനിലവാരം കുറഞ്ഞതും ഖനനച്ചെലവ് കൂടുതലുള്ളതുമാണ്. അതുകൊണ്ടാണ് ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നത്. കാലാവസ്ഥയെ ആശ്രയിക്കാതെ 24 മണിക്കൂറും വൈദ്യുതി നൽകാൻ ആണവോർജത്തിന് സാധിക്കും. 2070-ഓടെ സീറോ കാർബൺ ബഹിർഗമനം എന്ന ലക്ഷ്യം കൈവരിക്കാനും ആണവോർജം ഉപയോഗപ്പെടുന്നതിലൂടെ സാധ്യമാവും. ഇന്ത്യയുടെ ദീർഘകാല ലക്ഷ്യം സ്വന്തം തോറിയം നിക്ഷേപം ഉപയോഗപ്പെടുത്തുക എന്നതാണ്. എന്നാൽ തോറിയം ഇന്ധനമാക്കി മാറ്റാനുള്ള സാങ്കേതിക പ്രവർത്തനത്തിലും യുറേനിയം ആവശ്യമാണ്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമാധാനപരമായ ആവശ്യങ്ങൾക്കായി മാത്രമായിരിക്കും ഈ യുറേനിയം ഉപയോഗിക്കുക എന്ന് രണ്ട് രാജ്യങ്ങളും ഉറപ്പുനൽകിയിട്ടുണ്ട്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.