കൊൽക്കത്ത: ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്‌കൂൾ വാനിലിടിച്ച് രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.
രാവിലെ 7 മണിയോടെ മുർഷിദാബാദിലെ ബഹരംപുർ മേഖലയിലുള്ള കർണസുബർണ റെയിൽവേ ക്രോസിങ്ങിലാണ് അപകടം സംഭവിച്ചത്. കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂൾ വാനിലേക്ക് നിംതിത-കത്വ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടസമയത്ത് റെയിൽവേ ക്രോസിന്റെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഒരു വശത്തുനിന്നുള്ള ട്രെയിൻ കടന്നുപോകുന്നതുവരെ ഗേറ്റ് അടച്ചിട്ടിരുന്നതായും, എന്നാൽ തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് വീണ്ടും തുറന്നുകൊടുത്തതാണ് അപകടത്തിനു കാരണമായതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്യുന്നു.
റെയിൽവേ ഗേറ്റ്‌മാന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്വയിൽ നിന്ന് 48 കിലോമീറ്റർ അകലെയുള്ള കർണ സുബർണ സ്റ്റേഷനു സമീപമുള്ള ലെവൽ ക്രോസിങ് മുറിച്ചുകടക്കുകയായിരുന്നു സ്‌കൂൾ വാനെന്ന് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അപകടത്തിന്റെ ആഘാതത്തിൽ തകർന്നടിഞ്ഞ വാനിന്റെ അവശിഷ്ടങ്ങൾ റെയിൽവേ പാളത്തിൽ ചിതറിക്കിടക്കുകയാണ്. പരുക്കേറ്റ വിദ്യാർഥികളെ ഉടൻ മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും റെയിൽവേ അധികൃതരും അപകട സ്ഥലത്തെത്തിയിട്ടുണ്ട്. ഗേറ്റ്‌മാന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.