കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ 11:10 ഓടെയാണ് സംഭവം. കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പ്ലാറ്റ് ഫോമിൽ ഉള്ളപ്പോഴാണ് അപകടം.
ഈ ട്രെയിൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2:05 ന് പുറപ്പെടേണ്ടിയിരുന്നതാണ് ട്രെയിൻ. അപകടം നടക്കുന്ന സമയത്ത് യാത്രക്കാർ ഇവിടെ ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്. ഇവിടെ ഉണ്ടായിരുന്ന ചില ജീവനക്കാർ ഓടിമാറുകയും ചെയ്തു.
അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂർണമായി വിഛേദിച്ചിരിക്കുകയാണ്. പോലീസും അഗ്‌നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ട്രെയിൻ ഗതാഗതവും നിർത്തിവെച്ചിരിക്കുകയാണ്. നേത്രാവതി , ഏറനാട് ട്രെയിനുകൾ വെള്ളയിൽ , വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. ക്ലോക്ക് ടവറിന്റെ ശോചനീയവാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കെട്ടിടം. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് കനത്ത മഴയാണ് പെയ്തിരുന്നത്. ഇതിനെത്തുടർന്ന് ക്ലോക്ക് ടവർ തകർന്നു വീണേക്കാമെന്ന മുന്നറിയിപ്പുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് വിവരം. സുരക്ഷാ ക്രമീകരണങ്ങൾ നടത്തിവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ക്ലോക്ക് ടവറിന്റെ അവശേഷിക്കുന്ന ഭാഗംകൂടി നിലംപതിക്കാനുള്ള സാധ്യത മുന്നിൽകണ്ട് പ്രദേശത്ത് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. റെയിൽവേ സ്‌റ്റേഷനിൽ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പൈലിങ് അടക്കം നടത്തി വരുന്നുണ്ട്. ഇതേത്തുടർന്ന് കാലപ്പഴക്കമുള്ള സ്റ്റേഷനിലെ കൂറ്റൻ ടവറുകളുടെ ബലക്ഷയം സംബന്ധിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ അധികൃതർ അവഗണിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.