ന്യൂഡൽഹി: വാട്സാപ്പിന്റെ 'യൂസർനെയിം' ഫീച്ചറിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ എല്ലാ മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്കും ഏകീകൃത ചട്ടങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വാട്സാപ്പ്, ടെലഗ്രാം, സിഗ്‌നൽ, തുടങ്ങിയ ആപ്പുകൾക്ക് ഒരേ മാനദണ്ഡം ബാധകമാക്കാനാണ് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിന്റെ നീക്കം.
ഓൺലൈൻ തട്ടിപ്പ്, ഡിജിറ്റൽ അറസ്റ്റ് എന്നിവ വർധിക്കുമെന്ന ആശങ്കയാണ് സർക്കാരിനുള്ളത്. വാട്സാപ്പിന്റെ നിർദിഷ്ട യൂസർനെയിം സംവിധാനം നിലവിൽ വരുന്നതിനെ കേന്ദ്രം എതിർക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ വാട്സാപ്പിന് വലിയ ഉപയോക്താക്കളുള്ളതിനാൽ ഈ ഫീച്ചർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഒരു പ്ലാറ്റ്ഫോമിന് മാത്രം ഒരു ഫീച്ചർ വിലക്കുകയും മറ്റുള്ളവയ്ക്ക് അത് അനുവദിക്കുകയും ചെയ്യാനാകില്ല. അതിനാൽ എല്ലാ മെസേജിങ് ആപ്പുകൾക്കും ഒരേ നിയമം വേണം. അന്തിമ തീരുമാനത്തിന് മുമ്പ് എല്ലാ കമ്പനികളുമായും ചർച്ച നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് പിന്നാലെ വാട്സാപ്പും ടെലഗ്രാമും യൂസർനെയിം സംവിധാനത്തിൽ ഉൾപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങൾ വിശദീകരിച്ചിട്ടുള്ള മറുപടി സമർപ്പിച്ചിട്ടുണ്ട്.
ഈ മറുപടികൾ മന്ത്രാലയം പരിശോധിക്കുകയാണ്. അതേസമയം ജൂലായ് 3-ന് നോട്ടീസ് ലഭിച്ച സിഗ്നൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. നിലവിലെ ചട്ടങ്ങൾ മെസേജിങ് പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും ഏതൊക്കെ ഫീച്ചറുകൾ അനുവദിക്കാമെന്നതിൽ വ്യക്തമായ വ്യവസ്ഥകളില്ല.
ഈ നിയമപരമായ വിടവ് നികത്താനാണ് പുതിയ ഏകീകൃത ചട്ടങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കം. അതേസമയം, മെസേജിങ് ആപ്പുകളുടെ സേവനങ്ങളുടെ രൂപകൽപനയിൽ കേന്ദ്രത്തിന് എത്രത്തോളം ഇടപെടാനാകുമെന്നതിനെക്കുറിച്ച് ഡിജിറ്റൽ അവകാശപ്രവർത്തകരും നിയമ വിദഗ്ധരും സംശയം ഉന്നയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.