അസം: കനത്ത മഴയിലും പ്രളയത്തിലും മരണം 62 ആയി ഉയർന്നു. ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14 പേർ മരിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ചില പ്രദേശങ്ങളിൽ വെള്ളം താഴ്ന്നുതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ഫോണിൽ ബന്ധപ്പെട്ട് വിലയിരുത്തി.
സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കരസേനയും വ്യോമസേനയും സജീവമായി രംഗത്തുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 810 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.
34,970 ഹെക്ടറിലധികം സ്ഥലത്ത് കൃഷിനാശമുണ്ടായിട്ടുണ്ട്. കൂടാതെ നദീതീരങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കും വ്യാപകമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം ചരൈദിയോ ജില്ലയിൽ ഏഴുപേരും ശിവസാഗറിൽ ആറുപേരും ജോർഹട്ടിൽ ഒരാളും മരിച്ചു. ശിവസാഗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ (27) ജീവൻ നഷ്ടപ്പെട്ടത്.
ഇവിടെ മാത്രം മൂന്നുലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചു. ആറു ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 18,902 പേരെയാണ് ഈ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മഴക്കെടുതിയുടെ വ്യാപ്തിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും താഴെത്തട്ടിലെ വെല്ലുവിളികളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
ദുരിതബാധിതരായ ഓരോ കുടുംബത്തിനും സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും, പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.