ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ കാണിക്കപ്പണം വകമാറ്റിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളിൽ ഒരാളായ അവിനാഷ് ശുക്ലയിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
കോടതിയുടെ പ്രത്യേക അനുമതിയോടെ ചൊവ്വാഴ്ച പൊലീസ് നടത്തിയ രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ്, ക്ഷേത്രത്തിനുള്ളിൽ നിന്ന് അതിസുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് എങ്ങനെയാണ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതെന്ന് പ്രതി വിവരിച്ചത്.മോഷണം നടത്തുന്നതിനായി തങ്ങൾ കൃത്യമായ ആസൂത്രണം നടത്തിയിരുന്നുവെന്നും കവർന്ന പണം താല്ക്കാലികമായി ക്ഷേത്രത്തിലെ ശുചിമുറികളിലാണ് ഒളിപ്പിച്ചിരുന്നതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു
മോഷണത്തിൽ കൃത്യമായ പങ്കാളിത്തമുള്ള മറ്റ് ഏഴ് പ്രതികളെക്കുറിച്ചും അവിനാഷ് മൊഴി നൽകിയിട്ടുണ്ട്. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ അടുത്ത അനുയായിയായ രാമശങ്കർ എന്ന ടിന്നു യാദവ്, കൗണ്ടിങ് ഇൻ-ചാർജ് സുഭാഷ് ശ്രീവാസ്തവ, കൗണ്ടിങ് സ്റ്റാഫ് അംഗങ്ങളായ അനുകൽപ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, രാം ശങ്കർ മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിൽ ഇതിനകം അറസ്റ്റിലായ മറ്റുള്ളവർ.
പണം എണ്ണുന്ന മുറിയുടെ രണ്ട് താക്കോലുകളിൽ ഒന്ന് ടിന്നു യാദവിന്റെ പക്കലും രണ്ടാമത്തേത് ബാങ്ക് ജീവനക്കാരുടെ പക്കലുമായിരുന്നു. പണം എണ്ണുന്ന സമയത്ത് ഒരാൾ പണം മോഷ്ടിക്കുമ്പോൾ മറ്റുള്ളവർ ഇയാൾക്ക് ചുറ്റും മറ തീർക്കുകയായിരുന്നു പതിവ്.ട്രസ്റ്റ് ഭാരവാഹികളുമായുള്ള ബന്ധം തുണച്ചു
ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകളുടെ കൃത്യമായ സ്ഥാനങ്ങളെക്കുറിച്ച് പ്രതികൾക്കെല്ലാം വ്യക്തമായ ധാരണയുണ്ടായിരുന്നു. ഈ കാമറക്കണ്ണുകളിൽ പെടാത്ത സുരക്ഷിത സ്ഥാനങ്ങൾ നോക്കിയാണ് ഇവർ പണം കടത്തിയിരുന്നത്. കൺട്രോൾ റൂമിൽ ഇരുന്ന ജീവനക്കാർ ഇവരുടെ ചലനങ്ങൾ നിരീക്ഷിക്കാതിരുന്നതും ഇവർക്ക് തുണയായി. ട്രസ്റ്റിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി പ്രതികൾക്കുള്ള വ്യക്തിപരമായ അടുപ്പം കാരണം ഇവരെ ആരും സംശയിച്ചിരുന്നില്ല.
മാത്രമല്ല, ഇവരെ ആരും പരിശോധിച്ചിരുന്നുമില്ല. ഇത്തരത്തിൽ മോഷ്ടിച്ച കോടിക്കണക്കിന് രൂപ ഉപയോഗിച്ച് പ്രതികൾ വീടും ഭൂമിയും വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ ആസ്തികളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കൂടുതൽ ആളുകൾക്ക് ഈ വലിയ തട്ടിപ്പിൽ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്
എഫ്ഐആറിന് മുൻപേ 58 ലക്ഷം പിടിച്ചെടുത്തു; ബാങ്ക് വഴി പണം തിരിച്ചടപ്പിച്ചു
കേസിൽ യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതിനും പൊലീസിൽ ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനും മുൻപ് തന്നെ തുക തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ട്രസ്റ്റ് ആരംഭിച്ചിരുന്നുവെന്ന നിർണ്ണായക വിവരവും പുറത്തുവന്നിട്ടുണ്ട്. ജൂൺ 5-ന് തന്നെ അവിനാഷ് ശുക്ലയുടെ വീട്ടിൽ നിന്ന് ട്രസ്റ്റ് ഭാരവാഹികൾ 58 ലക്ഷം രൂപ നേരിട്ട് കണ്ടെടുത്തു.
ഇതിന് പുറമെ, ബാക്കി തുക ജൂൺ 5 മുതൽ 8 വരെയുള്ള തീയതികളിൽ ബാങ്ക് ട്രാൻസ്ഫറുകൾ വഴി പ്രതികളിൽ നിന്ന് തിരികെ വാങ്ങുകയും ചെയ്തിരുന്നു. വിഷയം നിയമപരമായ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ ലക്ഷക്കണക്കിന് രൂപ തിരിച്ചുപിടിക്കാൻ ട്രസ്റ്റിന് സാധിച്ചിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.