ദുബായ്: സമൂഹമാധ്യമ വിഡിയോയും ഒഡീഷ ഹൈക്കോടതിയുടെ ഇടപെടലും ഒടുവിൽ മൂന്ന് പെൺമക്കളുടെ അരികിലേക്ക് ആ അമ്മയെ സുരക്ഷിതമായി എത്തിച്ചു.
യുഎഇയിൽ ഏഴ് വർഷത്തോളം ദുരിതത്തിലായിരുന്ന ഒഡീഷ സ്വദേശിനി ഹസ്ത മഹാനന്ദ എന്ന ‘സിംഗിൾ മദറാണ്’ ഇന്ത്യൻ കോൺസുലേറ്റിന്റെയും യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹായത്തോടെ ജന്മനാട്ടിലേക്ക് മടങ്ങിയത്.2019ലാണ് ഗാർഹിക വീസയിലല്ലാതെ മറ്റൊരു കമ്പനി വീസയിൽ ഹസ്ത യുഎഇയിൽ എത്തിയത്.തുടർന്ന് ഇവിടെയൊരു ഇന്ത്യൻ കുടുംബത്തിൽ വീട്ടുജോലിക്ക് ചേരുകയായിരുന്നു. 2022ൽ ഇവർ തൊഴിലുടമകൾക്കൊപ്പം നാട്ടിൽ പോയി മടങ്ങിവന്നതിന് ശേഷമാണ് ദുരിതങ്ങൾ തുടങ്ങിയത്. ഇവരെ പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ വീട്ടുകാർ നിയന്ത്രിച്ചു. സ്പോൺസർ പാസ്‌പോർട്ട് നിയമവിരുദ്ധമായി കൈവശം വച്ചതോടെ നാട്ടിലേക്ക് മടങ്ങാനോ കുടുംബവുമായി സംസാരിക്കാനോ സാധിക്കാത്ത അവസ്ഥയിലായി. ഒരു ഘട്ടത്തിൽ ഹസ്തയെക്കുറിച്ച് നാട്ടിലുള്ള കുടുംബത്തിന് യാതൊരു വിവരവും ലഭിക്കാതായി.
ബന്ധുക്കൾ ഒഡീഷ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാര്യങ്ങൾക്ക് വഴിത്തിരിവുണ്ടായത്. കോടതി നിർദേശപ്രകാരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യുഎഇയിലെ ഇന്ത്യൻ മിഷനുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ അന്വേഷണം ആരംഭിച്ചു. ഇതേസമയം, നാട്ടിലേക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ച് ഹസ്ത സമൂഹമാധ്യമത്തിൽ പങ്കുവച്ച ചെറിയൊരു വിഡിയോ ഒഡിയ സമാജ് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുകയും അവർ ഇത് കോൺസുലേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
വിഡിയോയിൽ സ്വന്തം വിവരങ്ങളൊന്നും ഹസ്ത വ്യക്തമാക്കിയിരുന്നില്ലെങ്കിലും ഹൈക്കോടതി നൽകിയ ജനനത്തീയതി വച്ച് നടത്തിയ അന്വേഷണം തുണയായി. ഡൽഹിയിൽ പാസ്‌പോർട്ട് രേഖകൾ പരിശോധിച്ചപ്പോൾ പേരിൽ മാറ്റമുണ്ടായിരുന്നതും അന്വേഷണത്തെ ബാധിച്ചു. എന്നാൽ ഒടുവിൽ വീസ രേഖകൾ വഴി സ്പോൺസറെയും തൊഴിലുടമയെയും കണ്ടെത്തുകയായിരുന്നു.
തുടർന്ന് അധികൃതർ സ്പോൺസറുമായി ബന്ധപ്പെടുകയും മേയ് 12ന് കമ്പനി മാനേജർ ഹസ്തയെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തിക്കുകയും ചെയ്തു. താൻ സുരക്ഷിതയാണെന്നും എന്നാൽ നാട്ടിൽ പോകാൻ തൊഴിലുടമ അനുവദിക്കുന്നില്ലെന്നും ഹസ്ത കോൺസുലേറ്റിനെ അറിയിച്ചു. തുടർന്ന് ഹസ്തയുടെ ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകാനും വീസ റദ്ദാക്കി നാട്ടിലേക്ക് അയക്കാനും അധികൃതർ തൊഴിലുടമയ്ക്ക് നിർദേശം നൽകി.
ബാങ്ക് അക്കൗണ്ടോ രേഖകൾ ശരിയാക്കാനുള്ള പണമോ ഹസ്തയുടെ കൈവശം ഉണ്ടായിരുന്നില്ല. തുടർന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ (ഐസിഡബ്ല്യു ഫണ്ട്) സഹായത്തോടെ രണ്ടാഴ്ചത്തെ താമസസൗകര്യവും യാത്രാരേഖകളും വിമാന ടിക്കറ്റും കോൺസുലേറ്റ് അധികൃതർ ഉറപ്പാക്കുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.