കൊല്ലം: തണുത്തുറഞ്ഞ അര്‍ദ്ധരാത്രികളില്‍, നഗരം നിശ്ചലമാകുമ്പോള്‍ തെരുവോരങ്ങളില്‍ അഭയം തേടുന്ന അഗതികളെ ലക്ഷ്യമിട്ട് ഒരു അദൃശ്യരൂപം കറങ്ങിനടക്കുന്നുണ്ട്.
ഇരകളെ ഉറക്കത്തില്‍ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊല്ലുന്ന പഴയ 'സ്റ്റോണ്‍മാന്‍' കൊലപാതകങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് കൊല്ലം ജില്ലയിലെ പുതിയ സംഭവവികാസങ്ങള്‍. ചിന്നക്കടയിലെ കടത്തിണ്ണയില്‍ ചോരയില്‍ കുളിച്ചു കിടന്ന രാജേന്ദ്രന്റെ മൃതദേഹത്തിന് മുന്നില്‍ പകച്ചുനിന്ന പൊലീസിന്, മാസങ്ങള്‍ക്ക് മുന്‍പ് പാരിപ്പള്ളിയില്‍ ഇതേ ശൈലിയില്‍ കൊല്ലപ്പെട്ട രവീന്ദ്രന്റെ ദാരുണാന്ത്യത്തിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ല.രണ്ടിടത്തും ഘാതകന് പ്രയോഗിച്ച ക്രൂരതയുടെ ആവര്‍ത്തനം പോലീസിനെ എത്തിച്ചിരിക്കുന്നത് ഒരൊറ്റ നിഗമനത്തിലാണ് കൊല്ലത്തിന്റെ തെരുവുകളില്‍ ഒരു 'സൈക്കോപാത്ത്' വേട്ടയാടല്‍ തുടങ്ങിയിരിക്കുന്നു.
തമിഴ്നാട്ടിലെ തക്കല സ്വദേശിയായ മധ്യവയസ്കനാണ് പോലീസിന്റെ സംശയനിഴലിലുള്ളത്. ഇയാളുടെ കൃത്യനിര്‍വ്വഹണ ശൈലി കുറ്റാന്വേഷകരെപ്പോലും കുഴയ്ക്കുന്നതാണ്. പകല്‍ സമയങ്ങളില്‍ ജനക്കൂട്ടത്തിനിടയിലേക്ക് അലിഞ്ഞുചേരുന്ന ഇയാള്‍ രാത്രിയാകുന്നതോടെ തന്റെ ഹിംസാത്മക മുഖം പുറത്തെടുക്കുന്നു.
റെയില്‍വേ സ്റ്റേഷനുകള്‍, വിജനമായ ബസ് സ്റ്റാന്‍ഡുകള്‍, പണിതീരാത്ത കെട്ടിടങ്ങള്‍ എന്നിവയാണ് ഇയാളുടെ പ്രധാന താവളങ്ങള്‍. പകല്‍ സമയങ്ങളില്‍ ഇയാള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താന്‍ സിറ്റി പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.
ലഹരിക്ക് പണം കണ്ടെത്താനോ അതോ കേവലം മാനസിക വൈകൃതത്തിന്റെ പുറത്തോ ആണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. രാത്രി വൈകി തെരുവ് നിവാസികളെ സമീപിച്ച് പണം ആവശ്യപ്പെടുക, നല്‍കാത്തവരെയോ ചോദ്യം ചെയ്യുന്നവരെയോ യാതൊരു പ്രകോപനവുമില്ലാതെ ഉറക്കത്തില്‍ തന്നെ മാരകമായി ആക്രമിക്കുക എന്നതാണ് ഇയാളുടെ വിനോദം.
ചിന്നക്കടയില്‍ ലോട്ടറി വിറ്റ് ജീവിച്ചിരുന്ന രാജേന്ദ്രനെയും, പാരിപ്പള്ളിയില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ അഭയം തേടിയ രവീന്ദ്രനെയും ഒരേപോലെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് ഇയാള്‍ ഇല്ലാതാക്കിയത്. മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെടുത്ത കല്ലുകളിലെ വിരലടയാളങ്ങളാണ് രണ്ട് കേസുകളിലെയും പ്രതി ഒരാള്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ പോലീസിനെ സഹായിച്ചത്.
പ്രതി തമിഴ്നാട് സ്വദേശിയാണെന്ന് ഉറപ്പായതോടെ കേസ് അന്വേഷണം അന്തര്‍സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു. പ്രതി കേരള-തമിഴ്നാട് അതിര്‍ത്തികള്‍ മാറിമാറി ഉപയോഗിച്ച് പോലീസിനെ വെട്ടിക്കുകയാണെന്നാണ് ഷാഡോ പോലീസിന്റെ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് തമിഴ്നാട് പോലീസിന്റെ പ്രത്യേക ക്രൈം വിങ്ങുമായി ചേര്‍ന്ന് കേരള പോലീസ് സംയുക്ത തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. പ്രതിയുടെ ജന്മനാടായ തക്കലയിലും ഇയാള്‍ മുന്‍പ് തമ്പടിച്ചിരുന്ന നഗരങ്ങളിലും പ്രത്യേക സംഘം ഇതിനകം താവളമടിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ കൊലപാതകങ്ങള്‍ നഗരത്തിലെ സാധാരണ ജനങ്ങള്‍ക്കിടയിലും കനത്ത ഭീതിയാണ് വിതച്ചിരിക്കുന്നത്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള മുന്‍കരുതലുകളാണ് പോലീസ് സ്വീകരിക്കുന്നത്. നഗരത്തിലെ പ്രധാന കവലകളിലുള്ള വ്യാപാരികള്‍ രാത്രികാലങ്ങളില്‍ തങ്ങളുടെ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമായും ഓണ്‍ ചെയ്തു വെക്കണം.
നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍, ആളൊഴിഞ്ഞ പറമ്പുകള്‍, റെയില്‍വേ ട്രാക്കുകള്‍ എന്നിവ കേന്ദ്രീകരിച്ച് രാത്രികാല പെട്രോളിംഗ് ശക്തമാക്കി. തെരുവ് നിവാസികളെ താല്‍ക്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള സാധ്യതകളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് ഉടന്‍ പുറത്തുവിടുമെന്നും, വരും ദിവസങ്ങളില്‍ തന്നെ ഈ സൈക്കോ കില്ലറെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സിറ്റി പോലീസ് മേധാവി അറിയിച്ചു. എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ഇരുകൊലപാതകങ്ങളുടെയും കേസ് ഡയറികള്‍ ഒന്നിച്ച് പരിശോധിച്ചാണ് ഇപ്പോള്‍ തെളിവ് ശേഖരണം നടത്തുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.