ന്യൂഡൽഹി: മുഖ്യമന്ത്രി വിഡി സതീശന് എതിരെ കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ നടക്കുന്നത് വൻ പടപ്പുറപ്പാടാണ്. മന്ത്രിസഭയെ നോക്കുകുത്തിയാക്കി മുന്നോട്ട് പോകുന്ന സതീശൻ്റെ ഏകാധിപത്യ നടപടിക്ക് മൂക്ക് കയറിടാൻ കോർകമ്മറ്റി രൂപീകരിക്കാനാണ് ഹൈക്കമാൻ്റ് നീക്കം.
കർണ്ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ അദ്ദേഹത്തിൻ്റെ നിർദ്ദേശ പ്രകാരം ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തിലുള്ള കർണാടകയിലെ പുതിയ കോണ്‍ഗ്രസ് സർക്കാരിന്റെ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കാനായി ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കമാൻ്റ് പച്ചക്കൊടി കാട്ടിയിരുന്നു.ഇതേ മോഡലില്‍ കേരളത്തിലും ഒരു കോർഡിനേഷൻ കമ്മറ്റി വേണമെന്നതാണ് കോണ്‍ഗ്രസ്സ് മന്ത്രിമാരുടെയും എംഎല്‍എമാരുടെലും നിലപാട്. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കമാൻ്റിനെ കാണാനാണ് മുതിർന്ന നേതാക്കള്‍ ഉള്‍പ്പെടെ തീരുമാനിച്ചിരിക്കുന്നത്.
പിണറായി വിജയൻ്റെ സ്റ്റൈലില്‍ മറ്റു മന്ത്രിമാരെയും നേതാക്കളെയും നോക്കുകുത്തിയാക്കി ഏകാധിപത്യ ശൈലിയില്‍ മുന്നോട്ട് പോകാനുള്ള മുഖ്യമന്ത്രിയുടെ നീക്കം തുടക്കത്തിലേ തടഞ്ഞില്ലങ്കില്‍ വൻ പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പ് എംപിമാരും നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.റവന്യൂ മന്ത്രി എപി അനില്‍കുമാർ അറിയാതെ മുഖ്യമന്ത്രി ഇടപെട്ട് കളക്ടർമാരെ മാറ്റിയതും പി കെ കുഞ്ഞാലിക്കുട്ടി അറിയാതെ പുതിയ വ്യവസായ വകുപ്പ് ഡയറക്ടറെ നിയമിച്ചത് മുസ്ലിംലീഗിനെയും ചൊടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സിവില്‍ സർവ്വീസ് ഉദ്യോഗസ്ഥരുടെ ചുമതല പൊതുഭരണ വകുപ്പിനായതിനാല്‍ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആ അധികാരം ദുരുപയോഗം ചെയ്യുന്നതായാണ് ഉയർന്നിരിക്കുന്ന ആക്ഷേപം.
സസ്പെൻഷനില്‍ തുടരുന്ന ഐഎഎസ് ഓഫീസർമാരായ ബി അശോകിനെയും പ്രശാന്തിനെയും സർവ്വീസില്‍ തിരിച്ചെടുക്കാത്തതും മുഖ്യമന്ത്രിക്ക് എതിരായ വികാരമായാണ് ഉയർന്നിരിക്കുന്നത്. ബി അശോകിനെ ആഭ്യന്തര സെകട്ടറിയാക്കി നിയമിക്കണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യത്തിനുമേലും മുഖ്യമന്ത്രി വിഡി സതീശൻ മുഖം തിരിച്ചതായാണ് ലഭിക്കുന്ന വിവരം. ഇത് സീനിയർ നേതാവായ രാമേശ് ചെന്നിത്തലയെയും ചൊടിപ്പിച്ചിട്ടുണ്ട്.
പരസ്പര ധാരണയും ചർച്ചയും ഏകോപനവും ഇല്ലാത്തതിനാല്‍ പൊലീസ് ഉന്നത തലത്തിലെ അഴിച്ചു പണിയും നീളുകയാണ്. ഇപ്പോഴും പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്ദ്യോഗസ്ഥരാണ് തുടരുന്നത്.
ഇത് യു ഡി എഫിൻ്റെ പൊലീസ് നയം നടപ്പാക്കാൻ തടസ്സമായി മാറുന്നുണ്ട് എന്നത് ഉന്നത നേതാക്കള്‍ തന്നെ തുറന്നു സമ്മതിക്കുന്നുമുണ്ട്. മുഖ്യമന്ത്രി ഏകപക്ഷിയമായി ഐ.എഎസ്-ഐപിഎസ് നിയമനങ്ങളില്‍ ഇടപെടാൻ ശ്രമിച്ചാല്‍ അത് അംഗീകരിച്ച് കൊടുക്കാൻ കഴിയില്ലന്ന കടുത്ത നിലപാടിലാണ് ഈ വകുപ്പകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുള്ളത്.
പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പ്രധാന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ പോലും കാബിനറ്റില്‍ പോലും വയ്ക്കാതെ അദ്ദേഹത്തിൻ്റെ ഓഫീസ് തീരുമാനമെടുത്ത് നടപ്പാക്കുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. പി ശശി അദ്ദേഹത്തിൻ്റെ ഇഷ്‌ടപ്രകാരം നിയമനങ്ങള്‍ നടത്തിയതും ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ്. ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വത്തിന് തന്നെ കടുത്ത എതിർപ്പുണ്ടായിരുന്നെങ്കിലും പിണറായി വിജയനെ ചോദ്യം ചെയ്യാനുള്ള ധൈര്യം അവർക്കാർക്കും ഉണ്ടായിരുന്നില്ല.
ഈ മോഡല്‍ നടപ്പാക്കാനാണ് ഇപ്പോള്‍ വിഡി സതീശൻ ശ്രമിക്കുന്നത്. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് ചീഫ്, വിജിലൻസ് ഡയറക്ടർ തസ്തികകളിലെ നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ താല്‍പര്യം നിർണ്ണായകമാണെങ്കിലും മറ്റ് ഉദ്ദ്യോഗസ്ഥരുടെ നിയമനങ്ങളില്‍ മുഖ്യമന്ത്രി കൈ കടത്തുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യമാണ് മന്ത്രിമാരില്‍ നിന്നും ഉയരുന്നത്. ഇക്കാര്യത്തിലെ പരാതി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിൻ്റെ ശ്രദ്ധയിലുംപെട്ടിട്ടുണ്ട്.
സർക്കാർ അധികാരം ഏറ്റെടുത്ത് കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയിട്ടൊള്ളൂ എന്നതിനാല്‍ പരസ്യമായ പ്രതികരണം ഒഴിവാക്കാനാണ് എഐസിസി നേതൃത്വം നല്‍കിയിരിക്കുന്ന നിർദ്ദേശം. മുഖ്യമന്ത്രി ഇതേ ശൈലിയിലാണ് ഇനിയും മുന്നോട്ട് പോകുന്നതെങ്കില്‍ അപ്പോള്‍ ഇടപെടാം എന്നതാണ് ഹൈക്കമാൻ്റ് നിലപാട്. പൊട്ടിത്തെറി ഒഴിവാക്കാൻ കർണ്ണാടക മോഡല്‍ കോർ കമ്മറ്റി ഉണ്ടാക്കുന്നതു സംബന്ധിച്ച് കെസി വേണുഗോപാലിന് അനുകൂല നിലപാടാണ് ഉള്ളത്.
ഇതുവഴി മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ പറ്റുമെന്നതാണ് കണക്ക് കൂട്ടല്‍. ഇനി അഥവാ സതീശൻ ഇതിനും വഴങ്ങിയില്ലങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗൗരവമായി തന്നെ അപ്പോള്‍ ചർച്ച ചെയ്യാം എന്നതാണ് ഹൈക്കമാൻ്റ് നിലപാട്.
അതേസമയം മുഖ്യമന്ത്രിസ്ഥാനത്തേക്ക് മുസ്ലീം ലീഗ് അടക്കമുള്ള ഘടക കക്ഷികള്‍ വിഡി സതീശന് നല്‍കിയ പിന്തുണ ഇനിയൊരു തർക്കം ഉണ്ടായാല്‍ അദ്ദേഹത്തിന് ലഭിക്കില്ലന്ന കണക്ക് കൂട്ടലും സതീശൻ വിരുദ്ധ ചേരിക്ക് ഉണ്ട്. ഒരു വർഷത്തിനുള്ളില്‍ എങ്ങനെയെങ്കിലും വിഡി സതീശനെ പുകച്ച് പുറത്ത് ചാടിക്കുക എന്നത് സതീശൻ വിരുദ്ധ ചേരിയുടെ ലക്ഷ്യമാണ്. ഈ പോക്ക് പോയാല്‍ അതിനുള്ള അവസരം അധികം താമസിയാതെ തന്നെ സതീശനായിട്ടു തന്നെ ഉണ്ടാക്കി തരും എന്നാണ് ഈ വിഭാഗം കരുതുന്നത്.മന്ത്രിസഭയില്‍ സതീശൻ വിഭാഗം എന്നു പറയാൻ സതീശൻ മാത്രമാണ് നിലവിലുളളത്.
കെ മുരളീധരനെ മാറ്റി നിർത്തിയാല്‍ മറ്റെല്ലാവർക്കും കൃത്യമായ നിലപാട് സതീശൻ്റെ കാര്യത്തില്‍ ഉണ്ട്. അത് സതീശൻ വിരുദ്ധ നിലപാടാണ് എന്നതും പകല്‍ പോലെ വ്യക്തമാണ്. കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ് കോണ്‍ഗ്രസ്സ് മന്ത്രിമാരില്‍ ഭൂരിപക്ഷവും. കെസിയുടെയും വിഡിയുടെയും നേതാവായ രമേശ് ചെന്നിത്തലയാകട്ടെ ഒറ്റയാനായാണ് മന്ത്രി സഭയില്‍ നില്‍ക്കുന്നത്.
ആഭ്യന്തരവും വിജിലൻസും കൈവശം ഉള്ളതിനാല്‍ ഈ ഒറ്റയാനില്‍ മറ്റുള്ളവർക്ക് ഒരു ഭയമുണ്ട് എന്നതും യാഥാർത്ഥ്യമാണ്. സതീശനെ മാറ്റുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വിഭാഗം പിന്തുണയ്ക്കുക രമേശ് ചെന്നിത്തലയെ ആയിരിക്കും. ലോകസഭ തിരഞ്ഞെടുപ്പിന് ഒപ്പംതന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാൻ സാധ്യത ഉള്ളതിനാല്‍ ആ ഘട്ടത്തില്‍ കേരളത്തില്‍ ലാൻഡ് ചെയ്യാമെന്നതാണ് കെസി വേണുഗോപാലിൻ്റെ നിലപാട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.