ഡബ്ലിന്‍: അയര്‍ലണ്ടിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഏറെക്കാലമായി കാത്തിരുന്ന മാറ്റം യാഥാര്‍ഥ്യമാകുന്നു.
65-ാം വയസില്‍ നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്ന നിലവിലുള്ള തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമം ജൂണ്‍ 29 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.ഇതോടെ, അയര്‍ലണ്ടിലെ പെന്ഷന് പ്രായമായ 66 വയസ്സ് വരെ ജോലി തുടരാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് അതിനുള്ള നിയമപരമായ അവകാശം ലഭിക്കും. നിലവില്‍ പല സ്ഥാപനങ്ങളിലെയും തൊഴില്‍ കരാറുകള്‍ പ്രകാരം ജീവനക്കാര്‍ക്ക് 65-ാം വയസില്‍ വിരമിക്കേണ്ടി വരുന്നു. എന്നാല്‍ പെന്ഷന് ലഭിക്കാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടതിനാല്‍, വരുമാനമില്ലാത്ത ഒരു ഇടവേള പലര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
പുതിയ നിയമം ഈ വിടവ് നികത്താന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. പുതിയ വ്യവസ്ഥ പ്രകാരം, കരാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരമിക്കല്‍ പ്രായത്തില്‍ വിരമിക്കാന്‍ താന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരന് ഔദ്യോഗികമായി തൊഴിലുടമയെ അറിയിക്കാം. വിരമിക്കല്‍ തീയതിക്ക് കുറഞ്ഞത് മൂന്ന് മാസം മുമ്പും പരമാവധി 12 മാസം മുമ്പും ഈ അറിയിപ്പ് നല്‍കണം.
ജീവനക്കാരന്റെ അപേക്ഷ തൊഴിലുടമ ഗൗരവമായി പരിഗണിക്കേണ്ടതും, വിരമിക്കല്‍ പ്രായം നടപ്പാക്കാന്‍ തീരുമാനിക്കുന്ന പക്ഷം ഒരു മാസത്തിനകം മറുപടി നല്‍കേണ്ടതുമാണ്. മാത്രമല്ല, ആ തീരുമാനം നിയമം നിര്‍ദേശിക്കുന്ന ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് തെളിയിക്കാനും തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്.ഇനി ഒരു ജീവനക്കാരനെ വിരമിക്കാന്‍ നിര്‍ബന്ധിക്കണമെങ്കില്‍ അതിന് വ്യക്തവും ന്യായവുമായ കാരണങ്ങള്‍ തൊഴിലുടമയ്ക്ക് മുന്നോട്ടുവയ്ക്കേണ്ടിവരും. സ്ഥാപനത്തിന്റെ നിയമാനുസൃത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അത്യാവശ്യവും യുക്തിസഹവുമായ നടപടിയാണെന്ന് തെളിയിച്ചാല്‍ മാത്രമേ നിര്‍ബന്ധിത വിരമിക്കല്‍ സാധ്യമാകൂ.
അതേസമയം, വിരമിക്കല്‍ പ്രായം 66 അല്ലെങ്കില്‍ അതില്‍ കൂടുതലായ തൊഴിലാളികള്‍ക്ക് ഈ നിയമം ബാധകമല്ല. നിയമം വഴി തന്നെ വിരമിക്കല്‍ പ്രായം നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളായ ഗാര്‍ഡ, പ്രതിരോധ സേനാംഗങ്ങള്‍ എന്നിവരും ഇതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഭൂരിഭാഗം പൊതു-സിവില്‍ സര്‍വീസ് ജീവനക്കാരുടെയും നിര്‍ബന്ധിത വിരമിക്കല്‍ പ്രായം 2018 മുതല്‍ 70 ആയി ഉയര്‍ത്തിയിരുന്നു. ”തൊഴിലാളികള്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പും തൊഴില്‍ സ്വാതന്ത്ര്യവും നല്കുന്ന സുപ്രധാന മാറ്റമാണിത്. ആഗ്രഹിക്കുന്നവര്‍ക്ക് പെന്ഷന് പ്രായം വരെ ജോലി തുടരാനുള്ള അവസരം ലഭിക്കും,” എന്ന് എന്റര്‍പ്രൈസ്, ടൂറിസം, എംപ്ലോയ്മെന്റ് മന്ത്രി പീറ്റര്‍ ബര്‍ക്ക് പറഞ്ഞു.
പുതിയ നിയമം നടപ്പിലാക്കുന്നതിനായി വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മീഷന് (WRC) ദീര്‍ഘകാല തൊഴില്‍ സംബന്ധിച്ച പുതുക്കിയ കോഡ് ഓഫ് പ്രാക്ടീസും പുറത്തിറക്കിയിട്ടുണ്ട്. നിയമപരമായി നിര്‍ബന്ധിതമല്ലെങ്കിലും, തൊഴിലിട തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ തെളിവായി പരിഗണിക്കപ്പെടും. തങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കരുതുന്ന ജീവനക്കാര്‍ക്ക്.WRC-യില്‍ പരാതി നല്‍കാം.
പരാതി ശരിവച്ചാല്‍, തൊഴിലുടമയെ നിയമലംഘനം പരിഹരിക്കാന്‍ നിര്‍ദേശിക്കാനോ, അല്ലെങ്കില്‍ ജീവനക്കാരന് (പരമാവധി 104 ആഴ്ചത്തെ വേതനം അല്ലെങ്കില്‍ €40,000 ഇതില്‍ ഏതാണ് കൂടുതലോ അത്രയും) നഷ്ടപരിഹാരം നല്‍കാനോ കമ്മീഷന് അധികാരമുണ്ട്. പുതിയ നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് €5,000 വരെ പിഴയും, 12 മാസം വരെ തടവും, അല്ലെങ്കില്‍ രണ്ടും ഒരുമിച്ചും ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ തൊഴിലിടങ്ങളിലെ വിരമിക്കല്‍ നയങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ക്ക് ഈ നിയമം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
നിയമത്തെ സ്വാഗതം ചെയ്ത ഐറിഷ് ട്രേഡ് യൂണിയന് കോണ്‍ഗ്രസ് , 66 വയസ്സ് വരെയുള്ള ജോലി തുടരാനുള്ള അവകാശം ഉറപ്പാക്കുന്നതില്‍ ഇത് വലിയ മുന്നേറ്റമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ 66 വയസിന് ശേഷമുള്ള നിര്‍ബന്ധിത വിരമിക്കല്‍ പ്രായ വിവേചനമാണെന്ന് വാദിച്ച് ജീവനക്കാര്‍ക്ക് നിലവിലുള്ള നിയമപ്രകാരം പരാതി നല്‍കാനുള്ള അവകാശം തുടരുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ കുറവ് അനുഭവപ്പെടുന്ന നിലവിലെ തൊഴില്‍ വിപണിയിലും, പ്രായമായുവരുന്ന ജനസംഖ്യയുടെ പശ്ചാത്തലത്തിലും, പരിചയസമ്പന്നരായ ജീവനക്കാരെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ കാലം നിലനിര്‍ത്താന്‍ സഹായിക്കുന്ന നിര്‍ണായക നടപടിയായാണ് പുതിയ നിയമത്തെ സാമ്പത്തിക വിദഗ്ധരും ട്രേഡ് യൂണിയനുകളും കാണുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.