എഡ്മന്റൺ: കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യത്തിന്മേൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യ റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ ആൽബർട്ടയിൽ വാദപ്രതിവാദങ്ങൾ മുറുകുന്നു.
വേർപിരിയലിനെ അനുകൂലിക്കുന്നവരും കാനഡയുടെ ഭാഗമായി തുടരണമെന്ന് ആവശ്യപ്പെടുന്നവരും തമ്മിലുള്ള പ്രചാരണം ശക്തമായതോടെ, ഭാവി കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്.വേർപിരിഞ്ഞാൽ മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ നഷ്ടപ്പെടുമോ, കനേഡിയൻ പാസ്‌പോർട്ട് നിലനിർത്താൻ കഴിയുമോ, സാമ്പത്തികമായി പ്രവിശ്യയ്ക്ക് നേട്ടമുണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭ്യമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുപക്ഷവും തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് പരസ്പരം ആരോപിക്കുന്നുമുണ്ട്.
വേർപിരിഞ്ഞാലും കാനഡ പെൻഷൻ പദ്ധതിയും (സിപിപി) വാർധക്യ പെൻഷനും ജനങ്ങൾക്ക് നഷ്ടമാകില്ലെന്നാണ് സ്വാതന്ത്ര്യ അനുകൂല സംഘടനയായ ‘ലെറ്റ്സ് ടോക്ക് ആൽബർട്ട’ വ്യക്തമാക്കുന്നത്. ആളുകൾ വർഷങ്ങളായി അടച്ച പണമായതിനാൽ അത് ലഭിക്കാതിരിക്കില്ലെന്നും ഇരട്ട പൗരത്വ നിയമപ്രകാരം കനേഡിയൻ പാസ്‌പോർട്ടും നിലനിർത്താമെന്നും ഇവർ വാദിക്കുന്നു. എന്നാൽ, ഇത് കേവലം സാമ്പത്തിക നേട്ടത്തിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും സ്വന്തം ഭാവിയെക്കുറിച്ച് സ്വയം തീരുമാനമെടുക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ളതാണെന്നും സ്വാതന്ത്ര്യ അനുകൂലികളായ വെൻഡി ഫിറ്റ്‌സ്പാട്രിക്കും ക്രിസ് സ്കോട്ടും പറയുന്നു. കൂടാതെ, ഈ പ്രസ്ഥാനത്തിൽ കുടിയേറ്റക്കാരും സജീവമാണെന്നും അതുകൊണ്ട് ഇതിനെ വംശീയവാദമായി ചിത്രീകരിക്കരുതെന്നും മാക്സ് ഡിയാസ് എന്ന പ്രവർത്തകൻ ആവശ്യപ്പെട്ടു.
എന്നാൽ, സ്വാതന്ത്ര്യം സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കുമെന്ന വാദത്തെ ‘ഫോറെവർ കനേഡിയൻ’ എന്ന കാനഡ അനുകൂല കൂട്ടായ്മ പൂർണ്ണമായും തള്ളിക്കളയുന്നു. പുതിയ രാജ്യം രൂപീകരിക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ, അതിർത്തി നിയന്ത്രണം, വിദേശകാര്യ വകുപ്പ് എന്നിവയ്ക്കായി വൻ തുക ചിലവഴിക്കേണ്ടി വരുമെന്നും ഇത് പ്രവിശ്യയുടെ എണ്ണ-വാതക മേഖലയെയും പൈപ്പ്‌ലൈൻ പദ്ധതികളെയും ബാധിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസത്തിനുമായി കാനഡ ഫെഡറൽ സർക്കാരിൽ നിന്ന് ലഭിക്കുന്ന വലിയ ധനസഹായങ്ങൾ പലരും മറക്കുകയാണെന്ന് സന്നദ്ധ പ്രവർത്തകയായ ടാമി സാവേജ് ചൂണ്ടിക്കാട്ടി. 158 വർഷത്തെ ചരിത്രമുള്ള കാനഡയിൽ നിന്ന് ഒരു പ്രവിശ്യ വേർപിരിയുന്നത് നിയമപരമായും രാഷ്ട്രീയപരമായും ഏറെ സങ്കീർണ്ണമായതിനാൽ, ഒക്ടോബറിലെ ഹിതപരിശോധനയ്ക്ക് മുന്നോടിയായി വരും ദിവസങ്ങളിൽ പ്രചാരണം ഇനിയും ശക്തമാകാനാണ് സാധ്യത.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.