കഞ്ചിക്കോട് ( പാലക്കാട്) : ലോട്ടറി അടിച്ച വിവരം അറിഞ്ഞെന്നു പറഞ്ഞ് വാഹനവ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു തടവിൽ പാർപ്പിച്ചു.
മർദനത്തിനു ശേഷം മുറിയിൽ കെട്ടിയിട്ട യുവാവു രക്ഷപ്പെട്ടതു സാഹസികമായി. സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഞ്ചിക്കോട് കെടിസി ജംക്‌ഷൻ തേജസ്സിൽ ബിനുവിനെയാണ് (47) ഒരു സംഘം തട്ടിക്കൊണ്ടുപോയത്.ബിനുവിന് ലോട്ടറി അടിച്ചെന്ന് സംഘം തെറ്റിദ്ധരിക്കുകയായിരുന്നു. കഴിഞ്ഞ 28നാണു സംഭവം. 30നു രാത്രി ബിനു ഈ സംഘത്തിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. സംഭവത്തെക്കുറിച്ചു ബിനു പൊലീസിനു നൽകിയ വിവരം ഇങ്ങനെ: 28നു രാത്രി ചില ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും അടങ്ങിയ 4 പേർ തന്നെ കാണമെന്നാവശ്യപ്പെട്ട് അകത്തേത്തറ ഭാഗത്തേക്കു വിളിച്ചുവരുത്തി.
കാറിനു സമീപത്തിരുന്ന് ഇവരുമായി സംസാരിച്ചുകൊണ്ടിരിക്കെ 5 പേരടങ്ങുന്ന മറ്റൊരു സംഘം കാറിലെത്തി, മർദിച്ച ശേഷം കാറിനുള്ളിലേക്കു കയറ്റി. തുടർന്ന് ചാവടി ചിമ്മണാംപതിയിലെത്തിച്ച് ഒഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്കു കൊണ്ടുപോയി.
ഇവിടെ മുറിക്കുള്ളിൽ കെട്ടിയിട്ട് വീണ്ടും മർദിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞെന്നും ഇതിൽ നിന്ന് 15 ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. അതിനൊപ്പം ബിനുവിന്റെ ഉടമസ്ഥതയിലുള്ള 5 വാഹനങ്ങൾ ബന്ധുക്കളിലൊരാളുടെ പേരിലേക്കു മാറ്റിനൽകണമെന്നും സംഘം ആവശ്യപ്പെട്ടു. 30ന് ഉച്ചയ്ക്കു ശേഷം സംഘം പുറത്തുപോയ തക്കം നോക്കി കയ്യിലെ കെട്ടഴിച്ചു വീടിനു പുറത്തേക്കിറങ്ങി. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട് സമീപത്തെ സ്വകാര്യ കമ്പനിയിൽ അഭയം തേടി.
ഇതിനിടെ അക്രമിസംഘം തിരിച്ചെത്തി ഇയാളെ പിടികൂടിയെങ്കിലും കമ്പനി ഉടമയും തൊഴിലാളികളും ചേർന്നു ബിനുവിനെ ആദ്യം ചാവടി പൊലീസിലും പിന്നീട് സംഭവം നടന്ന സ്ഥലം ഉൾപ്പെടുന്ന ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലും എത്തിച്ചു. കാലിനും കഴുത്തിനും പരുക്കേറ്റിട്ടുള്ള ബിനു ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ കാറും സംഘം തട്ടിയെടുത്തതായി ബിനു പരാതിയിൽ പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.