ആംസ്റ്റർഡാം: രാജ്യാന്തര വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ കാർ യാത്രകളിൽനിന്ന് പൊതുഗതാഗതത്തിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതിയുമായി നെതർലൻഡ്‌സ് സർക്കാർ രംഗത്ത്.
ജൂൺ 21 മുതൽ ആരംഭിക്കാനിരുന്ന കുറഞ്ഞ നിരക്കിലുള്ള 'സമ്മർ ഡിസ്‌കൗണ്ട് ടിക്കറ്റ്' പദ്ധതി, നിശ്ചയിച്ചതിലും ഒരാഴ്ച മുൻപ് ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും.ജൂൺ 15-ലെ ദേശീയ പൊതുഗതാഗത ദിനത്തോട് അനുബന്ധിച്ചാണ് ഒരാഴ്ച മുൻപേ ഈ പദ്ധതി നടപ്പിലാക്കുന്നത്. 'നെതർലൻഡ് ഡാൽ വ്രെയ് ട്രെയിൻ' എന്ന് പേരിട്ടിരിക്കുന്ന ഈ വിപ്ലവകരമായ യാത്രാ ആനുകൂല്യം ഓഗസ്റ്റ് 31 വരെ ലഭ്യമാകും.എന്താണ് സമ്മർ ടിക്കറ്റ് പദ്ധതി?
മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് യൂറോപ്പിൽ ഊർജ-ഇന്ധന വില വലിയ തോതിൽ വർധിച്ചിരുന്നു. ഇതിന് പരിഹാരമായി സർക്കാർ പ്രഖ്യാപിച്ച 1 ബില്യൻ യൂറോയുടെ സാമ്പത്തിക പാക്കേജിന്റെ ഭാഗമായാണ് ഈ പദ്ധതി കൊണ്ടുവരുന്നത്. പൊതുവേ പൊതുഗതാഗത സംവിധാനങ്ങൾക്ക് കനത്ത യാത്രാനിരക്കുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് നെതർലൻഡ്‌സ്. ഇവിടെ പ്രതിമാസം വെറും 49 യൂറോ നൽകിയാൽ രാജ്യത്തെ ഏത് ട്രെയിനിലും ഒരു മാസത്തേക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം എന്നതാണ് ഈ ടിക്കറ്റിന്റെ പ്രത്യേകത.
ഡച്ച് റെയിൽവേയിൽ നിലവിൽ ഇതേ രീതിയിൽ യാത്ര ചെയ്യാൻ 'ഫ്ലെക്സ് ഡേ വ്രെയ്' എന്ന സബ്‌സ്‌ക്രിപ്ഷനിലൂടെ മാസം 127.95 യൂറോ ചെലവ് വരുന്നുണ്ട്. ഇതിന്റെ പകുതിയിലധികം തുക ലാഭിക്കാൻ പുതിയ പദ്ധതിയിലൂടെ യാത്രക്കാർക്ക് സാധിക്കും. മുൻപ് ജർമനി നടപ്പിലാക്കി വൻ വിജയമായ 'ക്ലൈമറ്റ് ടിക്കറ്റ്' മാതൃകയിലാണ് ഡച്ച് സർക്കാരും ഈ രീതി പരീക്ഷിക്കുന്നത്.തിരക്കില്ലാത്ത സമയങ്ങളിൽ മാത്രം യാത്ര ട്രെയിനുകളിൽ കനത്ത തിരക്കുള്ള ഓഫിസ് സമയങ്ങൾ ഒഴിവാക്കിയുള്ള 'ഓഫ്-പീക്ക്' സമയങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും മാത്രമായിരിക്കും ഈ പാസുകൾ ഉപയോഗിച്ച് യാത്ര ചെയ്യാനാകുക. പ്രവൃത്തിദിവസങ്ങളിൽ സാധാരണയായി രാവിലെ 9 മണിക്ക് ശേഷമുള്ള സമയമാണ് ഓഫ്-പീക്ക് ആയി കണക്കാക്കുന്നത്. ഇതിലൂടെ ഓഫിസുകളിലേക്ക് പോകുന്ന സ്ഥിരം യാത്രക്കാരുടെ തിരക്ക് വർധിക്കാതെ തന്നെ മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. നിലവിൽ ഡച്ച് റെയിൽവേയുടെ ഓഫ്-പീക്ക് സബ്‌സ്‌ക്രിപ്ഷൻ ഉള്ളവർക്കും ഈ നിരക്കിളവിന്റെ ആനുകൂല്യം ലഭിക്കും.
കാലാവധി പരമാവധി രണ്ട് മാസം പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിലാണ് ഈ ടിക്കറ്റ് നൽകുന്നത്. ജൂൺ 15-ന് ആരംഭിക്കുന്ന പദ്ധതി ഓഗസ്റ്റ് 31-ന് അവസാനിക്കുമെന്നതിനാൽ ഒരാൾക്ക് പരമാവധി രണ്ട് മാസത്തേക്ക് മാത്രമേ ഈ ആനുകൂല്യം പുതുക്കാൻ സാധിക്കൂ. സ്കൂളുകളും ഓഫിസുകളും പൂർണ്ണതോതിൽ തുറക്കുന്ന സെപ്റ്റംബർ മാസത്തിൽ ട്രെയിനുകളിൽ കനത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പദ്ധതി യാതൊരു കാരണവശാലും നീട്ടിനൽകില്ലെന്ന് ഇൻഫ്രാസ്ട്രക്ചർ സ്റ്റേറ്റ് സെക്രട്ടറി അനെറ്റ് ബെർട്രാം പാർലമെന്റിനെ അറിയിച്ചു.
ബജറ്റ് പരിധിയും ടിക്കറ്റ് വിതരണവും ഈ പദ്ധതിക്കായി സർക്കാർ 118 മില്യൻ യൂറോയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനാൽ തന്നെ ടിക്കറ്റ് വിൽപന വഴിയുള്ള സബ്‌സിഡി തുക ഈ ബജറ്റ് പരിധി കവിഞ്ഞാൽ വിൽപന പെട്ടെന്ന് നിർത്തിവെക്കാനും സാധ്യതയുണ്ട്. നെതർലൻഡ്‌സിലെ നിലവിലെ ഡിജിറ്റൽ യാത്രാ കാർഡായ 'ഒവി-ചിപ്പ് കാർഡ്' ഉള്ളവർക്ക് റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ജൂലൈ 31 വരെ ഈ ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.