കമ്പളക്കാട്: കോട്ടത്തറ വൈപ്പടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പതിനാറുകാരൻ പിടിയിൽ.
കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി. പണംചോദിച്ചത് നൽകാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.വയോധികയെ ക്രൂരമായി മർദിച്ച് വീടിന്റെ കിടപ്പുമുറിയിൽവെച്ച് കഴുത്തിൽ വള്ളിചുറ്റിയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.മോഷണം, സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കൽ, പണം ആവശ്യപ്പെട്ട് പ്രായമായ സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നയാളാണ് കുട്ടി. നിരന്തരം ശല്യക്കാരനായതിനെ തുടർന്ന് കുട്ടിയെക്കുറിച്ച് മുൻപും പരാതികൾ ലഭിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലും 2026 ജനുവരിയിലുമായി മുൻപ് രണ്ടുതവണ കുട്ടിക്കെതിരേ പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മേയ് 24-ന് വൈകീട്ടാണ് കോട്ടത്തറ വൈപ്പടിയിൽ തനിച്ചുതാമസിച്ചിരുന്ന കുത്തിനി വീട്ടിൽ പാത്തു(85)വിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയതോടെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. കഴുത്തിലെ എല്ലുകൾക്കും ഇടതു വാരിയെല്ലുകൾക്കും പൊട്ടലുണ്ടായിരുന്നു. ശരീരത്തിലെ പല ഭാഗങ്ങൾക്കും പരിക്കുകളും ഉണ്ടായിരുന്നു. പ്രതിയെക്കുറിച്ച് സൂചനകൾ ലഭിക്കാതിരുന്ന കേസിൽ ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രന്റെ നിർദേശപ്രകാരം കല്പറ്റ ഡിവൈ.എസ്.പി. അഷ്‌റഫ് തേങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
വിരലടയാള വിദഗ്‌ധർ, ഡോഗ് സ്ക്വാഡ്, പോലീസിലെ മറ്റു വിഭാഗങ്ങളെല്ലാം ചേർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് കുട്ടിയിലേക്ക് എത്തിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.