ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററിലെ ടാല്‍ബോട്ട് സ്ട്രീറ്റിലുള്ള അല്‍-മദീന ഫൈസാന്‍-ഇ-മദീന മുസ്ലിം പ്രാര്‍ത്ഥനാ ഹാളിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.
സംഭവത്തെ തീവെപ്പ് കേസ് എന്ന നിലയിലാണ് ഗാര്‍ഡ അന്വേഷിക്കുന്നത്. എന്നാല്‍ തീപിടിത്തത്തിന് പിന്നില്‍ മതവിരുദ്ധമോ വംശീയമോ ആയ ഉദ്ദേശമുണ്ടായിരുന്നോ എന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.40ഓടെയായിരുന്നു സംഭവമെന്ന് അധികൃതര്‍ അറിയിച്ചു.തീപിടിത്ത വിവരം ലഭിച്ചതിന് പിന്നാലെ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന്റെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തേക്ക് അയച്ചു. നാല് ഫയര്‍ എഞ്ചിനുകളും ഒരു ടേണ്‍ടേബിള്‍ ലാഡറും 20-ലധികം ഫയര്‍ഫൈറ്റര്‍/പാരാമെഡിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. ഡബ്ലിന്‍ നഗരഹൃദയത്തില്‍ നടന്ന സംഭവമറിഞ്ഞ് ഫയര്‍ എന്‍ജിനുകള്‍ എത്താന്‍ ഇരുപത് മിനുട്ടോളം സമയമെടുത്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫയര്‍ ബ്രിഗേഡ് യൂണിറ്റുകള്‍ വൈകിട്ട് നാലുമണിക്ക് മുമ്പ് തന്നെ പ്രദേശത്ത് എത്തിയിരുന്നു.
അതായത് തീപിടിത്തം അറിയിച്ചതിന് പിന്നാലെ അടിയന്തര സേവനങ്ങള്‍ ‘വേഗത്തില്‍ പ്രതികരിച്ചെന്നാണ്’ ലഭ്യമായ വിവരം. തീ പൂര്‍ണമായി അണയ്ക്കാന്‍ എത്ര സമയം എടുത്തുവെന്ന കൃത്യമായ ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ തീപിടിത്തത്തെ തുടര്‍ന്ന് ടാല്‍ബോട്ട് സ്ട്രീറ്റ്, മാള്‍ബറോ സ്ട്രീറ്റ് മേഖലകളില്‍ കുറച്ചുസമയം ഗാര്‍ഡ ഏര്‍പ്പെടുത്തിയിരുന്നു. സമീപത്തെ ഓഫിസുകളും കെട്ടിടങ്ങളും മുന്‍കരുതലിന്റെ ഭാഗമായി ഒഴിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ മാള്‍ബറോ സ്ട്രീറ്റിലെ ഓഫിസും താല്‍ക്കാലികമായി ഒഴിപ്പിക്കപ്പെട്ടു. പ്രദേശത്തെ ബസ് ഗതാഗതവും റയില്‍ സേവനങ്ങളും നിര്‍ത്തിവെച്ചു..
തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല . ഗാര്‍ഡ, ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ്, ഇ എസ് ബി നെറ്റ്വര്ക്കുകള് എന്നിവ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനവും സുരക്ഷാ നടപടികളും ഏകോപിപ്പിച്ചത്. വൈദ്യുതി ബന്ധം, കെട്ടിടസുരക്ഷ, സമീപത്തെ ജനങ്ങളുടെ സുരക്ഷ എന്നിവ കണക്കിലെടുത്തായിരുന്നു അടിയന്തര നിയന്ത്രണങ്ങള്‍. ഏതാനം നാളുകളായി മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന ഒരു സ്ഥലമായിരുന്നു ഇത്.ഡബ്ലിന്‍ നഗരത്തിലുടനീളം ഇത്തരം താത്കാലിക പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.നഗരത്തില്‍ ഇതുപോലെ നിരവധി മുസ്ലിം ആരാധനാലയങ്ങളും പ്രാര്‍ത്ഥനാ ഹാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇസ്ലാമിക് സെന്ററുകള്‍, ചെറിയ പ്രെയര്‍ ഹാളുകള്‍ ,കമ്യുണിറ്റി പ്രെയര്‍ സ്പേസസ് എന്നിവ ഡബ്ലിന്റെ വിവിധ ഭാഗങ്ങളിലായി കാണാം. ചിലത് പ്രത്യേകമായി പണിത ആരാധനാലയങ്ങളായിരിക്കുമ്പോള്, ചിലത് വാണിജ്യകെട്ടിടങ്ങളിലോ മുകളിലത്തെ നിലകളിലോ പ്രവര്‍ത്തിക്കുന്ന ചെറിയ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളാണ്.ഏറ്റവുമൊടുവിലെ സെൻസസ് പ്രകാരം അയർലണ്ടിൽ 81,930 മുസ്ലീങ്ങൾ മാത്രമാണുള്ളത്. എന്നാൽ നോർത്തേൺ അയർലണ്ട് വഴി നുഴഞ്ഞ് കയറിയവർ ഉൾപ്പെടെ മൂന്ന് ലക്ഷത്തിലധികം മുസ്ലീങ്ങൾ അയർലണ്ടിൽ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രാര്‍ത്ഥനാ ഹാളിന് പുറത്തു നിരവധി ഒത്തുകൂടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഈ പ്രാര്‍ത്ഥനാ ഹാളിന് ”ലൈസന്‍സ്” ഉണ്ടായിരുന്നോ എന്ന ചോദ്യത്തിലുംഅവ്യക്തതയുണ്ട്. അയര്‍ലണ്ടില്‍ ഒരു മുസ്ലിം പള്ളി അല്ലെങ്കില്‍ പ്രാര്‍ത്ഥനാ ഹാള്‍ പ്രവര്‍ത്തിക്കാന്‍ മോസ്ക് ലൈസന്‍സ് ‘ എന്ന ഒറ്റ ലൈസന്‍സ് സംവിധാനം സാധാരണയായി ഇല്ല. എന്നാല്‍ കെട്ടിടത്തിന്റെ മുന്‍ ഉപയോഗം മാറ്റിയിട്ടുണ്ടോ, പ്രാര്‍ത്ഥനാ കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ പ്ലാനിംഗ് പെര്മിഷന് ആവശ്യമുണ്ടായിരുന്നോ, ഫയര്‍ സേഫ്റ്റി മാനദണ്ഡങ്ങള്‍ പാലിച്ചാണോ കെട്ടിടത്തില്‍ പ്രാര്‍ത്ഥനാ ഹാള്‍ പ്രവര്‍ത്തിപ്പിച്ചത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. .
ഡബ്ലിനിലെ മുസ്ലിം സമൂഹത്തില്‍ നഗരത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരടക്കമുള്ള കുടിയേറ്റക്കാരെ കൂടാതെ , വിദ്യാര്‍ഥികള്‍, അഭയാര്‍ത്ഥികള്‍ തുടങ്ങി നൂറുകണക്കിന് പേരുണ്ട്. ഐറിഷ് മുസ്ലിം കൗണ്‍സില്‍ സംഭവത്തെ ശക്തമായി അപലപിച്ചു. ഒരാള്‍ക്കും ഭയമോ ഭീഷണിയോ അക്രമമോ കൂടാതെ സ്വന്തം ആരാധനാലയത്തില്‍ പോകാന്‍ കഴിയണം എന്നതാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന മൂല്യമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഗാര്‍ഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 29 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനും നാലിനും ഇടയില്‍ ടാല്‍ബോട്ട് സ്ട്രീറ്റ് പ്രദേശത്തുണ്ടായിരുന്നവര്‍, സംഭവം കണ്ടവര്‍, അല്ലെങ്കില്‍ ഡാഷ്-ക്യാം ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ മുന്നോട്ട് വരണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.