യുകെ :വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും രക്ഷപ്പെടാനാണ് യുകെയില്‍ എത്തിയതെന്ന് അവകാശപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി ഇപ്പോള്‍ നാടുകടത്തലിന്റെ ഭീതിയിലാണ്.
യൂണിവേഴ്സിറ്റി, വിദ്യാര്‍ത്ഥിനിയെ പിരിച്ചു വിട്ടതിനെ തുടര്‍ന്നാണിത്. യൂണിവേഴ്സിറ്റി ഓഫ് ഹെര്‍ട്ട്ഫോര്‍ഡ്ഷയറില്‍ രണ്ടാം വര്‍ഷ ബി എസ് സി ഫാര്‍മസ്യൂട്ടിക്കല്‍ വിദ്യാര്‍ത്ഥിനിയായ ഗായത്രി മണികണ്ഠനാണ് ഹോം ഓഫീസ് സ്റ്റുഡന്റ് വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്.കോഴ്സില്‍ മതിയായ ഹാജര്‍ ഇല്ലാത്തതിനാലായിരുന്നു ഗായത്രിയെ കോഴസില്‍ നിന്നും നീക്കം ചെയ്തത്. എന്നാല്‍, ഇത് തെറ്റാണെന്നും, ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് ഒരു സപ്പോര്‍ട്ട് പ്ലാന്‍ യൂണിവേഴ്സിറ്റി സമ്മതിച്ചിരുന്നതാണെന്നും ഗായത്രി പറയുന്നു. യൂണിവേഴ്സിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര് പൊലും, ഗായത്രി പഠനത്തില്‍ സജീവമാണെന്ന് രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്.
അവരെ കോഴ്സിലേക്ക് തിരിച്ചെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിട്ടും യൂണിവേഴ്സിറ്റി ഇവരെ തിരിച്ചെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് ഗായത്രിക്ക് യു കെയില്‍ നിയമപരമായി തുടരാനുള്ള അവകാശത്തിനായി ആവശ്യമുള്ള രേഖകള്‍ സമാഹരിക്കാന്‍ ഗായത്രി നിര്‍ബന്ധിതയായത്.
ഫാര്‍മസ്യൂട്ടിക്കല്‍ പഠനത്തിനായി യു കെയില്‍ എത്തിയ ഗായത്രി തന്റെ ഒന്നാം വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതാണ്. അതിനിടെ ഇവര്‍ക്ക് എത്തിഫാം എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ലഭിച്ചെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ അത് ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല എന്ന് അവര്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ന്യൂറോളജിയുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങള്‍ ഗായത്രിയെ അലട്ടുന്നുണ്ടെന്നും പറയുന്നു.
രണ്ടാം വര്‍ഷത്തില്‍ ഈ പ്രശ്നം ഗുരുതരമാവുകയും 2025 ഒക്ടോബറില്‍ ല്യൂട്ടന്‍ ആന്‍ഡ് ഡണ്‍സ്റ്റേബിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമെര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതായും ഇവര്‍ പറയുന്നു. ആശുപത്രിയില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും, കോഴ്സ് തുടരേണ്ടതിനാല്‍ സ്വയം ഡിസ്ചാര്‍ജ്ജ് വാങ്ങി പോവുകയായിരുന്നു എന്നും ഗായത്രി പറയുന്നു. പിന്നീട് അതേവര്‍ഷം തന്നെ ഡിസംബറില്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴും താന്‍ അസൈന്മെന്റുകള് എല്ലാം തന്നെ സബ്മിറ്റ് ചെയ്തതായും ഗായത്രി അവകാശാപ്പെടുന്നു.
ഡിസംബറില്‍, ഏതാണ്ട് ഒരു മാസക്കാലം മുഴുവന്‍ തന്നെ താന്‍ ആശുപത്രിയില്‍ ആയിരുന്നെന്നും, ആശുപത്രിയില്‍ താന്‍ പഠനം തുടരുകയായിരുന്നു എന്നും അവര്‍ പറയുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് 2026 മാര്‍ച്ചില്‍ തന്നെ സഹായിക്കുന്നതിനായി ഒരു പ്രത്യേക സ്റ്റഡി ആക്ഷന്‍ പ്ലാന്‍ യൂണിവേഴ്സിറ്റി തന്നെ മുന്നോട്ട് വെച്ചതെന്നും ഗായത്രി പറയുന്നു. പിന്നീട് ഒരു മുന്നറിയിപ്പും ഇല്ലാതെ ഇവരെ യൂണിവേഴ്സിറ്റി പിരിച്ചുവിടുകയായിരുന്നു. അധികം വൈകാതെ ജൂലായ് മുതല്‍ ഗായത്രിയുടെ വിസ റദ്ദ് ചെയ്യുന്നതായ അറിയിപ്പ് ഹോം ഓഫീസില്‍ നിന്നും ലഭിക്കുകയും ചെയ്തു.
ഇന്ത്യയില്‍ തിരികെ ചെന്നാല്‍ തന്റെ ചികിത്സ തുടരാന്‍ കഴിയില്ലെന്ന് ഗായത്രി പറയുന്നു. എന്നാല്‍, അതിനേക്കാള്‍ ഗുരുതരമായ കാര്യം, ഇന്ത്യയില്‍ താന്‍ സുരക്ഷിതയല്ലെന്ന തോന്നലാണ് തന്നെ യു കെയിലേക്ക് തിരിക്കാന്‍ പ്രേരിപ്പിച്ചത് എന്ന ഗായത്രിയുടെ വാക്കുകളാണ്. തന്റെ കുട്ടിക്കാലത്ത് താന്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് അവര്‍ പറയുന്നു. മാത്രമല്ല, താന്‍ മടങ്ങി ചെന്നാല്‍, തന്റെ ഇഷ്ടത്തിന് വിപരീതമായി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാകും എന്നാണ്. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനാണ് താന്‍ പഠിക്കാനായി വിദേശത്തേക്ക് തിരിച്ചതെന്നും അവര്‍ പറയുന്നു.
ഏതായാലും ഈസ് വര്‍ത്തിംഗ് എം പി ടോം റൂട്ട്ലാന്ഡിന്റെ ഇടപെടല്‍ മൂലം വരുന്ന സെപ്റ്റംബര്‍ മുതല്‍ രണ്ടാം വര്‍ഷ കോഴ്സ് തുടരാമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചിട്ടുണ്ട്. എന്നാല്‍, കണ്ഫര്മേഷന് ഓഫ് അക്സപ്റ്റന്‍സ് ഫോര്‍ സ്റ്റഡീസ് (സി എ എസ്) നല്‍കിയിട്ടില്ല. ഇത് ലഭിച്ചാല്‍ മാത്രമെ യു കെയില്‍ നിന്നുകൊണ്ടുതന്നെ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ ഗായത്രിക്ക് കഴിയുകയുള്ളു, അതല്ലെങ്കില്‍, തിരികെ ഇന്ത്യയിലെത്തിയതിനു ശേഷം വീണ്ടും സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കേണ്ടി വരും.
ഈ വിഷയത്തെ കുറിച്ച് ഒരു പരസ്യ പ്രതികരണത്തിന് യൂണിവേഴ്സിറ്റി തയ്യാറായിട്ടില്ല., അതേസമയം, ഇഷ്ടമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിക്കുന്നു എന്നത് തന്നെ അഭയത്തിനുള്ള അപേക്ഷ നല്കാന് മതിയായ കാരണമാണെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.