യുകെ : യുകെയില്‍ എത്തി ചതിക്കപ്പെട്ട മുഴുവന്‍ കെയര്‍ വിസക്കാര്‍ക്കും ആശ്വാസമായ കോടതി വിധി പുറത്തു വന്നിരിക്കുന്നു.
വനിതാ യു യുട്യൂബ് - ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളുവന്‍സറും ഇടനിലക്കാരായ മലയാളി - തെലുങ്ക് യുവാക്കളും ചേര്‍ന്നാണ് യുകെ യൂത് മൊബൈലിറ്റി വിസയില്‍ യുകെയില്‍ എത്താന്‍ അവസരം ലഭിച്ച യുവാവിനെ കെയര്‍ വിസ മോഹം നല്കി 12 ലക്ഷം രൂപ തട്ടിച്ചെടുത്തത്.യുകെയില്‍ സ്റ്റാഫോഡില്‍ എത്തിയ എസ് ഷാജി (നിലവില്‍ വധ ഭീക്ഷണി നേരിടുന്ന യുവാവ് അഭ്യര്‍ത്ഥിച്ചതിനാല്‍ മുഴുവന്‍ പേരും ബ്രിട്ടീഷ് മലയാളി വെളിപ്പെടുത്തുന്നില്ല) വൂള്‍വര്‍ഹാംപ്ടണ്‍ ആസ്ഥാനമായ സ്വാന് കെയര്‍ സൊല്യൂഷന് ലിമിറ്റഡ് എന്ന കെയര്‍ ഏജന്‍സി സ്ഥാപനം വഴിയാണ് ചതിക്കപ്പെട്ടത്.
സിംബാബ്വേക്കാരിയായ എലിസബത് ചെങ്കട്ട എന്ന യുവതി മാനേജര്‍ ആയും ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ച സ്ഥാപനത്തിലേക്ക് ആളെ പിടിച്ചു കൊടുക്കാന്‍ നിന്നത് ഇന്‍ഫ്ളുവന്‍സര്‍ മേലങ്കി അണിഞ്ഞ തീര്‍ത്ഥ എന്ന യുവതിയും തെലുങ്ക് വംശജനായ സമ്പത്തും മലയാളിയായ അര്ജുന് എന്ന യുവാവുമാണ്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ജേണലിസ്റ്റ് ക്രിസ് ഔഷ്വ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ യുകെയിലെ മാധ്യമ ലോകം ഏറ്റെടുത്തിരിക്കുന്നത്.
ഇതേ തുടര്‍ന്ന് ഇരയായ യുവാവിനെ മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോഴാണ് ചതിയുടെ അഗാധ ഗര്‍ത്തത്തില്‍ നടന്ന ഞെട്ടിക്കുന്ന കഥകള്‍ പുറത്തു വരുന്നത്. ഹിറ്റ് കിട്ടാന്‍ യു ട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ പാതി വെന്ത നുണകള്‍ ചേര്‍ത്ത് യുകെയില്‍ അവസരങ്ങളുടെ പെരുമഴ എന്ന തള്ളല്‍ നടത്തിയ ഇന്‍ഫ്ളുവന്‍സറുടെ ചതിയിലാണ് മധ്യ കേരളത്തിലെ ഇടത്തരം കുടുംബത്തില്‍ അംഗമായ എസ് ഷാജി യുകെയില്‍ എത്തുന്നത്.
കെയര്‍ വിസയില്‍ എത്താനുള്ള ഏജന്‍സിയുടെ നമ്പര്‍ നല്കിയതും ഇടനിലക്കാരെ ഒപ്പിച്ചു നല്കിയതും തീര്‍ത്ഥ എന്ന പേരില്‍ യുകെ വിസ വിഡിയോ ചെയ്തിരുന്ന ഇന്‍ഫ്ളുവന്‍സറാണ്. ഇവരുടെയും ഇടനിലക്കാരുടെയും പേരുകള്‍ കോടതി രേഖകളില്‍ ഇടംപിടിച്ചതോടെയാണ് പേരുകള്‍ ഇപ്പോള്‍ പുറത്തേക്ക് വരാന്‍ കാരണമായത്.കോവിഡ് പിടിച്ചു ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ നേരിട്ടതോടെ ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ യുകെ ഉപേക്ഷിക്കേണ്ടി വന്ന യുവാവിന് തന്നെ ചതിച്ചവരെ വെറുതെ വിടാനാകില്ല എന്ന നിശ്ചയ ദാര്‍ഢ്യം ഉണ്ടായതോടെയാണ് ഇപ്പോള്‍ എംപ്ലോയ്മെന്റ് ട്രിബുണലില്‍ നിന്നും ചരിത്രപരമായ വിധി ഉണ്ടായിരിക്കുന്നത്.
മികച്ച വിദ്യാഭ്യസം നേടിയ ഒരു യുവാവിന്റെ ജീവിതം തകര്‍ക്കാന്‍ പാകത്തില്‍ യുകെയില്‍ എത്തി ചതിക്കപെട്ട സംഭവത്തില്‍ ഇടനിലക്കാരും ഏജന്‍സിയും 30000 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന വിഖ്യാത വിധി ന്യായമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്.
ഇതോടെ ഈ അവസ്ഥ നേരിടുന്ന ആയിരക്കണക്കിന് കെയര്‍ വിസ ഇരകള്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നത്. റെഫര്‍ ചെയ്യാന്‍ ഒരു വിധി ന്യായം ഇപ്പോള്‍ തുറന്നു കിട്ടിയതോടെ വാദിക്കാന്‍ ആയാല്‍ തട്ടിപ്പ് ഏജന്‍സികള്‍ക്ക് കൊടുത്ത പണം മാത്രമല്ല അതിന്റെ ഇരട്ടിയിലേറെ നഷ്ടപരിഹാരം ആയി ലഭിക്കും എന്ന ആശ്വാസവും ഈ വിധിന്യായം നല്‍കുന്നുണ്ട്.ബ്രിട്ടനില്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുടെ ക്ഷാമം ഉണ്ടെന്നുള്ള ധാരണയിലായിരുന്നു എസ് ഷാജി കേരളത്തില്‍ നിന്നും ഇംഗ്ലണ്ടിലെ സ്റ്റഫോര്‍ഡില്‍ എത്തിയത്.
ജോലി ആവശ്യത്തിനായി ഒരു കാര്‍ വാങ്ങുകയും, 2023 ല്‍ ഇതിനാവശ്യമായ ഓണ്‍ലൈന്‍ പരിശീലനം നേടുകയും ചെയ്തിരുന്നു. ഏജന്റിന് 17,000 പൗണ്ട് ഫീസ് നല്‍കിയതിനു ശേഷം സ്വാന് കെയര്‍ സൊല്യൂഷന്‍സ് വാട്ട്സ്അപ് വഴി തന്നെ ഇന്റര്‍വ്യൂ ചെയ്തതായും എസ് ട്രിബ്യൂണലില്‍ പറഞ്ഞു. തുടര്‍ന്ന്, യു കെയില്‍ താമസിക്കുന്നതിനും, ജോലി ചെയ്യുന്നതിനുമായി സ്വാന് കെയര്‍ സൊല്യൂഷന്‍സ് സ്പോണ്സര് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
എന്നാല്‍, കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുത്ത്, ഇന്ത്യയില്‍ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്ത് പരിചയമുള്ള ഷാജിക്ക് സ്റ്റഫോര്‍ഡില്‍ എത്തിയതിനു ശേഷം ഒരു ദിവസം പോലും സ്വാന് കെയര്‍ സൊല്യൂഷന് ജോലി നല്‍കിയില്ല.മറ്റെവിടെയെങ്കിലും ആഴ്ച്ചയില്‍ 20 മണിക്കൂറില്‍ അധികം ജോലി ചെയ്യാന്‍ സ്പോണ്‍സര്‍ഷിപ്പ് വിസ ചട്ടങ്ങള്‍ പ്രകാരം അനുവദനീയവുമായിരുന്നില്ല.
തുടര്‍ന്ന്, യു കെയില്‍ എത്തി ഒരു വര്‍ഷം കഴിഞ്ഞ് 2024 ഏപ്രിലില്‍ ഷെബിന്‍ മറ്റൊരു സ്പോണ്‍സര്‍ഷിപ്പ് സംഘടിപ്പിക്കാനായി എങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അയാള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടതായി വന്നു. എംപ്ലോയ്മെന്റ് ജസ്റ്റിസ് ചാരിറ്റിയായ വര്‍ക് റൈറ്റ്സ് സെന്റര്‍ വഴിയായിരുന്നു ഈ 33 കാരന് നിയമനടപടികളെടുത്തത്. ആയിരക്കണക്കിന് ആളുകള്‍ റിക്രൂട്ടര്‍മാര്‍ക്ക് പണം നല്കി യു കെയില്‍ എത്തി ജോലിയൊന്നുമില്ലാതെ അലയേണ്ടുന്ന അവസ്ഥയുണ്ടെന്ന് പരാതിയില്‍ എസ് ഷാജി പറഞ്ഞിരുന്നു.
പണമായി വേതനം കൈപ്പറ്റുന്ന ജോലികള്‍ ചെയ്യുവാനും, പണത്തിനു ബുദ്ധിമുട്ടുമ്പോള്‍ ഏതെങ്കിലും ഫുഡ് ബാങ്കുകളെ ആശ്രയിക്കാനും സ്വാന് കെയര്‍ സൊല്യൂഷന്‍സ് ഷെബിനോട് പറഞ്ഞിരുന്നതായി ട്രിബ്യൂണല്‍ കണ്ടെത്തി. മാത്രമല്ല, അവസരം വരുമ്പോള്‍ അയാളുമായി ബന്ധപ്പെടാമെന്നും അവര്‍ പറഞ്ഞിരുന്നു. മെയ് മാസത്തില്‍ നടന്ന വിചാരണയ്ക്കൊടുവിലാണ് വേതനവും, ഹോളിഡെ പെയുമായി എസ് ഷാജിക്ക് 28,843.54 പൗണ്ട് നല്കാന് ട്രിബ്യൂണല്‍ വിധിച്ചത്. അതിനുപുറമെ കോടതി ചെലവായി 8,700 പൗണ്ടും സ്വാന് കെയര്‍ സൊല്യൂഷന്‍സ് നല്‍കണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.