വാഷിംഗ്ടണ്‍: അമേരിക്കന്‍ വ്യോമസേനയുടെ ബി-52 സ്ട്രാറ്റോഫോര്‍ട്രസ് (B-52 Stratofortress) ബോംബര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ കൊല്ലപ്പെട്ടു.
കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്സ് എയര്‍ഫോഴ്സ് ബേസില്‍ നിന്ന് പരീക്ഷണ പറക്കലിനായി ഉയര്‍ന്നതിന് തൊട്ടുപിന്നാലെയായിരുന്നു ദുരന്തം. വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നതായും ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും വ്യോമസേനാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11:20 ഓടെയായിരുന്നു അപകടം. ഒരു സാധാരണ പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം വിമാനം തകരുകയും വലിയ തീഗോളമായി മാറുകയുമായിരുന്നു.
'ഞങ്ങള്‍ക്ക് പ്രിയപ്പെട്ട 8 മികച്ച അമേരിക്കക്കാരെയാണ് നഷ്ടപ്പെട്ടത്,' എഡ്വേര്‍ഡ്സ് എയര്‍ഫോഴ്സ് ബേസിലെ 412-ാം ടെസ്റ്റ് വിംഗ് ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ ജെയിംസ് ഹെയ്സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. മരിച്ചവരില്‍ സൈനികരും ഗവണ്മെന്റ് ഉദ്യോഗസ്ഥരും കരാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഇവരുടെ കുടുംബാംഗങ്ങളെ ഔദ്യോഗികമായി വിവരമറിയിച്ച ശേഷം 24 മണിക്കൂറിനകം പേരുകള്‍ പുറത്തുവിടും. അപകടത്തെത്തുടര്‍ന്ന് എഡ്വേര്‍ഡ്സ് എയര്‍ഫോഴ്സ് ബേസിലെ റണ്‍വേ താല്‍ക്കാലികമായി അടച്ചു. ഇവിടേക്ക് വരികയായിരുന്ന വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ചൊവ്വാഴ്ച ബേസിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ മാസങ്ങള്‍ നീണ്ട സമഗ്രമായ അന്വേഷണം വേണ്ടിവരുമെന്ന് കേണല്‍ ജെയിംസ് ഹെയ്സ് വ്യക്തമാക്കി. യുഎസ് വ്യോമസേനയും നാസയും ചേര്‍ന്ന് പുതിയ അത്യാധുനിക സാങ്കേതികവിദ്യകളും വിമാനങ്ങളും പരീക്ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ എയര്‍ഫോഴ്സ് ബേസ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.