ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ അടുത്ത ആഴ്ചയോടെ വൻ അഴിച്ചുപണി നടന്നേക്കുമെന്ന് റിപ്പോർട്ട്.
നിലവിലെ മന്ത്രിസഭയിലെ പ്രമുഖരായ ധനമന്ത്രി നിർമല സീതാരാമനും, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും സ്ഥാനങ്ങൾ നഷ്ടമായേക്കുമെന്നാണ് സൂചന. നിർമലയെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിലേക്ക് മാറ്റിയേക്കുമെന്നും കേൾക്കുന്നുണ്ട്.ആഭ്യന്തരമന്ത്രി അമിത്ഷാ കഴിഞ്ഞദിവസം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചിരുന്നു. ഇക്കഴിഞ്ഞ 23ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതിയെ സന്ദർശിച്ചിരുന്നു. ഇതുരണ്ടും മന്ത്രിസഭയിലെ അഴിച്ചുപണിക്ക് മുന്നോടിയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനുപുറമേ രാജ്യ തലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ ചർച്ചകളും നടക്കുന്നുണ്ട്.
എന്നാൽ അഴിച്ചുപണിയെക്കുറിച്ച് കേന്ദ്രസർക്കാർ ഒരു സൂചനയും പുറത്തുവിട്ടിട്ടില്ല. മലയാളിയായ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് കഴിഞ്ഞദിവസം രാജിവച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് പകരക്കാരനെ നിയമിച്ചിട്ടില്ല. അഴിച്ചുപണിയിലാവും ഈ ഒഴിവ് നികത്തുക.
ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള പ്രധാന സംസ്ഥാനങ്ങളിലേക്ക് അടുത്തുതന്നെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും അഴിച്ചുപണിക്ക് പിന്നിലുണ്ടെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ മന്ത്രിമാരെ ഉൾപ്പെടുത്തിയേക്കും. നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ചയും, സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഒഎസ്എം നടപ്പാക്കിയതിലെ പാളിച്ചയുമാണ് ധർമേന്ദ്ര പ്രധാന് തിരിച്ചടിയായത്.
കേന്ദ്രസർക്കാരിന്റെ ഇമേജിനെത്തന്നെ ഇത് ബാധിച്ചു എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇനിയും അദ്ദേഹത്തെ തുടരാൻ അനുവദിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്നാണ് പാർട്ടി ഭയക്കുന്നത്. ഇപ്പോൾ തന്നെ 'പാറ്റകൾ' അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കിയിട്ടുണ്ട്. വൻ ജനപിന്തുണയാണ് ഇതിന് ലഭിക്കുന്നത്.
നിർമല സീതാരാമന് പകരം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ആർബിഐ മുൻ ഗവർണറുമായ ശക്തികാന്ത ദാസിനെ ധനകാര്യമന്ത്രിയാക്കുമെന്നാണ് കേൾക്കുന്നത്. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനാണ് അദ്ദേഹം.
മുൻ കേന്ദ്രമന്ത്രി അനാരാഗ് ഠാക്കൂറിനും അഴിച്ചുപണിയിൽ മന്ത്രിസഭയിൽ സുപ്രധാന സ്ഥാനം നൽകുമെന്നാണ് അറിയുന്നത്. ആം ആദ്മിയിൽ നിന്ന് അടുത്തിടെ ബിജെപിയിലെത്തിയ രാഘവ് ഛദ്ദ, അശോക് മിത്തൽ തുടങ്ങിയവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. മലയാളികളിൽ ആരെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോ എന്ന് വ്യക്തമല്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.