ഹൈദരബാദ്: തീവ്രവാദികളുടെ സ്‌പോൺസർമാരായ പാകിസ്താനുമായി സിന്ധുനദീജലം പങ്കുവെയ്ക്കാൻ എൻഡിഎ സർക്കാർ തയ്യാറല്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. തെലങ്കാന ബിജെപി ഹൈദരാബാദിൽ സംഘടിപ്പിച്ച ഇന്റലക്ച്വൽ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനത്തിന്റേയും ഐക്യത്തിന്റേയും ഭാഷ മനസ്സിലാകാത്തവർക്ക് എങ്ങനെ മറുപടി കൊടുക്കണമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ കാണിച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു.'പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്താനുമായി ജലം പങ്കുവെക്കുന്ന സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കി. രാജ്യത്തെ സ്ത്രീകളുടെ കണ്ണീർ വറ്റിച്ചവർ ഞങ്ങളിൽ നിന്ന് ജലം പ്രതീക്ഷിക്കേണ്ടെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു.
സിന്ധു ജലം മനുഷത്വത്തിന്റെ ശത്രുക്കളിലേക്കും തീവ്രവാദികളുടെ രക്ഷാധികാരികളിലേക്കും എത്താൻ ഞങ്ങൾ സമ്മതിക്കില്ല' രാജ്‌നാഥ് സിങ് പറഞ്ഞു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു, ഇതിന്റെ തുടർച്ചയാണ് പ്രതിരോധമന്ത്രിയുടെ പരാമർശങ്ങളും. 1960 സെപ്തംബറിലാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ സിന്ധൂനദീജല കരാറിൽ ഒപ്പുവെച്ചത്. ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു കരാർ. പഹൽഗാം ആക്രമണത്തിന് ശേഷം ഈ കരാർ ഇന്ത്യ റദ്ദാക്കി.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്താൻ അവസാനിപ്പിക്കുന്നതുവരെ ഈ കരാർ നിർത്തിവെക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രഖ്യാപനം. കഴിഞ്ഞ 12 വർഷത്തെ എൻഡിഎ സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതും, രാജ്യത്തെ നക്‌സൽ രഹിതമാക്കുന്നതിൽ കൈവരിച്ച നേട്ടങ്ങളും രാജ്യവ്യാപകമായ വൈദ്യുതീകരണവും, നീതിന്യായ വ്യവസ്ഥയിലെ പരിഷ്‌കാരങ്ങളും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. ഒരു കാലത്ത് കോൺഗ്രസ് പറയുമായിരുന്നു ആർട്ടിക്കിൾ 370 ആർക്കും റദ്ദാക്കാൻ കഴിയില്ലെന്ന്. എന്നാൽ ഞങ്ങളുടെ സർക്കാർ അത് വളരെ എളുപ്പത്തിൽ റദ്ദാക്കുന്നത് നിങ്ങൾ കണ്ടതാണെന്നാണ് രാജ്‌നാഥ് സിങ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.