കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി. കോതമംഗലം പുന്നേക്കാട്ടെ റിസോര്‍ട്ടില്‍ നിന്ന് അര്‍ജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത എസ്എച്ച്ഒയ്ക്കെതിരെയാണ് ഭീഷണി. ജില്ലാ പൊലീസ് മേധാവി കെ. സുദർശന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ’ ഭാഗമായി നടന്ന പരിശോധനയിലാണു സംഘം കുടുങ്ങിയത്. പുന്നേക്കാട് കരിയിലപ്പാറ ഭാഗത്തുള്ള റിസോർട്ടിൽ ഒത്തുകൂടിയ ഇവരെ റിസോർട്ട് വളഞ്ഞു പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാറുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായവർ നിരവധി കേസുകളിൽ പ്രതികളാണ്.

കല്യാണത്തിൽ പങ്കെടുക്കാൻ വന്നതിനിടെ ഡാന്‍സ് കളിച്ച് സ്റ്റോറിയിട്ടെന്ന പേരിലാണ് തീവ്രവാദികളെ പിടിക്കുംപോലെ പിടികൂടുകയും കള്ളക്കേസില്‍ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തതെന്നാണ് സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അർജുൻ ആയങ്കി പറയുന്നത്. കള്ളക്കേസുകള്‍ ഇനിയും ഉണ്ടായാലും ജയിലില്‍ പോകേണ്ടി വന്നാലും പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ സമ്മതിക്കില്ലെന്നും പോസ്റ്റില്‍ പറയുന്നു. നിയമപരമായും കായികമായും നേരിടാന്‍ തയാറാണെന്നും പോസ്റ്റിലുണ്ട്.
പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ:
‘കോതമംഗലം സർക്കിൾ ഏമാന്,
ഒരു കല്യാണം കൂടാൻ വന്ന നമ്മളെ ഡാൻസ് കളിച്ച് സ്റ്റോറിയിട്ടു എന്ന കുറ്റത്തിന് പുലർച്ചെ നാലുമണിക്ക് തീവ്രവാദികളെ പിടിക്കും പോലെ, കല്യാണപ്പയ്യൻ അവന്റെ സുഹൃത്തുക്കളെ താമസിപ്പിക്കാൻ എടുത്ത റിസോർട്ട് വളഞ്ഞ് പിടിച്ചുകൊണ്ട് പോയിട്ട് ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ ഒരു കള്ളക്കേസ് തലയിൽ വച്ചുതന്നിട്ട് ജയിലിലേക്ക് പറഞ്ഞയച്ചപ്പോൾ അവതാളത്തിലായത് ഞങ്ങളൊരുപാടുപേരുടെ ജീവിതമായിരുന്നെടാ… അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായയ്ക്ക് മുറുമുറുപ്പ് എന്നതുപോലെ ഇപ്പോഴും ഒരു മനസ്സാക്ഷിക്കുത്തോ കുറ്റബോധമോ ഇല്ലാതെ ഏതൊക്കെ വിധത്തിൽ ദ്രോഹിക്കാമോ ബുദ്ധിമുട്ടിക്കാമോ അത്തരത്തിലെല്ലാം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന നിന്നെ ഞങ്ങളൊരു കാലത്തും മറക്കില്ല. ഈ കേസും വാങ്ങി നീ ചെയ്തുതന്ന ഉപകാരങ്ങളെല്ലാം മനസ്സാൽവരിച്ച് ക്ഷമിച്ച് ഞങ്ങളാരും വീട്ടിൽ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. ഞങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേൽ മറിച്ച നിന്നെ ഞങ്ങളൊരുകാലത്തും വെറുതെവിടുകയുമില്ല.
ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുർവിനിയോഗ പ്രതികാര നടപടി ഇനിയൊരാൾക്കും നേരിടേണ്ടി വരരുത്. ഒരാളുടെ ജീവിതം നശിപ്പിക്കാൻ ഒരു പൊലീസുകാരൻ വിചാരിച്ചാൽ മതിയെന്നത് ഞങ്ങളിലൂടെയെങ്കിലും മാറ്റമുണ്ടാവണം. കാക്കിയെന്നാൽ ഏത് നിരപരാധികളെയും കള്ളക്കേസിൽ കുടുക്കാൻ ഉള്ള ലൈസൻസ് ആണെന്നും, ബാധിക്കപ്പെട്ടവരിൽ നിന്നും തിരിച്ചടി നേരിടേണ്ടി വരാത്ത കവചകുണ്ഡലമാണെന്നും ധരിക്കുന്ന നിന്നെപോലുള്ള കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും, പൊലീസ് ബുദ്ധിയിൽ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാൽ കായികപരമായും നേരിടാൻ ഞങ്ങൾ തയാർ. നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല. ഞാൻ ചത്താലും നിന്നെയതിനനുവദിക്കില്ല.!!’

മേയ് നാലിനാണ് കണ്ണൂർ അഴീക്കൽ കോവലൊടി ആയങ്കി വീട്ടിൽ അർജുൻ ആയങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലൊടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചുവെളി വീട്ടിൽ അരുൺ (ഡോൺ–38), പള്ളുരുത്തി വരിക്കാശേരി വീട്ടിൽ ടാൻസൺ (34) എന്നിവരെ കോതമംഗലം പൊലീസ് പിടികൂടിയത്. ഇവർ പുതിയ പദ്ധതി ആസൂത്രണം ചെയ്യാനാണ് ഒന്നിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.ജില്ലാ പൊലീസ് മേധാവി കെ. സുദർശന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ ഭാഗമായി നടന്ന പരിശോധനയിലാണു സംഘം കുടുങ്ങിയത്. പുന്നേക്കാട് കരിയിലപ്പാറ ഭാഗത്തുള്ള റിസോർട്ടിൽ ഒത്തുകൂടിയ ഇവരെ റിസോർട്ട് വളഞ്ഞു സാഹസികമായി പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാറുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. അർജുൻ ആയങ്കിക്ക് എതിരെ 8 കേസുകളും ആദർശിന് 10 കേസുകളും പ്രണവിന് 6 കേസുകളും ധനീഷിന് 2 കേസുകളും അരുണിന് 13 കേസുകളും ടാൻസണ് 5 കേസുകളും നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. സംഘടിത കുറ്റകൃത്യം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.