തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മരണത്തിനുശേഷം കുടുംബത്തെ പാർട്ടി ഉന്നതനേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്ന കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തിനു മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടി ആരെയും അവഗണിക്കാറില്ലെന്നും താൻ കോടിയേരിയുടെ വീട്ടിൽ പോകാറുണ്ടെന്നും എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
‘‘കുറച്ചു ദിവസങ്ങൾക്കു മുൻപ് കോടിയേരിയുടെ വീട് സന്ദർശിച്ചിരുന്നു. ഇടയ്ക്കെല്ലാം വീട്ടിൽ പോകാറുണ്ട്. അങ്ങനെ ആരെയെങ്കിലും അവഗണിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കാറില്ല. ഞാനും സ്വീകരിക്കാറില്ല. ഞങ്ങളാരും അങ്ങനെ തിരിഞ്ഞു നോക്കാതെ ഇരിക്കാറില്ല. എല്ലാവരുമായും ബന്ധപ്പെട്ടു തന്നെയാണ് നിൽക്കുന്നത്. ആരോപണം ആരെ ഉദ്ദേശിച്ചാണ് എന്നറിയില്ല. വിനോദിനി പറഞ്ഞതിനെക്കുറിച്ച് അവരോട് ചോദിക്കണം’’–എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു വിനോദിനിയുടെ തുറന്നുപറച്ചിൽ. ഉന്നത പദവിയിലിരിക്കുന്ന പിബി അംഗത്തെ വിളിച്ചാൽ ഫോണെടുക്കുക പോലുമില്ലെന്നാണ് വിനോദിനി പറഞ്ഞത്. താൻ ഉദ്ദേശിച്ചതു പിണറായി വിജയനെയല്ലെന്നു വ്യക്തമാക്കിയ അവർ ആരെയാണ് ഉദ്ദേശിക്കുന്നതെന്നു വെളിപ്പെടുത്തിയില്ല.
‘‘മരണവും സംസ്‌കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ നേതൃത്വത്തിൽനിന്നു പിന്നെയാരും ബന്ധപ്പെട്ടിട്ടില്ല. ‘നീ ഓക്കെയാണോ ഞങ്ങളൊക്കെ ഒപ്പമുണ്ട്’ എന്നുപോലും പറഞ്ഞിട്ടില്ല. സാധാരണ പ്രവർത്തകരെക്കുറിച്ചല്ല ഞാൻ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്.
സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാൻപോലും ആർക്കും തോന്നാത്ത കാലമായി ഇതു മാറിയോ? പ്രധാനപ്പെട്ട ഒരു കാര്യം പറയാനായി-ശുപാർശയ്ക്കൊന്നുമല്ല- പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാൻ വിളിച്ചിട്ടും ഫോണെടുത്തില്ല, തിരിച്ചുവിളിച്ചതുമില്ല.
വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. ഇത് എന്റെ മാത്രം അനുഭവമായിരിക്കുമോ അതോ എല്ലാ രംഗത്തും ഒരു സന്ദർഭത്തിൽ സ്ത്രീകൾ ആരുമല്ലാതാകുന്ന അവസ്ഥയിൽ എത്തിച്ചേരുന്നതാണോ?’’– വിനോദിനി അഭിമുഖത്തിൽ ചോദിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.