തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാസംഘവും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ റിപ്പോര്‍ട്ട് തിരുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫിസില്‍ എസ്ഐടി സംഘം പരിശോധന നടത്തി.
ഓഫിസിലെ സന്ദര്‍ശക റജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും എസ്ഐടി സംഘം പരിശോധിച്ചു. പൊലീസ് ക്ലബ്ബായ അഗസ്ത്യയിലെ റൂം റജിസ്റ്ററും സംഘം ശേഖരിച്ചു. കേസിന്റെ ആദ്യഘട്ട അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി ഓഫിസ് കേന്ദ്രീകരിച്ചു നടത്തിയ ശ്രമങ്ങളുടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണു ലക്ഷ്യം. പൊലീസ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫിസില്‍ ഒരു പ്രത്യേക അന്വേഷണസംഘം കേസിന്റെ ഭാഗമായി പരിശോധന നടത്തുന്നത്.
നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന റിപ്പോര്‍ട്ട് തിരുത്തി, മര്‍ദിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്ന റഫര്‍ റിപ്പോര്‍ട്ടാണ് ആദ്യ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് എഡിജിപിയുടെ ഓഫിസാണു തയാറാക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന് പെന്‍ഡ്രൈവിലാക്കി കൈമാറിയ കേസ് ഡയറി ഈ ഓഫിസിലെ രണ്ട് ഗ്രേഡ് എസ്ഐമാര്‍ ചേര്‍ന്നു തിരുത്തി നല്‍കിയെന്നും എസ്ഐടിക്കു വിവരം ലഭിച്ചിരുന്നു. എഡിജിപി എം.ആര്.അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് ഇതെല്ലാം ചെയ്തതെന്ന് ഈ ഗ്രേഡ് എസ്ഐമാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയിട്ടുണ്ട്.
കേസ് ആദ്യം അന്വേഷിച്ച ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെയും എസ്ഐയെയും ഓഫിസിലേക്കു വിളിച്ചുവരുത്തിയെന്നും അവരുടെ റിപ്പോര്‍ട്ട് തിരുത്തിയ ശേഷം കൊടുത്തെന്നുമാണു ഗ്രേഡ് എസ്ഐമാരുടെ മൊഴി. ഈ മൊഴി സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായാണ് എഡിജിപിയുടെ ഓഫിസില്‍നിന്ന് എസ്ഐടി സംഘം തെളിവു ശേഖരിച്ചത്. നവകേരളയാത്രയ്ക്കു നേരെ പ്രതിഷേധിച്ച എ.ഡി.തോമസ് എംഎല്‍എയെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസിനെയും മര്‍ദിക്കാന്‍ ഗണ്‍മാനും സുരക്ഷാസംഘത്തിനും ആരുടെയെങ്കിലും നിര്‍ദേശം ലഭിച്ചിരുന്നോ എന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.