ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാർ നിർത്തിവയ്ക്കാനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെ, ഇന്ത്യയ്‌ക്കെതിരെ പരസ്യ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.
പാക്കിസ്ഥാൻ നേരിടുന്ന രൂക്ഷമായ ആഭ്യന്തര പ്രതിസന്ധികൾക്കും ജലക്ഷാമത്തിനും ഇടയിലാണ് ഇന്ത്യയ്‌ക്കെതിരെയുള്ള കടുത്ത പരാമർശം. എആർവൈ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഭീഷണി മുഴക്കിയത്.
നമ്മുടെ ദേശീയ സുരക്ഷയും അതിന്റെ ഭാഗമായ ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോധ്യപ്പെടുന്ന നിമിഷം നമ്മൾ ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ഇറങ്ങുമെന്നും അതിൽ യാതൊരു സംശയവുമില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ജലവിതരണം തടസപ്പെടുത്താൻ ഇന്ത്യ അസാധാരണ വേഗത്തിൽ നീങ്ങുന്നുവെന്ന് പാക്കിസ്ഥാനു തെളിവ് ലഭിച്ചാൽ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2025 ഏപ്രിലിൽ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ പാക് ഭീകരാക്രമണത്തെ തുടർന്നാണ് 1960ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ വിശ്വസനീയവും ശക്തവുമായ നടപടികൾ സ്വീകരിക്കുന്നതുവരെ കരാർ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. ലോകബാങ്കിന്റെ മധ്യസ്ഥതയിലുണ്ടാക്കിയ കരാർ പ്രകാരം സിന്ധു നദീതടത്തിലെ 80 ശതമാനം വെള്ളവും കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാക്കിസ്ഥാന് അനുമതിയുണ്ട്. എന്നാൽ, വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പാക് സർക്കാരിന്റെ കടുത്ത പരാജയമാണ് നിലവിലെ ജലക്ഷാമത്തിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര പരാജയം മറച്ചുവയ്ക്കാനാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ശ്രമമെന്നും ഇവർ പറയുന്നു.
നിലവിൽ സിന്ധ്, ബലൂചിസ്താൻ പ്രവിശ്യകളിലായി പാക്കിസ്ഥാനിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തെയും ബാധിക്കുന്ന തരത്തിൽ ജലപ്രതിസന്ധി അതിരൂക്ഷമാണ്. സിന്ധു ജലസേചന വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം നോർത്ത് വെസ്റ്റ് കനാലിൽ 64.1 ശതമാനവും, റൈസ് കനാലിൽ 38 ശതമാനവും, ദാദു കനാലിൽ 82 ശതമാനവും ജലക്ഷാമം നേരിടുന്നുണ്ട്. തന്ത്രപ്രധാനമായ സുക്കൂർ ബാരേജിലെ ജലനിരപ്പ് കുത്തനെ ഇടിയുന്ന പശ്ചാത്തലത്തിൽ, ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ സർക്കാരിനു കഴിയാത്തത് വലിയ സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്ന് പ്രാദേശിക നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.