കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ അർജുൻ ആയങ്കിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. കേസിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
സംഘടിത കുറ്റകൃത്യ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് അർജുൻ ആയങ്കി കോതമംഗലം സിഐ പ്രശാന്തിനെതിരെ പരസ്യ ഭീഷണിയുമായി രംഗത്തെത്തിയത്. ‘കോതമംഗലം സർക്കിൾ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വലിയ വിവാദമായിരുന്നു. ഐടി ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.
തങ്ങൾക്കെതിരായ നടപടികൾ ആരെയോ പ്രീതിപ്പെടുത്താൻ വേണ്ടിയാണെന്ന് ആരോപിച്ച അർജുൻ ആയങ്കി, സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ സിഐയെ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. “പോലീസ് നടപടിയിൽ ഞങ്ങൾ ആരും കഞ്ഞിയും കുടിച്ച് വീട്ടിൽ കിടന്നുറങ്ങില്ല. ഞങ്ങളുടെ ജീവിതം കീഴ്മേൽ മറിച്ച നിന്നെ വെറുതെ വിടില്ല.
നിന്നെപ്പോലുള്ള കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും, അതിന് സാധിച്ചില്ലെങ്കിൽ കായികമായും നേരിടാൻ ഞങ്ങൾ തയ്യാറാണ്” എന്നും പോസ്റ്റിൽ പറയുന്നു. ഈ സംഭവത്തിന് ശേഷം ഒളിവിൽ പോയ അർജുൻ ആയങ്കി എവിടെയാണെന്നതിനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും, പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.