തിരുവനന്തപുരം: കാപ്പാ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്.സുഗതനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി വട്ടിയൂര്‍ക്കാവ് പൊലീസ് വീടുവളഞ്ഞ് പിടികൂടിയ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ സുഗതനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. സുരക്ഷാ കാരണങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇന്ന് വിയ്യൂരിലേക്കു മാറ്റിയതെന്നാണ് പൊലീസ് പറഞ്ഞത്. സുഗതനെ കൗണ്‍സിലില്‍നിന്ന് അയോഗ്യനാക്കണമെന്നാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആവശ്യം.

6 വധശ്രമക്കേസുകളടക്കം 11 കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിനുപുറമെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ കയ്യേറ്റം ചെയ്തതിനു മറ്റൊരു കേസ് കൂടി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്‍ച്ചിലെ വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞ സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ തിങ്കളാഴ്ച ഇയാള്‍ക്കെതിരെ കലക്ടര്‍ കാപ്പ ചുമത്തി. ഇതോടെയാണ് രഹസ്യനീക്കത്തില്‍ വട്ടിയൂര്‍ക്കാവ് സിഐ എ.സി.വിപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി സുഗതന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
6 വധശ്രമക്കേസുകള്‍, ഭീഷണിപ്പെടുത്തല്‍, വഴിതടയല്‍, പൊലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചു തകര്‍ക്കല്‍, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ആയുധം കൊണ്ടു മാരകമായി പരുക്കേല്പിക്കല് തുടങ്ങി വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ 11 കേസും നെടുമങ്ങാട് സ്റ്റേഷനില്‍ ഒരു കേസുമാണ് സുഗതനെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2025ല്‍ കാപ്പ കേസില്‍ പ്രതിയായിരുന്ന സുഗതന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷേത്രോത്സവത്തിലെ ഗാനമേളയോട് അനുബന്ധിച്ചു സിപിഎം പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ സുഗതന്, കൂട്ടാളികളായ മണികണ്ഠന്, കിരണ്‍ എന്നിവര്‍ക്ക് നേരെ വധശ്രമത്തിന് പൊലീസ് വീണ്ടും കേസെടുത്തു. ഈ സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ സുഗതന് കഴിഞ്ഞ 2 മാസമായി കോര്പറേഷന് കൗണ്‍സിലുകളില്‍ പങ്കെടുത്തിരുന്നില്ല.
കാപ്പ കാലാവധി അവസാനിച്ച് ആറു മാസത്തിനുള്ളില്‍ വീണ്ടും ഗുരുതര കുറ്റകൃത്യം ചെയ്തതോടെ സുഗതനെതിരെ വീണ്ടും കാപ്പ ചുമത്തണമെന്ന് മാര്‍ച്ചില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ കെ.കാര്‍ത്തിക് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ അംഗീകരിച്ച് സുഗതന് എതിരെ വീണ്ടും കാപ്പ ചുമത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത് തിങ്കളാഴ്ചയായിരുന്നു. ഇതിനു പിന്നാലെ കൗണ്‍സിലറെ പിടികൂടാന്‍ നീക്കം തുടങ്ങിയ വട്ടിയൂര്‍ക്കാവ് പൊലീസ് വീണ്ടും കാപ്പ ചുമത്തിയ വിവരം രഹസ്യമാക്കിവച്ചു. വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് അന്വേഷണ സംഘം കാപ്പ കേസ് വിവരം കൗണ്‍സിലറെ അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.