പുണെ: മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട യുവ വ്യവസായി കേതൻ അഗർവാളിൽനിന്ന് ഒരു കോടി രൂപയോളം പ്രതിശ്രുത വധു സിയ കൈപ്പറ്റിയിരുന്നെന്ന് റിപ്പോർട്ട്. കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയയും കാമുകൻ ചേതനും ചേർന്ന് മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിലെ കൊക്കയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണ് നിർണായക കണ്ടെത്തൽ.
ഈ പണം സിയ ചേതന് കൈമാറി. ഷോപ്പിങ്ങിനെന്നു പറഞ്ഞാണ് കേതനിൽനിന്ന് സിയ പണം വാങ്ങിയത്. ഈ പണം തന്റെ കരിയറും ബിസിനസും മെച്ചപ്പെടുത്താനായാണ് ചേതൻ ഉപയോഗിച്ചത്. പണം കിട്ടിക്കഴിഞ്ഞാൽ മൂന്നുവർഷത്തിനുള്ളിൽ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തുമെന്ന് ചേതൻ സിയയ്ക്ക് ഉറപ്പു നൽകിയിരുന്നു. കേതനെ കൊലപ്പെടുത്തിയ ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ് സിയയുടെ കുടുംബത്തെക്കണ്ട് വിവാഹക്കാര്യത്തിൽ സമ്മതം വാങ്ങാമെന്നായിരുന്നു ചേതന്റെ പദ്ധതി.
അതിനിടെ, വിവാഹനിശ്ചയത്തിന് ആഴ്ചകൾക്കു മുൻപ് സിയാ ഗോയലും കാമുകൻ ചേതൻ ചൗധരിയും ഉദയ്പുരിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഫെബ്രുവരിയിലാണ് കേതനുമായി സിയയുടെ വിവാഹം നിശ്ചയിച്ചത്. എന്നാൽ, വിവാഹനിശ്ചയത്തിനു മുൻപ് സിയയും കാമുകൻ ചേതനും ഒരു സംഘത്തിനൊപ്പം ഉദയ്‌പുരിലേക്ക് യാത്ര പോകുകയും ഏതാനും ദിവസങ്ങൾ ഒന്നിച്ചു ചെലവഴിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഉദയ്പുരിൽവച്ചുതന്നെ ഇവർ കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തുടങ്ങിയിരുന്നോയെന്നതും അന്വേഷണ വിധേയമാക്കുന്നുണ്ട്. ഇരുവരുടെയും യാത്രാവിവരങ്ങളും സാങ്കേതിക, ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചു.
കേതനെ വിവാഹം കഴിക്കാൻ ആഗ്രഹമില്ലായിരുന്നെന്ന് ചോദ്യം ചെയ്യലിൽ സിയ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. കേതനെ കൊലപ്പെടുത്തിയാൽ മൂന്നുവർഷത്തേക്കെങ്കിലും വിവാഹത്തിന് സാവകാശം ലഭിക്കുമെന്നായിരുന്നു സിയയുടെ കണക്കുകൂട്ടൽ. മൂന്നുവർഷത്തിനുശേഷം ചേതനെ വിവാഹം കഴിക്കാമെന്നും കരുതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.