തിരുച്ചിറപ്പള്ളി: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദിപറയാൻ തിരുച്ചിറപ്പള്ളിയിലെത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഇത്ര വർഷമായി നിങ്ങളെ വഞ്ചിച്ച രണ്ടുകൂട്ടരേയും തള്ളിക്കളഞ്ഞതിന് നന്ദിയെന്നും നിങ്ങൾക്കായി ആത്മാർഥമായി ജോലി ചെയ്യാൻ വന്ന നിങ്ങളുടെ സേവകനാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർമാർക്ക് നന്ദി പറഞ്ഞാണ് വിജയ് പ്രസംഗം തുടങ്ങിയത്. ‘‘ഇത്ര വർഷമായി നിങ്ങളെ വഞ്ചിച്ച രണ്ടുപേരെയും വേണ്ട എന്ന് പറഞ്ഞ് നിങ്ങൾക്കായി എത്തിയ വിജയിനെ നിങ്ങൾ ജയിപ്പിച്ചു. അതിന് നന്ദി പറയുന്നു. ഞങ്ങൾ അധികാരത്തിൽ വന്നിട്ട് ഏതാനും ആഴ്ചകൾ പോലും തികഞ്ഞിട്ടില്ല. ആറുമാസത്തേക്കു മിണ്ടാതിരിക്കുമെന്ന് പറഞ്ഞവർക്ക് ആറുദിവസം പോലും മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ അധികാരമേറ്റ് അരമണിക്കൂറിനുള്ളിൽ അവർ പരാതികൾ പറയാൻ തുടങ്ങി.
ടിവികെ ഇത്രയും സീറ്റ് നേടില്ലെന്ന് പലരും പറഞ്ഞു. പക്ഷേ, നിങ്ങൾ ടിവികെയെ വിശ്വസിച്ചു. എന്നാൽ കുറച്ച് കൂടി വോട്ട് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. പക്ഷേ, സാരമില്ല. ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ എല്ലാവരുടേയും പിന്തുണ ലഭിക്കുമെന്ന് കരുതുന്നു. ഈ ഭരണത്തെ നിങ്ങൾ പ്രശംസിക്കുമെന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. നിങ്ങൾക്കായി ആത്മാർഥമായി ജോലി ചെയ്യാൻ വന്ന നിങ്ങളുടെ സേവകനാണ് ഞാൻ.
പലരും എന്നെയും പാർട്ടിയേയും വിമർശിക്കുന്നുണ്ട്. അവരോട് എനിക്ക് ഒന്നേ പറയാനുള്ളു. നിങ്ങൾ അത് തുടരുക. ഞാൻ ജനങ്ങൾക്കു വേണ്ട നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കും. ഞാൻ സ്യൂട്ട് ഇടുന്നതിനെ പോലും പലരും വിമർശിച്ചു. എന്താ എനിക്ക് കോട്ടും സ്യൂട്ടും ഇടാൻ പാടില്ലേ. വ്യത്യസ്ത നിറങ്ങളിലുള്ള സ്യൂട്ട് ഞാൻ ധരിക്കുന്നില്ല. രണ്ട് നിറം മാത്രമേ ഉള്ളു. നമ്മുടെ എല്ലാവരുടെയും മനസ്സുപോലെ കറുപ്പും വെളുപ്പും. എല്ലാത്തിനും കറുപ്പും വെളുപ്പുമായി ഞാൻ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും ഞാൻ സുതാര്യനും ലാളിത്യമുള്ളവനുമായിരിക്കുമെന്ന് കാണിക്കാനാണ് ഈ നിറങ്ങൾ തിരഞ്ഞെടുത്തത്’’– വിജയ് പറഞ്ഞു.
ഡിഎംകെയും ടിവികെയും തമ്മിലാണ് തമിഴ്നാട്ടില്‍ പോരാട്ടമെന്നും അതിനിടയിൽ വേറെ ആരും ഇല്ലെന്നും വിജയ് പറഞ്ഞു. ടിവികെ അധികാരത്തിൽ വരാതിരിക്കാനായി ഡിഎംകെയും അണ്ണാ ഡിഎംകെയും പലതും ചെയ്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സെപ്റ്റംബർ 2025-ൽ ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതും തിരുച്ചിറപ്പള്ളിയിലാണ്. തിരുച്ചിറപ്പള്ളിയിൽ വിജയ് റോഡ് ഷോയും നടത്തി. ജനസാഗരമാണ് അദ്ദേഹത്തെ വരവേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.