അയോധ്യ: രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കവെ, വിശ്വഹിന്ദു പരിഷത് ഉപാധ്യക്ഷൻ ചമ്പത് റായ് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ തലവൻസ്ഥാനം രാജിവെച്ചു. ട്രസ്റ്റി അനിൽ മിശ്രയും രാജി സമർപ്പിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
ഈ കേസിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രാജി. പണം എണ്ണുന്ന ജീവനക്കാർ, എണ്ണൽ നടപടികളുടെ തലവൻ, മേൽനോട്ടം വഹിച്ച വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവറും അടുത്ത സഹായിയുമായ രമാശങ്കർ യാദവ് എന്നിവരാണ് അറസ്റ്റിലായത്. അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകൾ വകമാറ്റിയെന്നാരോപിച്ചുള്ള കേസിൽ നേരത്തെ എട്ടുപേർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു.
ഉത്തർപ്രദേശ് സർക്കാരിന്റെ നിർദേശപ്രകാരം ഭാരതീയ ന്യായസംഹിതയിലെ (ബി.എൻ.എസ്.) വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ശ്രീരാമ ജന്മഭൂമി മന്ദിർ ട്രസ്റ്റിന്റെ അഭ്യർഥനയെത്തുടർന്ന് ജൂൺ 14-ന് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയമിച്ചിരുന്നു. എസ്.ഐ.ടി. സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ക്ഷേത്ര ഫണ്ടിൽ 200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണമാണ് ഉയർന്നത്. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകി രണ്ടുദിവസം കഴിഞ്ഞിട്ടും യോഗി ആദിത്യനാഥ് സർക്കാർ കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.