കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കുവൈത്തിലെ ഇന്ത്യൻ എംബസി മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ബന്ധപ്പെട്ടു വരികയാണെന്നും കുവൈത്ത് ഭരണകൂടവുമായി സഹകരിച്ച വേണ്ട പിന്തുണയും സഹായവും കുടുംബത്തിന് ഉറപ്പാക്കുമെന്നും എംബസി എക്സിൽ അറിയിച്ചു.
ഡ്രോൺ ആക്രമണത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിലെ നിരവധി സൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായി. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സർവീസുകൾ നിർത്തിവച്ചു. ലാൻഡ് ചെയ്യാനുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 1 ലക്ഷ്യമിട്ട് നിരവധി ഡ്രോണുകൾ എത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സ്റ്റാഫ് സൗദ് അബ്ദുൽ അസീസ് അൽ-അത്വാൻ പറഞ്ഞു. പരുക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. സായുധ സേന, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യുഎസ് സൈന്യം വിജയകരമായി പ്രതിരോധിച്ചതായും, ഇതിന് തിരിച്ചടിയായി ഇറാനിൽ ആക്രമണങ്ങൾ നടത്തിയതായും യുഎസ് സെൻട്രൽ കമാൻഡ്. ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും മേഖലയിലെ മറ്റൊരു വ്യോമതാവളവും തങ്ങൾ ആക്രമിച്ചെന്ന ഇറാൻ റവല്യൂഷണറി ഗാർഡ്സിന്റെ അവകാശവാദം യുഎസ് സൈന്യം പൂർണമായി നിഷേധിച്ചു.
മേഖലയിലെ അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നിരവധി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയില്ലെന്ന് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്തിനു നേരെ തൊടുത്ത രണ്ട് ഇറാനിയൻ മിസൈലുകൾ ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് തകരുകയോ തെന്നിമാറുകയോ ചെയ്തു. ബഹ്റൈനു നേരെ വിക്ഷേപിച്ച മൂന്ന് മിസൈലുകൾ യുഎസിന്റെയും ബഹ്റൈന്റെയും വ്യോമപ്രതിരോധ സേന ഉടൻ തന്നെ വെടിവച്ചിട്ടു. ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം പ്രതിരോധിച്ചതായി കുവൈത്ത് സൈന്യവും സ്ഥിരീകരിച്ചു. ഇതിനുപുറമേ, രാജ്യാന്തര ജലാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന സിവിലിയൻ കപ്പലുകൾക്ക് നേരെ ഇറാൻ വിക്ഷേപിച്ച മൂന്ന് ആക്രമണ ഡ്രോണുകളും യുഎസ് സൈന്യം വെടിവച്ചിട്ടതായി സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഇറാനിലെസൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനെ ലക്ഷ്യമിട്ടായിരുന്നു യുഎസ് ആക്രമണം. യുഎസ് ആക്രമണത്തിന് മറുപടിയായാണ് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ അവകാശവാദം പൂർണമായും വ്യാജമാണെന്ന് എക്‌സിലൂടെ വ്യക്തമാക്കിയ സെൻട്രൽ കമാൻഡ്, അമേരിക്കൻ സൈന്യത്തിനു നേരെയുള്ള ഇറാന്റെ എല്ലാ ആക്രമണങ്ങളും പരാജയപ്പെട്ടുവെന്ന് അറിയിച്ചു.
ഏപ്രിൽ 8 മുതൽ യുഎസും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, സ്ഥിരമായ സമാധാന ചർച്ചകൾ ഇതുവരെ വിജയം കണ്ടിട്ടില്ല. ലബനനിലെ ഇസ്രയേലിന്റെ വർധിച്ചുവരുന്ന സൈനിക നീക്കങ്ങൾ യുഎസ്-ഇറാൻ വെടിനിർത്തൽ തകരാൻ കാരണമാകുമെന്ന് ഇറാൻ കഴിഞ്ഞ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ ഇറാൻ പരമോന്നതനേതാവ് മുജ്തബ ഖമനയി ജീവനോടെയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെ കാര്യങ്ങളിൽ മുജ്തബ ഖമനയി സജീവമായി ഇടപെടുന്നതിന്റെ സൂചനകളുണ്ടെന്ന് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിക്കവെ റൂബിയോ വിശദീകരിച്ചു. ഫെബ്രുവരി 28 ന് ഇറാന് നേരെയുണ്ടായ യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണത്തിലാണ് മുജ്തബ ഖമനയിക്ക് പരുക്ക് പറ്റിയത്. ഇറാനുമായി കരാറിലെത്തിച്ചേരുന്നതിനെക്കുറിച്ച് റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു. ഉപരോധങ്ങൾ നീക്കുന്നതിന് ഇറാൻ ആണവ പദ്ധതികൾ ഗണ്യമായി പരിമിതപ്പെടുത്തണമെന്നും റൂബിയോ പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും തുറക്കണമെന്നും അതിലെ കടന്നുപോകുന്ന കപ്പലുകളെ വെടിവയ്ക്കുന്നത് നിർത്തണമെന്നും റൂബിയോ ആവശ്യപ്പെട്ടു. കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാൻ യുഎസ് സഹായിക്കുമെന്നും റൂബിയോ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.