ന്യൂഡൽഹി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന (എഎവൈ) മഞ്ഞ റേഷൻ കാർഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യും. കരടുരൂപത്തിന്മേൽ അഭിപ്രായം തേടിയിരിക്കുകയാണ്. നിലവിൽ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന രീതി മാറും, പകരം ഓരോ അംഗത്തിനും 7 കിലോഗ്രാം വീതം നൽകും. എന്നാൽ ഒരു കുടുംബത്തിനു ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോ തന്നെയായി തുടരും.
ഫലത്തിൽ, മഞ്ഞ റേഷൻ കാർഡുള്ള കുടുംബങ്ങളിൽ 5 പേരെങ്കിലുമുണ്ടെങ്കിൽ മാത്രമേ ഭാവിയിൽ 35 കിലോയും ലഭിക്കൂ. അഞ്ചിൽ താഴെ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് നിലവിൽ ലഭിക്കുന്ന സൗജന്യ ഭക്ഷ്യധാന്യത്തിന്റെ അളവു കുറയുമെന്നു ചുരുക്കം. ഉദാഹരണത്തിന്, രണ്ടുപേരുള്ള കുടുംബത്തിന് 35 കിലോ ലഭിച്ചിരുന്ന സ്ഥാനത്ത് ഭാവിയിൽ 14 കിലോ മാത്രമേ ലഭിക്കൂ. ഒപ്പം, കുടുംബത്തിൽ 5 പേരിൽ കൂടുതലുണ്ടെങ്കിലും പരമാവധി 35 കിലോ മാത്രമേ ലഭിക്കൂ. അണുകുടുംബങ്ങളേറെയുള്ള കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് നീക്കം പ്രതികൂലമാകാം.
അന്ത്യോദയ പദ്ധതിയിൽ കുടുംബങ്ങളുടെ വലുപ്പുവുമായി ബന്ധപ്പെട്ട് അസമത്വം നിലനിൽക്കുന്നുവെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ചെറിയ കുടുംബങ്ങളിലെ ഒരംഗത്തിന് കൂടുതൽ അളവ് ലഭിക്കുമ്പോൾ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളിൽ പ്രതിശീർഷ അളവ് കുറയുന്നുവെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. മുൻഗണനാ വിഭാഗം (പിങ്ക്) കാർഡിൽ ഓരോ അംഗത്തിനും 5 കിലോ വീതമാണ് സൗജന്യനിരക്കിൽ നൽകുന്നത്. പലപ്പോഴും പിങ്ക് കാർഡ് അംഗങ്ങൾക്കു ലഭിക്കുന്നതിനേക്കാൾ കുറവ് അളവായിരിക്കും അന്ത്യോദയ കാർഡുള്ള വലിയ കുടുംബങ്ങളിലെ ഒരംഗത്തിനു ലഭിക്കുകയെന്നും സർക്കാർ പറയുന്നു. ഈ അമസത്വം ഒഴിവാക്കാനാണ് ഭേദഗതിയെന്നാണ് വിശദീകരണം.
വലിയ കുടുംബങ്ങളിൽ ഉയർന്ന പ്രതിശീർഷ അളവ് ഉറപ്പാക്കാനെങ്കിൽ 5 പേരിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾക്കുള്ള അളവ് 35 കിലോയായി പരമിതപ്പെടുത്തിയ എന്തിനെന്ന മറുചോദ്യവുമുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണത്തിന്റെ പേരിൽ അന്ത്യോദയ സ്കീം വഴി നൽകുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് നിശബ്ദമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് വിമർശനം. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്കു ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2000 ഡിസംബറിൽ ആരംഭിച്ച പദ്ധതിയാണ് അന്ത്യോദയ അന്നയോജന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.