സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 110 രൂപ വർധിച്ച് 13,195 രൂപയാണ് പുതിയ വില. പവൻ വില 880 രൂപ കൂടി 1,05,560 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 1,02,760 രൂപയിലേക്ക് കൂപ്പുകുത്തിയ ശേഷമാണ് തിരിച്ചുകയറ്റം. മൂന്നു ദിവസത്തിനിടെ പവൻ വിലയിലുണ്ടായത് 2800 രൂപയുടെ വർധന. രാജ്യാന്തര വിപണിയിൽ സ്വർണവില കൂടിയതോടെയാണ് കേരളത്തിലും വില മാറ്റം.
ഫെഡറൽ റിസർവ് അടിസ്ഥാന പലിശ വർധിപ്പിച്ചേക്കുമെന്ന ആശങ്കയ്ക്കിടയിലും രാജ്യാന്തര വിപണിയിൽ സ്വർണവില നില മെച്ചപ്പെടുത്തി. ഔൺസിന് 4096 ഡോളറിലേക്ക് ഉയർന്ന സ്വർണവില 4071 ഡോളറിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില താഴേക്കാണ്. ഇറാൻ - യുഎസ് സമാധാന കരാറിനു പിന്നാലെ ക്രൂഡോയിൽ വിലയും യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള നേട്ടവും കുറയമെന്നും ഇത് സ്വർണത്തിന് തിരിച്ചടിയാണെന്നുമുള്ള പ്രതീക്ഷയിലാണ് ഇടിവ്.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഡോളർ സൂചിക 0.10 ശതമാനം ഇടിഞ്ഞ് 101.33ലെത്തിയത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കുറച്ചു.
അതേസമയം, കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎസ് പണപ്പെരുപ്പ സൂചിക (പിസിഇ) പലിശ നിരക്ക് വർധിപ്പിക്കുമെന്ന പ്രതീക്ഷ ശക്തമാക്കി. രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമാണെന്നും പലിശ നിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് ഫെഡ് അംഗങ്ങൾ പറയുന്നത്. ഇതോടെ ഇക്കൊല്ലം അടിസ്ഥാന പലിശ നിരക്കിൽ വർധനയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. സെപ്റ്റംബറിലെ ഫെഡ് യോഗത്തിൽ നിരക്ക് വർധനയുണ്ടാകാൻ 73 ശതമാനം സാധ്യതയുണ്ടെന്നാണ് നിക്ഷേപകർ കരുതുന്നത്. അടുത്ത ആഴ്ച പുതിയ ഫെഡ് ചെയർമാൻ കെവിൻ വാഷ് യുഎസ് കോൺഗ്രസിനു മുന്നിൽ ഹാജരാകുന്നുണ്ട്. ഇതിൽ അദ്ദേഹം നടത്തുന്ന പരാമർശങ്ങളും ജൂണിലെ സാമ്പത്തിക, തൊഴിൽ കണക്കുകളുമാകും ഇനി നിക്ഷേപകർ കാത്തിരിക്കുന്നത്.
നില മെച്ചപ്പെടുത്തിയെങ്കിലും സ്വർണവില കൂടുതൽ ഇടിയാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അല്ലെങ്കിൽ വില ഔൺസിന് 4100 ഡോളറെന്ന പ്രതിരോധം മറികടക്കണം.
കുറഞ്ഞിട്ട് വാങ്ങാനിരുന്നവർക്ക് തിരിച്ചടി
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഇടിഞ്ഞതോടെ ജ്വല്ലറികളിൽ പുതിയ സ്വർണം വാങ്ങാനും പഴയത് മാറ്റിവാങ്ങാനും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ പവന് 1,02,760 രൂപയിലെത്തിയപ്പോൾ വില വീണ്ടും ഇടിഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ വാങ്ങൽ മാറ്റിവച്ചവർക്കാണ് തിരിച്ചടി നേരിട്ടത്. പുതുക്കിയ നിരക്കിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് പത്തുശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് 1,19,600 രൂപയെങ്കിലുമാകും. ഗ്രാമിന് 90 രൂപ വർധിച്ച് 10,900 രൂപയിലാണ് ഇന്നത്തെ 18 കാരറ്റ് സ്വർണത്തിന്റെ വിൽപന. ചില ജ്വല്ലറികളിൽ ഗ്രാമിന് 10,845 രൂപയ്ക്കും വിൽക്കുന്നുണ്ട്. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 240 രൂപയിൽ തന്നെയാണ് വ്യാപാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.