കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പാർട്ടിയുടെ ലോക്സഭാ നേതാവും മുതിർന്ന എംപിയുമായ സുദീപ് ബന്ദോപാധ്യായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ശനിയാഴ്ച ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു അമിത് ഷായുമായുള്ള കൂടിക്കാഴ്ച.
പാർട്ടി വിട്ട വിമത എംപി ശതാബ്ദി റോയിയും സുദീപ് ബന്ദോപാധ്യായയ്‌ക്കൊപ്പം ഭൂപേന്ദർ യാദവിനെ സന്ദർശിച്ചിരുന്നു.
ഇതുകൂടാതെ, തൃണമൂലിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മാനസ് ഭൂനിയ പാർട്ടിയിൽനിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചു. പാർട്ടിയിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് ഭൂനിയ പറഞ്ഞു. തൃണമൂലിലെ വിമത നീക്കം പാർലമെന്റിൽ പാർട്ടിക്ക് തിരിച്ചടിയാകും.
പാർട്ടി വിട്ട 19 വിമത എംപിമാർ തങ്ങളാണ് യഥാർഥ തൃണമൂൽ എംപിമാർ എന്ന അവകാശമുന്നയിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. തങ്ങൾക്ക് പ്രത്യേക വിഭാഗമായി ഇരിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിമത എംപിമാർ തിങ്കളാഴ്ച ലോക്സഭാ സ്പീക്കർ ഓം ബിർളയെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. തൃണമൂലിന്റെ ആകെയുള്ള 28 ലോക്സഭാ അംഗങ്ങളിൽ 19 പേരും നിലവിൽ വിമത പക്ഷത്തിനൊപ്പമുണ്ടെന്നും സുദീപ് ബന്ദോപാധ്യായ കൂടി ചേരുന്നതോടെ ഇത് 20 ആയി ഉയരുമെന്നും വിമത എംപി ജഗദീഷ് ചന്ദ്ര വർമ്മ ബസുനിയ അറിയിച്ചു.
സ്പീക്കറുടെ അംഗീകാരം ലഭിച്ചാൽ പാർലമെന്റിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്ന് വിമത വിഭാഗത്തിന്റെ നേതാവായ കാകോലി ഘോഷ് ദസ്തീദാർ വ്യക്തമാക്കിയിട്ടുണ്ട് അതേസമയം, സുദീപ് ബന്ദോപാധ്യായയുടെ നീക്കത്തിൽ തൃണമൂൽ കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്. സുദീപ് ബന്ദോപാധ്യായ ഒരു ‘വഞ്ചകൻ’ ആണെന്നും അധികാരത്തോടുള്ള അത്യാഗ്രഹമാണ് അദ്ദേഹത്തെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നും പാർട്ടി വക്താവ് കുനാൽ ഘോഷ് പറഞ്ഞു. മമതാ ബാനർജിയെ അദ്ദേഹം പിന്നിൽനിന്ന് കുത്തിയെന്നും ഘോഷ് ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.