കാരക്കാസ്: വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ നൊമ്പരമായി ഫുട്ബോൾ താരം ഹെക്ടർ ബെല്ലോയുടെ ഭാര്യ ആൻഡ്രിയയുടെ മരണം. ഒന്നരവയസ്സുകാരിയായ തങ്ങളുടെ കുഞ്ഞിനെ പൊതിഞ്ഞുപിടിച്ച നിലയിലാണ് ആൻഡ്രിയയുടെ മൃതദേഹം ലഭിച്ചത്. ബെല്ലോയുടെയും ആൻഡ്രിയയുടെയും മകൾ അലാന ജീവനോടെ രക്ഷപെട്ടു.
രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് ഹെക്ടർ ബെല്ലോയുടെ കുടുംബത്തെ കണ്ടെത്തിയത്. കുഞ്ഞിനെ കാരക്കാസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുടെ മരണത്തിൽ ഏറെ വൈകാരികമായാണ് ബെല്ലോ പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ കുറിപ്പുകൾ പങ്കുവച്ചാണ് ബെല്ലോ വിഷമം പ്രകടിപ്പിച്ചത്.
‘‘നീ എപ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ട ഹീറോ ആയിരിക്കും, മമ്മീ. നീ അവളെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും നീ എത്രമാത്രം മികച്ചതായിരുന്നെന്നും നമ്മുടെ കുഞ്ഞ് എന്നും ഓർക്കും. അതിനുവേണ്ടതെല്ലാം ഞാൻ ചെയ്യും.’’– ബെല്ലോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
മറ്റൊരു പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു– ‘‘നീ അവളെ എങ്ങനെ രക്ഷിച്ചുവെന്നും നമ്മുടെ മകൾക്കായി സ്വന്തം ജീവൻ നൽകിയതെങ്ങനെയെന്നും അവസാന ശ്വാസത്തിൽ പോലും അവളെ കൈവിടാത്ത ധീര വനിതയായിരുന്നു നീ എന്നും ഞാൻ അവൾക്ക് പറഞ്ഞുകൊടുക്കും.’’
ജീവിതത്തിലെപ്പോഴും കരുത്തയായിരിക്കണമെന്ന് ബെല്ലോ മകളോടും ആവശ്യപ്പെട്ടു. ബെല്ലോയുടെ വാക്കുകൾ– ‘‘എന്റെ മകളേ... നീ എപ്പോഴും ശക്തയായിരിക്കണം. കുറച്ചുകൂടി കാത്തിരിക്കൂ. എന്റെ തകർന്ന ഹൃദയത്തെ സുഖപ്പെടുത്താൻ നിന്നെ എനിക്ക് വേണം. എല്ലായ്പ്പോഴും ശക്തനും പുഞ്ചിരിക്കുന്നവനുംമായ അച്ഛനെ നിനക്ക് കാണാൻ കഴിഞ്ഞേക്കില്ല. പക്ഷേ നിന്നെ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെൺകുട്ടിയാക്കും ഞാൻ. ഇപ്പോൾ നമുക്ക് നമ്മൾ മാത്രമേയുള്ളൂ. അമ്മ സ്വർഗത്തിൽ നിന്ന് നമ്മളെ നിരീക്ഷിക്കുകയാണ്. ആൻഡ്രിയ എനിക്ക് ശക്തി നൽകുമെന്ന് എനിക്കറിയാം. ആ സമയത്ത് എന്നോട് എന്തെങ്കിലും പറയാൻ അവൾക്ക് ഒരു മിനിറ്റ് കിട്ടിയിരുന്നെങ്കിൽ, എന്റെ ജീവൻ നൽകിയും എന്നെ രക്ഷിക്കണമെന്നേ പറയുമായിരുന്നുള്ളൂ, അവൾ ചെയ്തതുപോലെ...’
കഴിഞ്ഞ ബുധനാഴ്ചയാണ് വെനസ്വേലയെ നടുക്കിയ ഭൂകമ്പമുണ്ടായത്. ശക്തമായ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ മരിച്ചതായി നാഷനൽ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് അറിയിച്ചു. ദുരന്തത്തിൽ 3238 പേർക്ക് പരുക്കേറ്റതായും 3142 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളാണ് വെനസ്വേലയെ ഉലച്ചത്. രാജ്യത്ത് ഒട്ടേറെ തുടർചലനങ്ങളും ഉണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.