കോഴിക്കോട്: ആഭ്യന്തര യാത്രകൾ ചെലവു കുറഞ്ഞതും വേഗത്തിലും നടത്തുക എന്ന ആശയത്തോടെ കേരളത്തിൽ ഒരു പുതിയ വിമാന സർവീസിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ. സഹകരണ മേഖലയിൽനിന്നുളള ആദ്യത്തെ ഈ വിമാന കമ്പനിക്ക് ‘കോ–കേരളം’ എന്ന പേരാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിയാൽ മോഡലിൽ കമ്പനി രൂപീകരിച്ച് വിമാനങ്ങൾ പാട്ടത്തിന് എടുത്താണ് സർവീസ് നടത്തുക. ആദ്യഘട്ടത്തിൽ രണ്ടു വിമാനങ്ങൾ ഇതിനായി പാട്ടത്തിന് എടുക്കും. നെടുമ്പാശേരി ആസ്ഥാനമാക്കി കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണു സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. പദ്ധതി നടത്തിപ്പിനായി സഹകരണ മേഖലയിൽ കമ്പനി രൂപീകരിക്കും. മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായി രൂപീകരിക്കുന്ന കമ്പനിയിൽ 200 സഹകരണ സംഘങ്ങൾ രണ്ടു കോടി രൂപ വീതം ഓഹരി എടുത്താണ് ആദ്യ ഘട്ടം നടപ്പാക്കുക.
സർക്കാരിന് ഒരു രൂപ പോലെ ചെലവു വരാത്ത ഈ പദ്ധതിയുടെ രൂപരേഖ സർക്കാരിനു മുന്നിൽ അവതരിപ്പിച്ചതായും വിജയകൃഷ്ണൻ പറഞ്ഞു.
മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും സഹകരണ റജിസ്ട്രാറും പദ്ധതിയെ താൽപര്യത്തോടെയാണു സമീപിച്ചത്. ആദ്യ ഘട്ടത്തിലെ രണ്ടു വിമാനങ്ങൾ തുടർഘട്ടങ്ങളിൽ നാലും ആറും ആക്കി ഉയർത്തും. 72 സീറ്റുള്ള വിമാനമാണ് ഇതിനായി വാടകയ്ക്ക് എടുക്കുക. 3,500 മുതൽ 7,000 രൂപ വരെയാകും ടിക്കറ്റ് നിരക്ക്. പ്രാരംഭഘട്ടത്തിൽ 200 പേർക്കു ജോലി നൽകാനാകും. വിമാന സർവീസിന് ഒപ്പം ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുളള സംവിധാനങ്ങളും ഉണ്ടാകും. അതിവേഗ ട്രെയിനുകളിൽ നൽകുന്ന നിരക്കിൽ തന്നെ യാത്ര ചെയ്യാനാകുംവിധമാണ് പുതിയ വിമാന കമ്പനി സർവീസ് നടത്തുക.
ആദ്യ രണ്ടു വർഷത്തിനുശേഷം കമ്പനി ലാഭം നേടും. സർവീസ് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപുവരെ ഒഴിവുള്ള സീറ്റുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുംവിധമാകും ടിക്കറ്റുകൾ ക്രമീകരിക്കുക. ഒരു വർഷം വിമാന സർവീസിൽ ആരും കയറിയില്ലെങ്കിൽ പോലും 32 കോടി രൂപ മാത്രമാകും നഷ്ടം. സർക്കാരിൽനിന്നു തത്വത്തിൽ അനുമതി ലഭിക്കുന്നതോടെ തുടർ നടപടികളിലേക്ക് കടക്കുമെന്നും കമ്പനിയിൽ പണം മുടക്കാൻ 200 സഹകരണ സംഘങ്ങൾ തയാറാണെന്നും വിജയകൃഷ്ണൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.