പുതുച്ചേരി: ബിരിയാണിയില്‍ ചത്ത പ്രാണിയെ കണ്ടെത്തിയെന്ന പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് പുറമേ, 10 പ്ലേറ്റ് ബിരിയാണി സൗജന്യമായി നല്‍കാനും ഉപഭോക്തൃ കമ്മീഷൻ്റെ ഉത്തരവ്.
ബിരിയാണി ആൻ്റ് കോ. എന്ന റെസ്റ്റോറൻ്റിനെതിരെ പി സുന്ദരകുമാര മണികണ്ഠൻ നല്‍കിയ പരാതിയില്‍ പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റേതാണ് ഉത്തരവ്. 10,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ട കമ്മീഷൻ, അഞ്ച് ആഴ്ചത്തേക്ക് ആഴ്ചതോറും രണ്ട് പ്ലേറ്റ് ഹൈദരാബാദി ചിക്കൻ ബിരിയാണി സൗജന്യമായി പരാതിക്കാരന് നല്‍കാനും നിർദേശിച്ചു. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമാണ് നടപടി.കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് സുഹൃത്തിനൊപ്പം ബിരിയാണി കഴിക്കാൻ റെസ്റ്ററൻ്റില്‍ എത്തിയപ്പോഴാണ് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പ്രാണിയെ പരാതിക്കാരൻ കണ്ടെത്തിയത്. ഉടൻതന്നെ പരാതിക്കാരൻ ഭക്ഷണത്തിൻ്റെ ചിത്രങ്ങളും വീഡിയോയും പകർത്തി സൂക്ഷിച്ചു. മലിനമായ ഭക്ഷണം മൂലം മാനസിക വിഷമവും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്ന ഭയവും ഉണ്ടായെന്നും
ഉപഭോക്താവ് എന്ന നിലയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കാട്ടി പരാതിക്കാരൻ 1,30,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. റെസ്റ്ററൻ്റിൻ്റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തില്‍ അസംതൃപ്തനായ പരാതിക്കാൻ, ദൃശ്യങ്ങള്‍ സഹിതം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ പരിശോധിച്ച ഉപഭോക്തൃ കമ്മീഷൻ, പരാതിക്കാരൻ നല്‍കിയ ഗൂഗിള്‍ റിവ്യൂവിന് റെസ്റ്ററൻ്റ് അധികൃതർ തെറ്റ് സമ്മതിച്ചു ക്ഷമാപണം നടത്തിയ മറുപടിയും പരിഗണിച്ചു. സുരക്ഷിതമല്ലാതെ, മലിനമായ ഭക്ഷണം വിളമ്പിയ റെസ്റ്ററൻ്റ് കുറ്റക്കാരെന്ന് കണ്ടെത്തിയ കമ്മീഷൻ, റെസ്റ്ററൻ്റ് അധികൃതരോട് 10,000 രൂപ നഷ്ടപരിഹാരവും ചെലവിനത്തില്‍ 3,000 രൂപയും നല്‍കാൻ ഉത്തരവിട്ടു.പരാതിക്കാരന് അഞ്ച് ആഴ്ചത്തേക്ക് എല്ലാ ഞായറാഴ്ചകളിലും രണ്ട് പ്ലേറ്റ് ഹൈദരാബാദി ചിക്കൻ ബിരിയാണി സൗജന്യമായി നല്‍കാനും കമ്മീഷൻ ഉത്തരവിട്ടു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.