കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര തർക്കം രൂക്ഷമായതിനിടെ ടിഎംസിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.പാർട്ടി ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന വിമത എംഎല്‍എമാരുടെ പരാതിയെത്തുടർന്നാണ് ഇത്.
സ്വകാര്യ ബാങ്കിലെ ഈ മൂന്ന് അക്കൗണ്ടുകളിലായി 440 കോടി രൂപയുണ്ടെന്നാണ് വിവരം. ഇതോടെ അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കാനോ മറ്റ് ഇടപാടുകള്‍ നടത്താനോ പാർട്ടിക്ക് കഴിയില്ല. എന്നാല്‍ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാവില്ല.നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തില്‍ കടുത്ത അധികാര തർക്കം നിലനില്‍ക്കുന്നുണ്ട്. മുൻ മന്ത്രി അരൂപ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലാണ് പാർട്ടി ഫണ്ടിന്റെയും സംഘടനയുടെയും നിയന്ത്രണത്തിനായി പോരാടുന്നത്. ഋതബ്രത ബാനർജിയെ അനുകൂലിക്കുന്ന 10 എംഎല്‍എമാർ ബിധാനഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബർ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി
നല്‍കിയതോടെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ഇത്രയും വലിയ തുകയുടെ ഉറവിടം വ്യക്തമല്ലെന്നാണ് വിമതരുടെ പരാതി. സ്വാധീനം ദുരുപയോഗം ചെയ്തും, അഴിമതിയിലൂടെയും, തട്ടിപ്പുകളിലൂടെയും സമാഹരിച്ച പണമാണോ ഇതെന്നും പൊതുപണം വകമാറ്റി മാറ്റിയതാണോ എന്നും അന്വേഷിക്കണമെന്നും ഇവർ പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.വിമതർ പാർട്ടി ഫണ്ട് ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അരൂപ് ബിശ്വാസ് ബാങ്കിന് കത്തെഴുതിയിരുന്നു. പാർട്ടി ഫണ്ട് സംരക്ഷിക്കണമെന്നും തർക്കങ്ങള്‍ തീരുന്നതുവരെ ഇടപാടുകള്‍ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമത എംഎല്‍എമാർ ക്രിമിനല്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്.
അതേസമയം, അരൂപ് ബിശ്വാസിന് ഇപ്പോള്‍ പാർട്ടി ട്രഷറർ സ്ഥാനമില്ലെന്നും പാർട്ടി കാര്യങ്ങള്‍ സംസാരിക്കാൻ അദ്ദേഹത്തിന് അധികാരമില്ലെന്നും മമതാ ബാനർജി പക്ഷത്തെ എംഎല്‍എയായ കുനാല്‍ ഘോഷ് പ്രതികരിച്ചു. ജൂണ്‍ 5-ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സുഭാശിഷ് ചക്രവർത്തിയെ പുതിയ ട്രഷററായി ഐകകണ്ഠേന തിരഞ്ഞെടുത്തതായും അദ്ദേഹം വ്യക്തമാക്കി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.