ബംഗളൂരു: ഗർഭിണിയായ ഭാര്യയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനായി ഇറങ്ങി. കാർ കുടുങ്ങിയത് വിഐപി വാഹന വ്യൂഹത്തിനെ കടത്തിവിടാനുള്ള ഗതാഗത നിയന്ത്രണത്തില്‍.
അരമണിക്കൂറോളം ട്രാഫിക്കില്‍ കുടുങ്ങിയതോടെ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി യുവാവ്. കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി പൊലീസ് റോഡില്‍ ഗതാഗതം പൂർണ്ണമായി തടഞ്ഞതിനെത്തുടർന്നാണ് യുവാവും ഗർഭിണിയായ ഭാര്യയും റോഡില്‍ കുടുങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പൊതുജനവികാരമാണ് അധികൃതർക്കെതിരെ ഉയരുന്നത്.ബെംഗളൂരുവില്‍ വിഐപി സംസ്കാരത്തിനെതിരെയും ട്രാഫിക് നിയന്ത്രണങ്ങള്‍ സാധാരണക്കാരെ ദുരിതത്തിലാക്കുന്നതിനെതിരെയും ഒരു പൊതുപ്രവർത്തകന്റെയോ രാഷ്ട്രീയക്കാരന്റെയോ അല്ല, മറിച്ച് ഒരു സാധാരണക്കാരന്റെ ശക്തമായ പ്രതിഷേധം.
കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി പൊലീസ് റോഡില്‍ ഗതാഗതം പൂർണ്ണമായി തടഞ്ഞതിനെത്തുടർന്ന്, ഗർഭിണിയായ തന്റെ ഭാര്യ കാറിനുള്ളില്‍ കുടുങ്ങിയതില്‍ പ്രകോപിതനായ ഒരു യുവാവാണ് റോഡിലിരുന്ന് വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ രീതിയിലുള്ള പൊതുജനവികാരമാണ് അധികൃതർക്കെതിരെ ഉയരുന്നത്.ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഓള്‍ഡ് എയർപോർട്ട് റോഡിലാണ് സംഭവം നടന്നത്. നിലവില്‍ ഈ റോഡില്‍ അടിപ്പാത നിർമ്മാണം നടക്കുന്നതിനാല്‍ സാധാരണ ദിവസങ്ങളില്‍ പോലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഈ റൂട്ടിലെ ഗതാഗതം പൊലീസ് ഏതാണ്ട് 30 മിനിറ്റോളം പൂർണ്ണമായി തടയുകയായിരുന്നു.
ഈ സമയത്താണ് ഗർഭിണിയായ ഭാര്യയുമായി ഒരു യുവാവ് ഇതേ റോഡിലൂടെ വന്നത്. അടിയന്തിരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യമായിരുന്നിട്ടും സിഗ്നലില്‍ പൊലീസ് വാഹനങ്ങള്‍ തടഞ്ഞിട്ടു.
ഗവർണർ എച്ച്‌എഎല്‍ എയർപോർട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ തങ്ങളുടെ വാഹനം തടഞ്ഞുവെച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്. കനത്ത ട്രാഫിക് ബ്ലോക്കില്‍ ഭാര്യ കാറിനുള്ളില്‍ പെട്ടുപോയതോടെ, സഹികെട്ട യുവാവ് കാറില്‍ നിന്നിറങ്ങി ഇസ്രോ ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിന് നടുവിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.റോഡിലിരുന്ന യുവാവിനെ മാറ്റാൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തന്റെ ഭാര്യ ഗർഭിണിയാണെന്നും വിഐപിയുടെ സൗകര്യത്തിന് നല്‍കുന്ന പ്രാധാന്യം എന്തുകൊണ്ട് സാധാരണക്കാരുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും അദ്ദേഹം പൊലീസുകാരോട് ഉറക്കെ ചോദിച്ചു. സാധാരണക്കാരുടെ ജീവനും സൗകര്യങ്ങള്‍ക്കും എപ്പോഴാണ് വിലയുണ്ടാവുക എന്ന് യുവാവ് ഉദ്യോഗസ്ഥരോട് തർക്കിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
തുടർന്ന് ട്രാഫിക് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും ഹൊയ്‌സാല പൊലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പൊലീസുകാരുമായി ഏറെ നേരം തർക്കിച്ച ശേഷവും ബദല്‍ മാർഗ്ഗങ്ങളൊന്നും ലഭിക്കില്ലെന്ന് മനസ്സിലായതോടെ, ഒടുവില്‍ ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ വഴി നല്‍കിക്കൊണ്ട് യുവാവ് റോഡില്‍ നിന്നും എഴുന്നേറ്റു മാറി. ഭാര്യയെ പിന്നീട് ആശുപത്രിയിലെത്തിച്ചതായാണ് വിവരം.
ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ. വിഐപി സംസ്കാരത്തിനെതിരെ കടുത്ത വിമർശനവുമായി നിരവധി പ്രമുഖരും സാധാരണക്കാരായ നെറ്റിസണ്‍സും രംഗത്തെത്തി. വിഐപികളുടെ സുരക്ഷയും സൗകര്യവും സാധാരണക്കാരുടെ, പ്രത്യേകിച്ച് രോഗികളുടെയും ഗർഭിണികളുടെയും ജീവനെ പണയപ്പെടുത്തിക്കൊണ്ടാകരുത് എന്നാണ് രൂക്ഷമാവുന്ന വിമർശനം. വിവാദമായതിനെത്തുടർന്ന് ബെംഗളൂരു ട്രാഫിക് പൊലീസ് സംഭവത്തില്‍ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജീവൻ ഭീമാ നഗർ ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്.
അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസിനാണ് അന്വേഷണ ചുമതല. എച്ച്‌എഎല്‍ എയർപോർട്ട് മുതല്‍ സംഭവം നടന്ന സ്ഥലം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും, ആരോപിക്കുന്നത് പോലെ വിഐപി മൂവ്മെന്റിനായി 30 മിനിറ്റോളം വാഹനങ്ങള്‍ തടഞ്ഞിട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.