കൊച്ചി: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്‍റെ ആദ്യത്തെ വൻ പൊതുറാലിയെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കാൻ ഉപയോഗിച്ച് സി.ജോസഫ് വിജയ്.
തന്‍റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങള്‍ തള്ളിയ അദ്ദേഹം, ഡിഎംകെയുടെ രാഷ്ട്രീയ സംസ്‌കാരത്തെ രൂക്ഷമായി വിമർശിക്കുകയും തമിഴക വെട്രി കഴകം സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ശക്തിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തിരുച്ചിറപ്പള്ളിയില്‍ നടന്ന നന്ദി പ്രകാശന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു വിജയ്.താൻ കോട്ട് ധരിക്കുന്നതിനെക്കുറിച്ച് ചിലർ രാഷ്ട്രീയമായി ചർച്ച ചെയ്യുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദ്യം ചെയ്തു. വസ്ത്രധാരണം എന്നത് ഭരണത്തിലുള്ളവർക്ക് മാത്രം ലഭിക്കുന്ന പ്രത്യേക പദവിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള കോട്ടുകള്‍ മാത്രമാണ് ധരിക്കുന്നതെന്നും എല്ലാ കാര്യങ്ങളിലും കട്ടയ്ക്ക് 'ബ്ലാക്ക് ആൻഡ് വൈറ്റ്' (സുതാര്യത) ആയിരിക്കും തന്‍റെ നിലപാടെന്ന് കാണിക്കാനാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ടിവികെയുടെ ചരിത്ര വിജയത്തിന് ശേഷം വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച റാലിയിലായിരുന്നു നടൻ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ മാസ് ഡയലോഗുകള്‍.
മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം ജി രാമചന്ദ്രനുമായുള്ള (എംജിആർ) താരതമ്യങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചു. ആദ്യ തെരഞ്ഞെടുപ്പില്‍ എംജിആറിന് പോലും ലഭിക്കാത്ത അത്രയും വലിയ വോട്ട് വിഹിതമാണ് ജനങ്ങള്‍ ടിവികെയ്ക്ക് നല്‍കിയതെന്ന് ചൂണ്ടിക്കാണിച്ച വിജയ്, താൻ തന്നെ ഒരിക്കലും എംജിആറുമായി താരതമ്യം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി.
എംജിആർ എപ്പോഴും എംജിആർ തന്നെയാണെന്നും എന്നാല്‍ താൻ എംജിആറും അണ്ണായും പെരിയാറും കാണിച്ചുതന്ന വഴിയിലൂടെ ജനങ്ങള്‍ക്കായി ജോലി ചെയ്യാൻ വന്ന നിങ്ങളുടെ സ്വന്തം വിജയ് ആണെന്നും അദ്ദേഹം പറഞ്ഞു. പെരമ്പലൂർ മണ്ഡലം നിലനിർത്തിയെങ്കിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ജനങ്ങളും തന്റെ ഹൃദയത്തോട് ചേർന്നുള്ളവരാണെന്ന് സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിനിർത്തി അദ്ദേഹം ഓർമ്മിപ്പിച്ചു.അധികാരമേറ്റ് ഏതാനും ആഴ്ചകള്‍ മാത്രമായിട്ടും തന്നെ നിരന്തരം വിമർശിക്കുന്ന ഡിഎംകെയ്ക്കെതിരെ അദ്ദേഹം കടുത്ത ഭാഷയിലാണ് സംസാരിച്ചത്. ആറ് മാസത്തേക്ക് മിണ്ടാതിരിക്കുമെന്ന് പറഞ്ഞവർക്ക് ആറ് ദിവസം പോലും തികച്ചു മിണ്ടാതിരിക്കാൻ കഴിഞ്ഞില്ലെന്ന് വിജയ് പരിഹസിച്ചു. വർഷങ്ങളായി മാറിമാറി വന്ന് ജനങ്ങളെ പറ്റിച്ച രണ്ട് ശക്തികളെ തള്ളിക്കളഞ്ഞ് ജനങ്ങള്‍ അവരുടെ അണ്ണനായും അനിയനായും കാണുന്ന വിജയിയെ തിരഞ്ഞെടുത്തു.
താൻ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയല്ല, മറിച്ച് ജനങ്ങളുടെ ഒന്നാമത്തെ സേവകനാണെന്നും വിജയ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ കുതിരക്കച്ചവട ആരോപണങ്ങളെ തള്ളിയ അദ്ദേഹം തമിഴ്‌നാട്ടില്‍ ഇനി ഡിഎംകെയും ടിവികെയും തമ്മില്‍ മാത്രമാണ് പോരാട്ടമെന്നും അതിനിടയില്‍ മറ്റൊരു രാഷ്ട്രീയ ശക്തിക്കും സ്ഥാനമില്ലെന്നും എഐഡിഎംകെയുടെ പേരെടുത്ത് പറയാതെ പ്രഖ്യാപിച്ചു.ജാതി, മതം, വോട്ടിനായി പണം നല്‍കുന്ന രാഷ്ട്രീയം എന്നിവയുടെയെല്ലാം മതിലുകള്‍ തകർത്താണ് ടിവികെ അധികാരത്തില്‍ വന്നതെന്നും മതേതരത്വത്തിലും തമിഴ്‌നാടിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും വിജയ് ഉറപ്പുനല്‍കി. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജനങ്ങളുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഏപ്രില്‍ 23-ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി മെയ് 10-ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‍യുടെ ആദ്യത്തെ വലിയ രാഷ്ട്രീയ ശക്തിപ്രകടനമായിരുന്നു ഈ റാലി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.