ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം കടുക്കുകയും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന് അടച്ചുപൂട്ടുകയും ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ ആക്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉണ്ടാകാന്‍ പോകുന്ന ഇന്ധന പ്രതിസന്ധി മറികടക്കാന്‍ മോദി സര്‍ക്കാരിന്റെ വമ്പന്‍ തന്ത്രപരമായ നീക്കം.
ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ കടന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി എഥനോള്‍ പെട്രോളിന് ഏര്‍പ്പെടുത്തിയിരുന്ന എക്സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും ഒഴിവാക്കി.പെട്രോളില്‍ 22% മുതല്‍ 30% വരെ എഥനോള്‍ കലര്‍ത്തിയ ഇന്ധനങ്ങള്‍ക്കാണ് ഈ വമ്പന്‍ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ബുധനാഴ്ച പുറത്തിറങ്ങിയതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന് എണ്ണക്കപ്പലുകള്‍ തടഞ്ഞതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കാനും ആഭ്യന്തര വിപണിയില്‍ ഇന്ധനവില നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ ഈ അടിയന്തിര ഇടപെടല്‍.
പുതിയ വിജ്ഞാപന പ്രകാരം പെട്രോളില്‍ 22%, 25%, 27%, 30% എന്നീ ക്രമത്തില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനങ്ങള്‍ക്കാണ് (E22, E25, E27, E30) സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കിയിരിക്കുന്നത്. വെറും അടിസ്ഥാന എക്സൈസ് ഡ്യൂട്ടി മാത്രമല്ല, ഇന്ധനങ്ങള്‍ക്ക് മേല്‍ ഈടാക്കിയിരുന്ന റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്, കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് (AIDC) എന്നിവയും സര്‍ക്കാര്‍ പൂര്‍ണ്ണമായി നീക്കം ചെയ്തിട്ടുണ്ട്.നികുതികള്‍ കൂട്ടത്തോടെ ഒഴിവാക്കുന്നതോടെ പമ്പുകളില്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങിയ ഈ പെട്രോളിന് വലിയ രീതിയില്‍ വില കുറയാന്‍ കാരണമാകും. ഫ്ലെക്സ് ഫ്യൂവല്‍ വാഹനങ്ങള്‍ക്കായി വിപണിയില്‍ E85 പെട്രോള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് സാധാരണക്കാര്‍ക്കും വണ്ടിക്കാര്‍ക്കും വലിയ ആശ്വാസമാകുന്ന ഈ പുതിയ പ്രഖ്യാപനവുമായി പെട്രോളിയം മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഭാരതം. നമ്മുടെ രാജ്യത്തിന് ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ ഏകദേശം 90 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗമാണ് എത്തിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനില്‍ അമേരിക്ക വ്യോമാക്രമണം നടത്തുകയും ഇതിന് തിരിച്ചടിയായി ഇന്ധനക്കപ്പലുകള്‍ കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന് സൈന്യം അടയ്ക്കുകയും ചെയ്തതോടെ ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം വലിയ വെല്ലുവിളി നേരിട്ടിരുന്നു. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതോടെ കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യ ശേഖരമാണ് ഇന്ത്യക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിലേക്ക് കളം മാറ്റിച്ചവിട്ടുന്നത്. കരിമ്പില്‍ നിന്നും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും നിര്‍മ്മിക്കുന്ന എഥനോള്‍ പെട്രോളില്‍ വന്‍തോതില്‍ കലര്‍ത്തുന്നതിലൂടെ വിദേശനാണ്യം സംരക്ഷിക്കാന്‍ മാത്രമല്ല, രാജ്യത്തെ പരിസ്ഥിതി മലിനീകരണം വന്‍തോതില്‍ കുറയ്ക്കാനും സാധിക്കും.
ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങിയ ഇന്ധനങ്ങളുടെ ഉപഭോഗം വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന പുതിയ വാഹനങ്ങളെല്ലാം ഇത്തരം എഥനോള്‍ പെട്രോളില്‍ ഓടിക്കാന്‍ പാകത്തിലുള്ള ഫ്ലെക്സ് ഫ്യൂവല്‍ എഞ്ചിനുകളോടെയാണ് പുറത്തിറങ്ങുന്നത്. നികുതിയിളവ് വഴി വില കുറയുന്നതോടെ സാധാരണക്കാര്‍ ഇത്തരം ഇന്ധനങ്ങളിലേക്ക് അതിവേഗം മാറുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.