കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്ത ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും.
സിഎംആര്‍എലിനും എക്സാലോജികിനും ഇടയില്‍ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ശരണ്‍ എസ് കര്‍ത്തയോട് തേടുക. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകളും എക്സാലോജിക് കമ്പനി മേധാവിയുമായ വീണ ടിയുടെ ചോദ്യം ചെയ്യല്‍ ബുധനാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകർ വഴി ഹാജരാക്കാമെന്ന വീണയുടെ നിർദേശം തള്ളിയാണ് ഇഡി വീണ്ടും സമൻസ് നല്‍കിയത്. വൈദ്യ പരിശോധന വിവരങ്ങളടക്കം വെച്ച് വീണ നല്‍കിയ ഇമെയിലിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് 5 ദിവസം കൂടി സാവകാശം നല്‍കി ബുധനാഴ്ച വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടത്. കരിമണല്‍ കമ്പനിയില്‍ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം ഹാജരാകാനാണ് പിണറായി വിജയന്‍റെ മകള്‍ വീണ തൈക്കണ്ടിക്ക് ഇഡി നല്‍കിയ നിർദ്ദേശം.
ഇല്ലാത്ത ചെലവുകള്‍ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ്‌എഫ്‌ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി വീണയെ ചോദ്യം ചെയ്യാൻ വിളിച്ചത്. കമ്പനിയില്‍ നിന്ന് വീണയ്ക്ക് 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലില്‍ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം.നേരത്തെ 12 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ മരവിപ്പിച്ചിരുന്നു. ഇതില്‍ ധനക്ഷ്മി ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക് എന്നിവിടങ്ങളില്‍ വീണയ്ക്കുള്ള മൂന്ന് അക്കൗണ്ടുകളും ഉള്‍പ്പെടുന്നുണ്ട്. ഈ അക്കൗണ്ടുകള്‍ വഴിയാണ് വീണയും കരിമണല്‍ കമ്പനിയും ഇടപാടുകള്‍ നടത്തിയത്.
എക്സാലോജിക്കും കരിമണല്‍ കമ്പനിയും തമ്മിലുള്ള എല്ലാ ഇടപാടുകളുടേയും രേഖകള്‍ ഇഡിക്ക് അന്വേഷണത്തിനായി കൈമാറാൻ നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു ഇതിന്‍റെ വിശദാംസങ്ങളടക്കം വെച്ചായിരിക്കും ചോദ്യം ചെയ്യല്‍. റെയ്ഡിനിടെ വീണ നല്‍കിയ പ്രാഥമിക മൊഴിയും നിലവിലെ തെളിവുകളും തമ്മില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് ഇഡി വിശദീകരിക്കുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.