കൊച്ചി: ദേശീയപാതയോരത്തെ തട്ടുകടയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ അഴിച്ച് മരട് പോലീസ്.
വളര്‍ത്താന്‍ സാഹചര്യമില്ലാത്തതിനാലും എന്നാല്‍ കുഞ്ഞ് സുരക്ഷിതമായി സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹത്താലും അമ്മയും സുഹൃത്തും ചേര്‍ന്ന് നടത്തിയ നാടകീയ നീക്കങ്ങളാണ് ഒടുവില്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പൊളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയായ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശിനിയെയും ഇവരെ സഹായിച്ച തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ മരടില്‍ വാടകയ്ക്ക് താമസിക്കുകയാണ് യുവതി.ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ അരൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ കുണ്ടന്നൂര്‍ ഫോറം മാളിന് സമീപമുള്ള സര്‍വീസ് റോഡിലെ തട്ടുകടയിലാണ് ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വെളുപ്പിനെയായിരുന്നു യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
തുടര്‍ന്ന് പ്രസവിച്ച് മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. വിവരം തനിക്കൊപ്പം മുമ്പ് ജോലി ചെയ്തിരുന്ന സുഹൃത്തായ മിഥുനെ അറിയിക്കുകയും കുഞ്ഞിനെ മാറ്റാന്‍ സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് പോലീസിനെപ്പോലും വിശ്വസിപ്പിക്കാന്‍ പോന്ന തരത്തിലുള്ള ഒരു പദ്ധതി തയ്യാറാക്കിയത്.പദ്ധതിപ്രകാരം കുഞ്ഞിനെ തട്ടുകടയിലെ ബെഞ്ചില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കിടത്തിയ ശേഷം, മിഥുന് ഒരു വഴിയാത്രക്കാരന് എന്ന വ്യാജേന പോലീസ് കണ്ട്രോള് റൂമില്‍ വിവരമറിയിക്കുകയായിരുന്നു.
എറണാകുളത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി ചായ കുടിക്കാന്‍ തട്ടുകടയില്‍ കയറിയതാണെന്നും കട അടച്ചിട്ടിരിക്കുകയായിരുന്നെങ്കിലും കുഞ്ഞിന്റെ കരച്ചില് കേട്ട് നോക്കിയപ്പോഴാണ് ബെഞ്ചില്‍ ചോരക്കുഞ്ഞിനെ കണ്ടതെന്നുമാണ് മിഥുന് ആദ്യം പോലീസിനോട് പറഞ്ഞത്. കുഞ്ഞിന്റെ ദേഹമാസകലം കൊതുക് കടിച്ച നിലയിലായിരുന്നെന്നും സമീപത്ത് തെരുവുനായ്ക്കള്‍ തമ്പടിച്ചിരുന്നതായും ഇയാള്‍ പോലീസിനോട് വിശദീകരിച്ചിരുന്നു.
വിവരമറിഞ്ഞ് അരമണിക്കൂറിനകം സ്ഥലത്തെത്തിയ മരട് പോലീസ് കുഞ്ഞിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം കുഞ്ഞിനെ പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലിലേക്ക് മാറ്റി. നിലവില്‍ ജനറല്‍ ആശുപത്രിയില്‍ പരിചരണത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് മിഥുന്റെ മൊഴിയില്‍ സംശയം തോന്നി ഇയാളെ വീണ്ടും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ചുരുളഴിഞ്ഞത്. കുഞ്ഞിനെ തട്ടുകടയില്‍ കൊണ്ടുവെച്ച ശേഷം പോലീസിനെ വിളിച്ചറിയിക്കാന്‍ യുവതി തന്റെ സഹായം തേടുകയായിരുന്നുവെന്ന് മിഥുന് സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഞായറാഴ്ച വൈകീട്ടോടെ കുഞ്ഞിന്റെ അമ്മയായ യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.വിവാഹബന്ധം വേര്‍പിരിഞ്ഞ യുവതിക്ക് 13 വയസ്സുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്. അതിനുശേഷമുണ്ടായ ബന്ധത്തിലാണ് ഈ കുഞ്ഞ് ജനിച്ചതെന്നും വളര്‍ത്താന്‍ സാഹചര്യമില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു.
നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ അറസ്റ്റ് വൈകാതെ തന്നെ രേഖപ്പെടുത്തുമെന്ന് മരട് പോലീസ് അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.