ഫ്ലോറിഡ: അനുസരണക്കേട് കാണിച്ചെന്ന പേരുകളില്‍ സ്വന്തം അനിയനോട് അതിക്രൂരമായ പീഡനം അഴിച്ചുവിട്ട 26-കാരിയായ യുവതി അമേരിക്കയില്‍ പൊലീസിന്റെ പിടിയിലായി.
ഫ്ലോറിഡ സിറ്റിയില്‍ താമസിക്കുന്ന നതാലി ഫ്രാൻസെലിയ ക്രൂസ് ആണ് പ്രായപൂർത്തിയാകാത്ത സഹോദരനെ ക്രൂരമായി പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായത്. കുട്ടിയെ ഒരു ഷെഡിനുള്ളില്‍ മണിക്കൂറുകളോളം അരിക്ക് മുകളില്‍ മുട്ടുകുത്തിച്ചു നിർത്തിയാണ് യുവതി ശിക്ഷ നടപ്പാക്കിയത്.രാവിലെ 11 മണി മുതല്‍ വൈകിട്ട് 4.45 വരെ നീണ്ട അതിക്രൂരമായ പീഡനത്തിനാണ് കുട്ടി ഇരയായതെന്ന് പൊലീസ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സമയമത്രയും കഠിനമായ വേദന അനുഭവിക്കേണ്ടി വന്ന കുട്ടിക്ക്, പ്രാഥമിക ആവശ്യങ്ങള്‍ക്കായി ശുചിമുറിയില്‍ പോകാൻ പോലും സഹോദരി അനുവാദം നല്‍കിയില്ല.
ഒടുവില്‍ നതാലിയുടെ കണ്ണുവെട്ടിച്ച് വീട്ടില്‍ നിന്നും അതിസാഹസികമായി ഓടി രക്ഷപ്പെട്ട കുട്ടി അയല്‍വാസിയുടെ വീട്ടിലെത്തി അഭയം തേടുകയായിരുന്നു. “ഇനി തനിക്ക് ഇത് സഹിക്കാൻ കഴിയില്ല” എന്ന് കരഞ്ഞുപറഞ്ഞ കുട്ടിയുടെ അവസ്ഥ കണ്ട് ഞെട്ടിയ അയല്‍ക്കാരാണ് ഉടൻ തന്നെ ഫ്ലോറിഡ സിറ്റി പൊലീസിനെ വിവരമറിയിച്ചത്.പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കുട്ടിയുടെ കാല്‍മുട്ടുകളില്‍ അരിയില്‍ ദീർഘനേരം ഇരുന്നതുമൂലമുണ്ടായ മുറിവുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ അമ്മയെ മുൻപ് നാടുകടത്തിയതിനെ തുടർന്ന് സഹോദരിയായ നതാലിയായിരുന്നു കുട്ടിയുടെ നിയമപരമായ രക്ഷിതാവ്.
മുൻപും ചെറിയ തെറ്റുകള്‍ ചെയ്യുമ്പോള്‍ നതാലി ഇത്തരത്തില്‍ ക്രൂരമായ ശിക്ഷാമുറകള്‍ നടപ്പാക്കാറുണ്ടായിരുന്നുവെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ 2,500 ഡോളർ ബോണ്ടില്‍ ജയിലില്‍ കഴിയുന്ന നതാലിയോട് സഹോദരന്റെ അടുത്തുനിന്നും പൂർണ്ണമായും മാറിനില്‍ക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവർക്കെതിരെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ ഹോള്‍ഡും (Hold) നിലവിലുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.