തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കടുത്ത വാക്പോരും ബഹളവും.
അമേരിക്കന്‍ പ്രസിഡന്റിനെ കണ്ടാല്‍ പേടിക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണത്തിന് ബിജെപി എം.എല്‍.എ ബി.ബി. ഗോപകുമാര്‍ സഭയില്‍ നല്കിയ മറുപടിയാണ് കടുത്ത സഭാ ബഹളത്തിന് വഴിവെച്ചത്. ഇ.ഡിയെ (Enforcement Directorate) കണ്ടാല്‍ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെയല്ല,ഡോണള്‍ഡ് ട്രംപിന്റെ മുന്നിലെന്നല്ല ലോകത്തിലെ ഏത് വന്‍ശക്തി നേതാവിന്റെ മുന്നിലും ഭാരതത്തിന്റെ ആത്മാഭിമാനമുള്ള നിലപാടുകള്‍ ഭയമില്ലാതെ തുറന്നുപറയാന്‍ തന്റേടമുള്ള കരുത്തനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ഗോപകുമാര്‍ സഭയില്‍ തിരിച്ചടിച്ചു.
ഇതിനുപുറമെ, കേരളം നിലവില്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനം മാറിമാറി ഭരിച്ച ഇരുമുന്നണികളുമാണെന്നും, സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട എല്ലാ ഫണ്ടുകളും ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ കൃത്യമായി നല്‍കുന്നുണ്ടെന്നും ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി അംഗത്തിന്റെ ഈ പരാമര്‍ശത്തോടെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി ബഹളം വെക്കുകയായിരുന്നു.
തുടര്‍ന്ന്, ആര്.ജെ.ഡി. എം.എല്‍.എ പി.കെ. പ്രവീണിനെ പ്രസംഗത്തിനായി ക്ഷണിക്കുന്നതിന് മുന്‍പ് ബിജെപി അംഗത്തിന് സംസാരിക്കാന്‍ അവസരം നല്കിയ സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ശക്തമായി വിമര്‍ശിച്ചു. സ്പീക്കറുടെ ഈ അമിത ഉദാരമനസ്കത സഭാ ചട്ടങ്ങളില്‍ നിന്നുള്ള ഗുരുതരമായ വ്യതിയാനമായിപ്പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സാധാരണ രീതിയില്‍ വാക്കൗട്ട് പ്രസംഗത്തിന് ശേഷം ബിജെപി അംഗത്തിന് സംസാരിക്കാന്‍ അനുമതി നല്‍കാമായിരുന്നുവെന്നും, ചട്ടങ്ങള്‍ ലംഘിച്ചുള്ള ഈ നടപടി സഭയില്‍ ഒരിക്കലും ഒരു മോശം കീഴ്വഴക്കമാകരുതെന്നും പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു.
വാക്ക് ഔട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ സംസാരിച്ച് തീരും മുമ്പ് ബിജെപി കക്ഷി നേതാവ് ബി.ബി ഗോപകുമാറിന് സ്പീക്കര്‍ അവസരം നല്‍കിയതിലാണ് പ്രതിഷേധം. ചട്ട വ്യതിയാനം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവിനോട് ഉദാരമനസ്കത വേണ്ടേ എന്നായിരുന്നു സ്പീക്കറുടെ മറു ചോദ്യം. അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെടുന്ന കക്ഷികള്‍ക്ക് വാക്ക് ഔട്ട് പ്രസംഗത്തിന് അവസരം നല്‍കുക എന്നതാണ് സഭാ ചട്ടം. എന്നാല്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സംസാരിച്ച ഉടനെ ബിജെപി കക്ഷി നേതാവ് ബി.ബി ഗോപകുമാര്‍ എഴുന്നേറ്റു. അപ്പോള്‍ തന്നെ സഭ ചട്ടം ചൂണ്ടിക്കാട്ടി സിപിഐ അംഗം രാജന് എഴുന്നേറ്റു.
രാജന്റെ പ്രസംഗശേഷമാണ് ബിജെപി കക്ഷി നേതാവ് ബി.ബി ഗോപകുമാറിന് സ്പീക്കര്‍ അവസരം നല്‍കിയത്. ഗോപകുമാര്‍ പ്രസംഗം ആരംഭിച്ച ഉടനെ പുതിയ അംഗം എന്ന നിലയില്‍ ചട്ടവും കീഴടക്കവും തല്ക്കാലം ഒഴിവാക്കുന്നുവെന്ന് സ്പീക്കര്‍ അറിയിച്ചു. സഭ ഹാളിലേക്ക് മടങ്ങിയെത്തിയ പ്രതിപക്ഷം ഇതോടെ ബഹളം ആരംഭിച്ചു. കീഴ്വഴക്കമായി കാണരുതെന്നും, ആദ്യമായി സഭയിലെത്തിയ ആളെന്ന നിലയില്‍ ഉദാരമനസ്കത വേണ്ടെയുന്നുമായിരുന്നു സ്പീക്കറുടെ മറുപടി.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കെ.രാജന് വാക്കൗട്ട് പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ബിജെപി അംഗം ബി.ബി.ഗോപകുമാര്‍ സംസാരിക്കാന്‍ എഴുന്നേറ്റത്. ഇതോടെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇടപെട്ടു. അടിയന്തര പ്രമേയത്തില്‍ താങ്കള്‍ ഒപ്പിട്ടിട്ടില്ല, എന്നാല്‍ പറയാനുള്ളത് വളരെ പരിമിതമായി പറയാമെന്നും അറിയിച്ചു. തുടര്‍ന്ന് ബി.ബി.ഗോപകുമാര്‍ പ്രസംഗിച്ചു തുടങ്ങി.
ഇതിനിടെ വീണ്ടും സ്പീക്കര്‍ ഇടപെട്ടു. പ്രമേയത്തില്‍ ഒപ്പിട്ടവര്‍ക്ക് മാത്രമാണ് വാക്കൗട്ടില്‍ സംസാരിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ പറയാനുള്ള കാര്യം ചുരക്കി പറയാന്‍ സാവകാശം നല്‍കുന്നുവെന്നും സ്പീക്കര്‍ അറിയിച്ചു. ഇതോടെ ഇതൊരു കീഴ് വഴക്കമായി മാറരുതെന്ന് ചില അംഗങ്ങള്‍ പറഞ്ഞു. അങ്ങനെ ആകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
തുടര്‍ന്ന് സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മോദിയെ വിമര്‍ശിച്ചതിന് ബിജെപി എംഎല്‍എ മറുപടി നല്കി. ഇന്ധന വില വര്‍ധനവുമായി ബന്ധപ്പെട്ടാണ് പിണറായി മോദിക്കെതിരെ വിമര്‍ശനം നടത്തിയിരുന്നത്.
'ഇന്ത്യ നേരത്തെ റഷ്യയില്‍നിന്നും വെനസ്വേലയില്‍നിന്നും കുറഞ്ഞ വിലക്ക് എണ്ണ വാങ്ങിയിരുന്നു. അമേരിക്കയ്ക്കും ട്രംപിനും ഇഷ്ടമല്ല എന്നത്കൊണ്ട് അത് നിര്‍ത്തിവെച്ചു. 40 ശതമാനം ഡിസ്കൗണ്ട് ഉണ്ടായിരുന്നു റഷ്യയിലെ എണ്ണക്ക്. യുഎസ് താത്പര്യത്തിന് വേണ്ടി ട്രംപ് കല്പിച്ചപ്പോള് എന്‍ഡിഎ സര്‍ക്കാര്‍ കീഴടങ്ങി' തുടങ്ങിയ വിമര്‍ശനമാണ് പിണറായി ഉന്നയിച്ചത്.
എന്നാല്‍, മോദി ആര്‍ക്ക് മുന്നിലും തല കുനിക്കില്ലെന്ന് പറഞ്ഞ ബിജെപി എംഎല്‍എ, പിണറായി വിജയന് ഇഡിയെ പേടിയാണെന്നും തിരിച്ചടിച്ചു.'ഇഡിയെ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെ പോലെയല്ല മോദി. ട്രംപല്ല ലോകത്തിലെ ഏത് നേതാവിന്റെ മുന്നിലും ഭാരതത്തിന്റെ നിലപാട് പറയാന്‍ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദി' ഗോപകുമാര്‍ പറഞ്ഞു. ഇതോടെ എല്‍ഡിഎഫ് എംഎല്‍എമാര്‍ ബഹളംവെച്ചു. ആദ്യ പ്രസംഗമല്ലേയെന്നും കുറച്ച് സാവകാശം കൊടുക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.
ഇതോടെ രോഷാകുലരായ എല്‍ഡിഎഫ് എംഎല്‍എമാര്‍ സീറ്റുകളിലേക്ക് തിരിച്ചെത്തി ബഹളം തുടര്‍ന്നു. പുതിയ അംഗം എന്ന നിലയിലാണ് ബി.ബി.ഗോപകുമാറിന് സാവകാശം നല്‍കിയതെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ടു. സ്പീക്കറുടെ ഉദാരമനസ്കതയാണ് ഇവിടെ പ്രകടമായതെന്ന് തോന്നുന്നു. എന്നാല്‍ സഭയുടെ ചട്ടങ്ങളില്‍നിന്നുള്ള വ്യതിയാനമാണിതെന്നും പിണറായി പറഞ്ഞു.ഉദാരമനസ്കത വേണ്ടേയെന്ന് ചിരിയോടെ സ്പീക്കര്‍ തിരുവഞ്ചൂര്‍ ചോദിച്ചു. ഇപ്പോഴേ ശത്രുതവേണ്ടെന്നും ഉദാരമനസ്കത കാണിക്കാമെന്നും സ്പീക്കര്‍ പറഞ്ഞതോടെ സഭയില്‍ ചിരി പടര്‍ത്തി. വാക്കൗട്ട് പ്രസംഗത്തിന് ശേഷം പുതിയ അംഗത്തോട് ഉദാരമനസ്കത കാണിക്കാമായിരുന്നുവെന്നും ചട്ടംലംഘിച്ച് വേണ്ടിയിരുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇത് കീഴ്വഴക്കം ആകരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംഎല്‍എ ആദ്യമായി സഭയില്‍ വന്ന് പ്രസംഗിക്കുകയാണ്.
ഇതിനിടയില്‍ ഇടപെടല്‍ നടത്തി നിര്‍ത്തിവെപ്പിക്കാന്‍ തന്റെ പാരമ്പര്യം അനുവദിച്ചില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു. പ്രശ്നം തീര്‍ന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ആര്‍ജെഡി എംഎല്‍എ പി.കെ.പ്രവീണ്‍ പുതിയ അംഗം എന്ന നിലയിലുള്ള ഉദാരമനസ്കത തങ്ങളോടും വേണമെന്ന് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് ശേഷം മറ്റൊരു ബിജെപി അംഗമായ വി. മുരളീധരന് സഭയില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴും പ്രതിപക്ഷ നിരയില്‍ നിന്നും കടുത്ത ബഹളവും പ്രതിഷേധവും തുടര്‍ന്നു. ഇരുവിഭാഗവും തമ്മിലുള്ള വാഗ്വാദം സഭ നിയന്ത്രണാതീതമാക്കിയതോടെ സ്പീക്കര്‍ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും, സഭയിലെ അടുത്ത അജണ്ടയായ ശ്രദ്ധക്ഷണിക്കല്‍ ഉള്‍പ്പെടെയുള്ള മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് വേഗത്തില്‍ കടക്കുകയുമായിരുന്നു. അതിനിടെ ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയില്‍ ബിജെപിക്ക് മുറി അനുവദിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിനായാണ് മുറിയനുവദിച്ചത്. നിയമസഭാ മന്ദിരത്തിലെ 303ാം നമ്പര്‍ മുറിയാണ് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തിക്കുക.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.